തെന്നിന്ത്യൻ സിനിമയിൽ നടനായും സംവിധായകനായും തിളങ്ങിയ താരമായിരുന്നു കൊച്ചിൻ ഹനീഫ. തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുള്ള കൊച്ചിൻ ഹനീഫ മലയാള സിനിമയുടേയും മലയാളി പ്രേക്ഷകരുടേയും എക്കാലത്തേയും പ്രിയപ്പെട്ട താരമാണ്. ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും വില്ലനായി വിറപ്പിക്കാനും കൊച്ചിൻ ഫനീഫയ്ക്ക് കഴിഞ്ഞിരുന്നു.
മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട നടനായിരുന്നു കൊച്ചിൻ ഹനീഫ. മലയളത്തിലെ പോലെ തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടേയും ഹൃദയ കീഴടക്കാൻ കൊച്ചിൻ ഹനീഫയ്ക്ക് കഴിഞ്ഞിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളിലൂടൊണ് തെന്നിന്ത്യയിൽ താരം ചുവട് ഉറപ്പിച്ചത്. മികച്ചഒരു പിടി കഥാപാത്രങ്ങൾ ചെയ്യാൻ ബാക്കിയാക്കിയാണ് താരം ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്.
ഇന്നും താരത്തിന്റെ വേർപാട് മലയാള സിനിമയ്ക്കും ആരാധകർക്കും ഇന്നും വേദനയാണ്. 2010 ഫെബ്രുവരി 2ന് ആണ് കരൾ രോഗത്തെ തുടർന്ന് താരം ഈ ലോകത്തു നിന്നും വിടവാങ്ങിയത്. അതേ സമയം കൊച്ചിൻ ഹനീഫ എന്ന പ്രതിഭയുടെ വിയോഗം പലർക്കും ഇപ്പോഴും ഉൾകൊള്ളാൻ കഴിയാത്തത് തന്നെയാണ്. ഇപ്പോഴിതാ കൊച്ചിൻ ഹനീഫയെ കുറിച്ചും മമ്മൂട്ടിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും തുറന്നു പറയുകയാണ് നടൻ കൂടിയായ എംഎൽഎ മുകേഷ്.
ഹനീഫിക്ക എല്ലാ മേഖലയിലും തിളങ്ങിയ ആളാണ് എന്നാണ് മുകേഷ് യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞുതുടങ്ങുന്നത്. ഹഹനീഫിക്കയ്ക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ആർക്കെങ്കിലും അദ്ദേഹത്തോട് എതിർപ്പോ ശത്രുതയോ ഉള്ളതായി അറിയില്ല. എവിടെ ചെന്നാലും അവിടെ ഇഴകിച്ചേരും. ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ ചിരി വളരെ പ്രസിദ്ധമാണ് മലയാള സിനിമയിൽ.
അദ്ദേഹം ചെറിയ തമാശയ്ക്ക് എത്ര വേണമെങ്കിലും ചിരിക്കും. സീരിയസ് ആയ സ്ഥലത്താണ് ഹനീഫിക്കയെങ്കിൽ കാര്യങ്ങൾ പറയുന്നത് ഒതുക്കും. ഹനീഫിക്കയുണ്ട് ചെറിയ കാര്യത്തിന് പൊട്ടിച്ചിരിച്ചിട്ട് അവസാനം നമ്മളെല്ലാവരും സീരിയസായി നിൽക്കുന്നിടത്ത് തമാശയാക്കിക്കളഞ്ഞെന്ന ചീത്തപ്പേര് വരും. ഹനീഫിക്ക സിനിമയിൽ വളരെ സജീവമായ ശേഷമാണ് ഞാൻ പരിചയപ്പെടുന്നതെന്നും മുൻപ് തന്നെ കൊച്ചിൻ ഹനീഫ എന്ന മിമിക്രിക്കാരനെ എനിക്കറിയാമായിരുന്നു എന്നും മുകേഷ് പറയുന്നു.
അതേസമയം, ഹനീഫിക്കയെ പറ്റി പറയുമ്പോൾ കൂടെ പറയേണ്ട ആളാണ് സാക്ഷാൽ മമ്മൂട്ടി. ഇവർ എന്തുകൊണ്ട് സഹോദരൻമാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത്ര മാത്രം സ്‌നേഹം മമ്മൂക്കയ്ക്ക് ഹനീഫിക്കയോടുണ്ട്, അതിന്റെ എത്രയോ ഇരട്ടി സ്‌നേഹം ഹനീഫിക്ക പ്രകടിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഹനീഫിക്ക മരിച്ചപ്പോൾ മമ്മൂക്ക ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞതെന്ന് മുകേഷ് പറയുന്നു.
കൊച്ചിൻ ഹനീഫിക്ക ആരോഗ്യ സ്ഥിതി സീരിയസാണെന്ന് ആരോടും പറഞ്ഞിരുന്നില്ല. അതും പറഞ്ഞായിരുന്നു മമ്മൂക്ക കരഞ്ഞത്. വഴക്ക് പറഞ്ഞ് കൊണ്ടായിരുന്നു കരച്ചിൽ. എന്റെയടുത്തെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെയെന്നൊക്കെ പറഞ്ഞ് കരയുകയായിരുന്നു. അത്രമാത്രം നിഷ്‌കളങ്കനായ ആളായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
മലയആള സിനിമാ ലോകത്തിന് തീരാ നഷ്ടമായി 2010 ലാണ് ലിവർ കാൻസർ മൂലം കൊച്ചിൻ ഹനീഫ മരിച്ചത്. സൂത്രധാരനെന്ന ദിലീപ്-മീര ജാസ്മിൻ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌കാരം കൊച്ചിൻ ഹനീഫിക്കയ്ക്ക് ലഭിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായി മികച്ച നിരവധി സിനിമകൾ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ വാത്സല്യമാണ് ശ്രദ്ധേയ സിനിമ. മമ്മൂട്ടിയായിരുന്നു നായകൻ.