അധികമാര്‍ക്കും അറിയില്ല മമ്മൂട്ടിയും ദിലീപും തമ്മിലുളള ഈ ആത്മബന്ധത്തിന്റെ കഥ

16

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ ആണ് ഇന്ന് ഏറെയും. ദിലീപിന് എതിരായി വെളിപ്പെടുത്തല്‍ നടത്തുന്നവരും ദിലീപ് ഒരിക്കലെങ്കിലും ദ്രോഹിച്ചിട്ടുള്ളവരുമൊക്കെ ഇന്ന് വാര്‍ത്തയില്‍ നിറയുകയാണ്. ദിനീപിനെ അനുകൂലിച്ച് രംഗത്തെത്തുന്നവരും കുറവല്ല. എന്നാല്‍ ഇത് വളരെ നാളുകള്‍ക്ക് മുമ്പുള്ള ഒരുകഥയാണ്.

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും ദിലീപും തമ്മിലുള്ള ആ ആത്മബന്ധത്തിന് പിന്നിലെ മലയാളി അറിയേണ്ടേ ഒരു കഥ. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ഡയറക്‌റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അഭിനയ മോഹം മൂലം അഭ്രപാളികളിലേയ്‌ക്കെത്തിയ ദിലീപിന്റെ ആദ്യകാല സിനിമകളിലൊന്നായിരുന്നു സൈന്യം. ജോഷി സംവിധാനം ചെയ്യുകയും മമ്മൂട്ടി നായകനാകുകയും ചെയ്ത ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത് ഹൈദരാബാദിലാണ്. സൈന്യത്തില്‍ ദിലീപിന് ചെറിയ ഒരു വേഷമായിരുന്നു ലഭിച്ചത്. വേഷം ചെറുതെന്നോ വലുതെന്നോ ഉള്ളതായിരുന്നില്ല കാര്യം. ദിലീപിനെ സംബന്ധിച്ചിടത്തോളം ജോഷിയെപ്പോലെ ഒരു ഹിറ്റ്‌മേക്കറുടെ സിനിമയില്‍ അഭിനയിക്കുക എന്നതായിരുന്നു.

Advertisements

മമ്മൂട്ടി നായകനാകുന്ന ഒരു സിനിമയില്‍ അഭിനയിക്കുക എന്നതുമാത്രമായിരുന്നു മോഹം. അന്ന് കാരവന്‍ സംസ്‌ക്കാരം തുടക്കം കുറിക്കാത്ത കാലം. ലാപ്‌ടോപ്പോ സ്മാര്‍ട്ട് ഫോണോ ഇന്റര്‍നെറ്റോ ഒന്നുമില്ലാത്ത കാലം. ‘സൈന്യ’ത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദിലീപ് ലൊക്കേഷനിലെത്തിയത് മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഒരാശ്വാസമായിരുന്നു. കാരണം ദിലീപ് മമ്മൂട്ടിയെ പരിചയപ്പെട്ടതുമുതല്‍ മിമിക്രികള്‍ പലതും കാണിച്ചുതുടങ്ങിയിരുന്നു. മമ്മൂട്ടിയും പണ്ട് ഒരു മിമിക്രി കലാകാരനായിരുന്നതുകൊണ്ട് പുതുമയുള്ള പല ഐറ്റങ്ങളും മമ്മൂട്ടിയെ രസിപ്പിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയുമായി ദിലീപിന് പെട്ടെന്ന് അടുക്കാന്‍ ഇതൊരു കാരണവുമായി. എങ്കിലും ഒപ്പത്തിനൊപ്പമിരുന്ന് മിമിക്രി കാണിച്ച് രസിപ്പിക്കാനുള്ള സ്വാതന്ത്ര്യമൊന്നും ദിലീപിന് അന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദിലീപ് മനപ്പൂര്‍വ്വം ഒരകലം സൃഷ്ടിച്ചാണ് നിന്നിരുന്നത്.

സീന്‍ ഇല്ലെങ്കില്‍ കൂടിയും ദിലീപ് സ്റ്റുഡിയോ ഫ്‌ളോറില്‍ എവിടെയെങ്കിലും ഉണ്ടാകും. ഷോട്ടുകഴിഞ്ഞ് വിശ്രമവുമായി ഇരിക്കുന്ന മമ്മൂട്ടി ബോറടിച്ചുതുടങ്ങുന്നതോടെ ദിലീപിനെ അന്വേഷിക്കും. സ്റ്റുഡിയോ പരിസരത്തുനിന്നും ആരെങ്കിലും അപ്പോള്‍ ദിലീപിനെ വിളിച്ചുകൊണ്ടുവരും. ദിലീപ് മിമിക്രിയും രസങ്ങളുമായി അടുത്തുകൂടും. മമ്മൂട്ടി ചിരിയോട് ചിരിയുമായിരിക്കും. ഇങ്ങനെ ഹൈദരാബാദിലെ കുറെ ദിനങ്ങള്‍ കടന്നുപോയി. മമ്മൂട്ടിയും ദിലീപും തമ്മിലുള്ള പരിചയവും ആത്മബന്ധവും തുടക്കം കുറിച്ച സാഹചര്യങ്ങള്‍ ഇതായിരുന്നുവെന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ കുറിപ്പ്. പില്‍ക്കാലത്ത് ദിലീപിന് നല്ല വേഷങ്ങള്‍ കിട്ടിതുടങ്ങി. നായകനിരയിലേക്ക് ഉയര്‍ന്ന ദിലീപിന്റെ പല സിനിമകളും ഹിറ്റാകാനും തുടങ്ങി. മന്ത്രമോതിരം, സല്ലാപം, മിസ്റ്റര്‍ ബട്ട്‌ലര്‍, കുഞ്ഞിക്കൂനന്‍, ഈ പറക്കും തളിക, ഈ പുഴയും കടന്ന് എന്നിങ്ങനെ പല സിനിമകളും ഹിറ്റായി തുടങ്ങി. റിലീസ് ഡേയില്‍ തന്നെ തന്റെ സിനിമയ്ക്ക് അഭിപ്രായം കിട്ടിത്തുടങ്ങി കഴിഞ്ഞാല്‍ ആ ദിവസം തന്നെ ദിലീപ് മമ്മൂട്ടിയെ ഫോണില്‍ വിളിക്കും. ഒരു ഹിറ്റുകൂടിയുണ്ട്… ഒരു ഹിറ്റുകൂടിയുണ്ട്.. എന്നുപറയുമ്പോള്‍ മമ്മൂട്ടി ദിലീപിന്റെ ആ സന്തോഷത്തില്‍ പങ്കുകൊണ്ട് ആശംസ അറിയിക്കും.

ഇതൊരു പതിവു തന്നെയായിരുന്നു. രാക്ഷസരാജാവ്, കമ്മത്ത് & കമ്മത്ത് എന്നിങ്ങനെ ചില സിനിമകളില്‍ ഇവര്‍ ഒരുമിച്ചഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മീശമാധവന്‍, സിഐഡി മൂസ, കൊച്ചിരാജാവ് പോലുള്ള സിനിമകളില്‍ ദിലീപ് നായകനായതോടെ സിനിമാരംഗത്ത് പ്രശസ്തിയും അംഗീകാരവും കൂടുതല്‍ കൈവരിക്കാന്‍ തുടങ്ങി. താരസംഘടനയായ ‘അമ്മ’യ്ക്കുവേണ്ടിയുള്ള സിനിമ നിര്‍മ്മാണ പദ്ധതികളിലും എല്ലാം മമ്മൂട്ടിയുടെ ഉപദേശങ്ങള്‍ തേടാനും ദിലീപ് മറന്നിരുന്നില്ല. ഈയടുത്ത് ദിലീപ് കാവ്യാമാധവനെ വിവാഹം കഴിച്ചപ്പോഴും മമ്മൂട്ടിയെ പ്രത്യേകമായി അറിയിക്കാനും ക്ഷണിക്കാനും ദിലീപ് മറന്നിരുന്നില്ല. ദിലീപിനും കാവ്യക്കും വിവാഹശേഷമുള്ള ആദ്യവിരുന്ന് നല്‍കിയതും മമ്മൂട്ടിയായിരുന്നു.

Advertisement