കസബ വിവാദം; താൻ പറഞ്ഞത് മമ്മൂക്കയെ കുറിച്ചല്ലെന്ന് പാർവ്വതി

44

മലയാളത്തിലെ ശ്രദ്ധേയയായ നടി പാർവതിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത് തന്റെ കരിയറിലെ ടോപ്പിൽ നിൽക്കുന്ന സമയത്താണ് .

നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലെ ഒരു സീനിൽ സ്ത്രീവിരുദ്ധതയെ നായകൻ ഗ്ലോറിഫൈ ചെയ്യുന്ന രംഗത്തെ വിമർശിച്ചതിനു പിന്നാലെയായിരുന്നു നടിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത്.

Advertisements

എന്നാൽ, സംഭവത്തിൽ ഇപ്പോഴും താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് പാർവതി റിപ്പോർട്ടർ ചാനലിന്റെ ക്ലോസ് എൻകൗണ്ടറിൽ പറഞ്ഞു.

കസബ വിഷയത്തിൽ അന്ന് പറഞ്ഞ സ്റ്റേറ്റ്‌മെന്റിൽ തന്നെ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്നും അത് തന്നെ ഇപ്പോൾ പറയുന്നതിൽ എതിർപ്പില്ലെന്നും നടി പറയുന്നു.

സ്ത്രീവുരുദ്ധതയെ ഗ്ലോറിഫൈ ചെയ്യരുത് എന്നാണ് പാർവതി പറഞ്ഞത്. എന്നാൽ അത് ആളുകൾക്ക് മനസിലായില്ല എന്നതിന്റെ പ്രശ്‌നമായിരുന്നില്ലേ ആ സൈബർ അറ്റാക് എന്ന അവതാരകന്റെ ചോദ്യത്തിന് പാർവതി നൽകിയ മറുപടി ഇങ്ങനെയായിരുന്നു:

‘ആളുകൾക്ക് മനസിലാകാത്തതിന്റെ വലിയ പങ്ക് ചില മാധ്യമങ്ങൾക്കാണ്. ഓൺലൈൻ ഹെഡ്ലൈൻസ് ആണ് അതിന്റെ കാരണം.

ഞാൻ ഒരു സ്റ്റാറിനെ അറ്റാക് ചെയ്യുന്നു എന്ന രീതിയിലായിരുന്നു അതെല്ലാം. ആൾക്കാർക്ക് എവിടെയാണ് സമയം? മുഴുവൻ ഇരുന്ന് വായിക്കാൻ.

ഞാൻ അത് പറഞ്ഞതിൽ എന്റെ ഇൻഡസ്ട്രിയിൽ ഉള്ള ചിലർക്ക് പോലും പ്രശ്‌നം ഉണ്ടായിരുന്നു.

എന്തിനായിരുന്നു അങ്ങനെ പറഞ്ഞതെന്ന് പലരും ചോദിച്ചു. എന്നാൽ ഞാൻ പറഞ്ഞത് ക്ലിയർ ആയി കണ്ടിരുന്നോ എന്ന ചോദ്യത്തിന് ‘ഇല്ല, പറഞ്ഞ് കേട്ടതാണ്’ എന്നായിരുന്നു പലരുടെയും മറുപടി.’

‘അന്ന് പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. കസബ ഇറങ്ങിയ സമയത്ത് ഇതേക്കുറിച്ച് നിരവധി ചർച്ചകൾ നടന്നിരുന്നു.

ആ സമയത്താണ് ഞാനും പറഞ്ഞത്. പാർവതി എന്ന വ്യക്തിയായിരുന്നില്ല യഥാർത്ഥ പ്രശ്‌നം. അന്ന് ഞാൻ പറഞ്ഞ കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെ തെറ്റിദ്ധാരണയുടെ പുറത്തുള്ള പ്രശ്‌നമായിരുന്നു ഒന്ന്.

മറ്റേത്, സമൂഹത്തിൽ ഇപ്പോഴുമുള്ള പെൺകുട്ടി സംസാരിച്ചു എന്ന കാരണവും. പെണ്ണ് സംസാരിക്കുകയും ചെയ്തു, അതിനു ശേഷം മാപ്പും പറഞ്ഞില്ല. അതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം.’

‘മമ്മൂക്കയെ കുറിച്ചല്ല ഞാൻ പറഞ്ഞത്. പലരും അത് ഇപ്പോഴും തെറ്റിദ്ധരിച്ച് തന്നെയാണ് ഇരിക്കുന്നത്. പക്ഷേ സാരമില്ല.’ പാർവതി പറഞ്ഞു.

Advertisement