സ്വന്തം കണ്ണിലെ കോല്‍ എടുത്തില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് നേരെ തന്നെ പത്തിവിടര്‍ത്തും; കെപിഎസി ലളിതയ്ക്ക് ഷമ്മി തിലകന്റെ മുന്നറിയിപ്പ്

25

മലയാളത്തിലെ മുതിര്‍ന്ന നടി കെപിഎസി ലളിതയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി ഷമ്മി തിലകന്‍. കെപിഎസി ലളിത അടുത്തിടെ ഒരു അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചിരിക്കുന്നത്.

Advertisements

‘പൊന്നമ്മച്ചീ..; ലളിതമായി പറയുന്നു.! മരിച്ചവരെ വിട്ടേക്കൂ..! പ്ലീസ്…-‘ എന്നു പറഞ്ഞാണ് ഷമ്മി തിലകന്റെ കുറിപ്പ് തുടങ്ങുന്നത്. സ്വന്തം കണ്ണിലെ കോലെടുത്ത് മറ്റുള്ളവരുടെ കരട് എടുത്താല്‍ പോരേയെന്നും അദ്ദേഹം ചോദിക്കുന്നു. ഇല്ലെങ്കില്‍ ആ കോല്‍ നിങ്ങള്‍ക്കുനേരെ തന്നെ പത്തിവിടര്‍ത്തുമെന്ന മുന്നറിയിപ്പും ഷമ്മി തിലകന്‍ നല്‍കുന്നുണ്ട്.

‘സ്വന്തം കണ്ണില്‍ കിടക്കുന്ന ‘കോല്‍’ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ…?
ഇല്ലെങ്കില്‍ ആ ‘കോല്‍’ നിങ്ങള്‍ക്ക് നേരെ തന്നെ പത്തി വിടര്‍ത്തും.
ജാഗ്രതൈ…’

പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. നടന്‍ തിലകനുമായി വര്‍ഷങ്ങളോളം മിണ്ടിയിരുന്നില്ലെന്ന് കഴിഞ്ഞദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കെപിഎസി ലളിത പറഞ്ഞിരുന്നു.

‘കുറേ വര്‍ഷം ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്കു പോലും മിണ്ടാതെ ഒരുപാടു നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെപ്പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്. ‘ എന്നായിരുന്നു കെ.പി.എ.സി ലളിതയുടെ വാക്കുകള്‍.

‘എന്റെ പുറകേ നടന്നു വഴക്കുണ്ടാക്കുന്നത് തിലകന്‍ ചേട്ടനു രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു.

ഒരു തീപ്പെട്ടിക്കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞു. ഇത് രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. നിങ്ങളെ കുഴിയില്‍ കൊണ്ടുവച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്നു ഞാനും പറഞ്ഞു.’ എന്നും അവര്‍ വിശദീകരിച്ചിരുന്നു.

അനിയത്തിപ്രാവില്‍ അഭിനയിക്കുന്ന സമയത്ത് ശ്രീവിദ്യ ഇടപെട്ടാണ് ആ പിണക്കം മാറ്റിയതെന്നും അവര്‍ പറഞ്ഞിരുന്നു.

Advertisement