ശ്രീറെഡ്ഡിയെക്കുറിച്ച് വിശാല്‍ സംസാരിച്ചപ്പോള്‍ കീര്‍ത്തി പൊട്ടിച്ചിരിച്ചു; ആ ചിരി താന്‍ ഒരിക്കലും മറക്കില്ലെന്ന് ശ്രീറെഡ്ഡി

39

മലയാളിയായ തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷിന് മുന്നറിയിപ്പുമായി ടോളിവുഡ് താരം ശ്രീറെഡ്ഡി. പ്രമുഖര്‍ക്കെതിരേയുള്ള ലൈംഗികാരോപണങ്ങളും പ്രസ്താവനകളും കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ താരമാണ് ശ്രീറെഡ്ഡി.

Advertisements

നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേയുള്ള ശ്രീറെഡ്ഡിയുടെ ലൈംഗികാരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

കീര്‍ത്തി -വിശാല്‍ താരജോഡികള്‍ ഒന്നിക്കുന്ന സണ്ടക്കോഴി-2വിന്റെ പ്രസ് മീറ്റിനിടെ ശ്രീറെഡ്ഡിയെക്കുറിച്ച് വിശാല്‍ പറഞ്ഞത് കേട്ട് കീര്‍ത്തി ചിരിച്ചതാണ് ശ്രീറെഡ്ഡിയെ ചൊടിപ്പിച്ചത്. പ്രസ് മീറ്റിനിടെ ശ്രീറെഡ്ഡി വിഷയത്തില്‍ വിശാലിന്റെ നിലപാട് മാധ്യമങ്ങള്‍ ആരാഞ്ഞിരുന്നു.

‘ഈ വിവാദങ്ങള്‍ക്കെല്ലാം ഒടുവിലും അവര്‍ക്ക് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അത് നല്ലൊരു കാര്യമാണ്. വളരെ പോസിറ്റീവ് ആയാണ് അതിനെ കാണേണ്ടത്. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പായും പറയാനാകും. ആരാണോ ആ ചിത്രത്തില്‍ അവരോടൊപ്പം അഭിനയിക്കുന്നത് അവര്‍ വളരെയേറെ ശ്രദ്ധിച്ചായിരിക്കും അഭിനയിക്കുന്നത്.

അവരില്‍ നിന്ന് രക്ഷ നേടാന്‍ ഒരു ക്യാമറ എപ്പോഴും ചിത്രീകരണ സ്ഥലത്ത് വച്ചിരിക്കും, ശ്രീറെഡ്ഡി വച്ചിട്ടില്ലെങ്കില്‍ പോലും. അവരുടെ ഭാഗത്തു നിന്ന് പ്രൊട്ടക്ഷന്‍ സ്വാഭാവികമായും വന്നുകൊള്ളും’ എന്നായിരുന്നു വിശാലിന്റെ മറുപടി. കീര്‍ത്തിയുള്‍പ്പടെയുള്ളവര്‍ ചിരിച്ചുകൊണ്ടാണ് വിശാലിന്റെ മറുപടി കേട്ടത്. ഇതാണ് ശ്രീറെഡ്ഡിയെ ചൊടിപ്പിച്ചത്.

‘എന്നെക്കുറിച്ച് വിശാല്‍ പറയുന്നത് കേട്ടതിന് ശേഷം കീര്‍ത്തി സുരേഷിന്റെ ചിരി അരോചമായിരുന്നു…വിഷമിക്കേണ്ട മാഡം നിങ്ങള്‍ എന്നും നല്ല നിലയില്‍ ആകണമെന്നില്ല. ഒരു നല്ല ദിവസം നിങ്ങള്‍ക്ക് പോരാടുന്നവന്റെ വേദന മനസിലാകും..ഞാന്‍ ഒരിക്കലും നിങ്ങളുടെ ചിരി മറക്കില്ല…ഓര്‍മയില്‍ ഇരിക്കട്ടെ ..ഇപ്പോള്‍ നിങ്ങള്‍ മേഘങ്ങള്‍ക്കിടയില്‍ പറക്കുകയാണ്…ശ്രീറെഡ്ഡി കുറിച്ചു.

നേരത്തെ നാനിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച ശ്രീറെഡ്ഡിക്കെതിരേ വിശാല്‍ രംഗത്ത് വന്നിരുന്നു. ഒരാളുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുമ്പോള്‍, തെളിവുകള്‍ കൂടി നിരത്തണമെന്നും ഇതേവരെ ശ്രീറെഡ്ഡി തെളിവുകള്‍ ഒന്നും കാണിച്ചിട്ടില്ലെന്നും ഇത്രയും പറഞ്ഞതു കൊണ്ട് താനായിരിക്കും അവരുടെ അടുത്ത ഇരയെന്നും വിശാല്‍ പറഞ്ഞിരുന്നു. വിശാലില്‍ നിന്ന് തനിക്ക് ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും തമിഴ് സിനിമയിലെ ഇരുണ്ട വശങ്ങള്‍ തനിക്ക് ഇനിയും പറയാനുണ്ടെന്നും ശ്രീറെഡ്ഡിയും മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു.

Advertisement