ഒറ്റക്കു കളിച്ചാല്‍ ഒരിക്കലും ജയിക്കല്ല എന്ന് സംവിധായകര്‍ മനസിലാക്കണം: പൃഥിരാജിന് അത് നന്നായി അറിയാം: തമ്പി ആന്റണിയുടെ വാക്കുകള്‍

26

മലയാളത്തിന്റെ താര ചക്രവര്‍ത്തി മോഹന്‍ലാല്‍ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് നടനും എഴുത്തുകാരനുമായി മുരളി ഗോപി കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫറിനെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് നിര്‍മാതാവും നടനുമായ തമ്പി ആന്റണി.

എല്ലാവരും നന്നായി കളിച്ചതുകൊണ്ട് വിജയിച്ച ഒരു കളിയെന്നാണ് ലൂസിഫറിന്റെ വിജയത്തെ തമ്പി വിശേഷിപ്പിക്കുന്നത്. സിനിമ ഒരു കൂട്ടായ്മയാണെന്നും ഒറ്റക്കു കളിച്ചാല്‍ ഒരിക്കലും ജയിക്കല്ല എന്നൊരു പാഠംകൂടി മലയാളത്തിലെ പല സംവിധായകരും മനസിലാക്കേണ്ടതുണ്ടെന്നും തമ്പി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisements

തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലൂസിഫര്‍ കണ്ടില്ല . അതൊകൊണ്ടിതൊരു നിരൂപണവുമല്ല . ഉടനെ തന്നെ കാണുമെങ്കിലും ഒന്നുമെഴുതാന്‍ താല്‍പ്പര്യമില്ല . കാരണം അഭിപ്രായ വ്യത്യാസമില്ലാതെതന്നെ എല്ലാവരും ഗംഭീര പടം എന്നഭിപ്രായപെട്ടുകഴിഞ്ഞു. ഇനിയിപ്പം ഞാനായിട്ടെന്തു പറയാന്‍ .

ലാലേട്ടന്‍ സൂപ്പര്‍ എന്നുതന്നെ എന്നാണ് എല്ലാവരും ആവര്‍ത്തിച്ച് പറയുന്നതും . മഞ്ജു വാര്യരെപ്പറ്റി പിന്നെ പറയേണ്ടതില്ലല്ലോ. ഒരു നടന്മാരും നടിമാരും മോശമല്ല എന്നും പറയുന്നു . കഥ തിരക്കഥ ക്യാമറ സംവിധാനം എല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നു.

അങ്ങനെ എല്ലാവരും നന്നായി കളിച്ചതുകൊണ്ട് വിജയിച്ച ഒരു കളി. സിനിമ ഒരു കൂട്ടായ്മയാണ് ഒറ്റക്കു കളിച്ചാല്‍ ഒരിക്കലും ജയിക്കല്ല എന്നൊരു പാഠംകൂടി മലയാളത്തിലെ പല സംവിധായകരും മനസിലാക്കേണ്ടതുണ്ട്. പരിചയസമ്ബന്നനായ പൃഥ്വിരാജിനതു നന്നായറിയാം എന്നുകൂടെ തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

ഇനി ഒരനുഭവം പറയാം

മഴയും വെള്ളപ്പൊക്കവും സംഹാരതാണ്ഡവമാടുന്ന സമയം. എല്ലാത്തിനും ദൃക്സാക്ഷിയായി പുഴയമ്മ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഞാനും നാട്ടിലുണ്ട് . ഇടക്കൊരുദിവസം കുട്ടിക്കാനത്തു ലൂസിഫറിന്റെ ലൊക്കേഷനില്‍ പോയിരുന്നു. കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരമായിരുന്നു അന്നത്തെ ലൊക്കേഷന്‍.

രാവിലെതന്നെ പ്രവര്‍ത്തകര്‍ എല്ലാം എത്തിയിരുന്നുവെങ്കിലും പതിവുപോലെ അന്നും മഴകാരണം ഷൂട്ടിങ് മുടങ്ങി. പൃഥ്വിരാജ് പാക്ക് അപ്പ് പറഞ്ഞു വണ്ടിപെരിയാറ്റിനു പോയി എന്നറിഞ്ഞു. അതുകൊണ്ടു പൃഥിയെ കാണാന്‍ പറ്റിയില്ലങ്കിലും മഹാനടന്‍ മോഹന്‍ലാലിനെ കണ്ടു.

ഞങ്ങള്‍ ഞാനും പുഴയമ്മയുടെ സംവിധായകന്‍ വിജീഷ് മണിയും കാണാന്‍ ചെല്ലുന്നുണ്ടെന്നറിയിച്ചിരുന്നു . മറ്റൊന്നും ചെയ്യാനുമില്ലായിരുന്നതുകൊണ്ട് അദ്ദേഹം ആ പെരുമഴയത്ത് കാരവനില്‍തന്നെ ഇരുന്നു. അപ്രതീക്ഷിതമായി കാണാന്‍ കിട്ടിയ ഒരിടവേളയായിരുന്നെങ്കിലും അദ്ദേഹത്തിന് വേണമെങ്കില്‍ കാണാന്‍ റൂമിലേക്ക് വരൂ എന്ന് പറയാമായിരുന്നു. അതുപറയാഞ്ഞത് അദ്ദേഹത്തിന്റെ ആദിത്യ മര്യാദയും വ്യക്തിത്വവുമാണ് .

അതും ഒരു ടെന്‍ഷനുമില്ലാതെ വളരെ റിലാക്സായിയാണ് അദ്ദേഹം ഞങ്ങളോടു സംസാരിച്ചതും. പുഴയമ്മയുടെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്യണമെന്നായിരുന്നു വിജീഷ് മണിയുടെ ആവശ്യം . അതദ്ദേഹം സന്തോഷപൂര്‍വ്വം സമ്മതിക്കുകയും ചെയിതു. പിന്നീട് കൂടുതലും സിനിമാക്കാര്യങ്ങള്‍ മാത്രമാണ് ഞങ്ങള്‍ പങ്കുവെച്ചത്.

ഇത്രയധിക സിനിമയേയും കലയേയും സ്‌നേഹിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമ. അതുകൊണ്ടുതന്നെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരേണ്ടതില്ലന്നു സ്വയം തീരുമാനിച്ചതും എന്ന് ഞാന്‍ വിശ്വസിക്കുന്നു .

ഒരു യഥാര്‍ഥ കലാകാരന് അങ്ങനെയാകാനേ സാധിക്കുകയുള്ളു. കലാകാരന്മാര്‍ സമൂഹത്തിന്റെ സമ്പത്താണ് അവരെവെച്ചു ചൂതുകളിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും അനുവദിക്കരുത് . കാരണം കേരളം മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല .

സാംസ്‌ക്കാരികപരമായും വിദ്യാഭ്യാസപരമായും അവരെക്കാള്‍ ഒക്കെ മുന്‍പന്തിയിലാണ്. വായനയിലൂടെയും ചിന്തയുടെയും വളര്‍ന്നവരാണ് . കമ്മ്യുണിസവും മതേതര ചിന്തകളും ഉള്ളില്‍ ഒളിപ്പിച്ചവരാണ്. സോഷ്യല്‍ മീഡിയായില്‍ മുറവിളികൂട്ടുന്നവരല്ല യെധാര്‍ത്ഥ മലയാളി. അതാണ് നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത്.

അതുകൊണ്ടുതന്നെ നമ്മുടെ കലാകാരന്മാര്‍ രാഷ്ട്രീയം മറന്നു നിഷ്പക്ഷമായി സമൂഹത്തോട് പ്രതിബദ്ധതയുള്ളവരാകാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ആ സന്ദേശംതന്നെയല്ലേ ലൂസിഫര്‍ പോലെയുള്ള പോപ്പുലര്‍ ആയ സിനിമകള്‍ നമുക്കും സമൂഹത്തിനും നല്‍കേണ്ടത്.

അങ്ങനെ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു . എന്തായാലും ലൂസിഫറിനും മുരളീ ഗോപിക്കും ആന്റണി പെരുമ്പാവൂരിനും ആ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

Advertisement