ടൊവിനോ തോമസിനെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത ‘തീവണ്ടി’ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ ഒരു ചെയിന്‍ സ്മോക്കറുടെ വേഷത്തില്‍ എത്തിയ ചിത്രത്തിന് വളരെ നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുമുള്ളവരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയതായി ചിത്രത്തെയും ടൊവിനോയേയും അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത് മോഹന്‍ലാല്‍ നായകനാകുന്ന ‘ഒടിയന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണ്.“അഭിനന്ദനങ്ങള്‍ ടൊവിനോ. ‘തീവണ്ടി’യെക്കുറിച്ച് വളരെ നല്ല നിരൂപണങ്ങളും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളും ആണ് കേള്‍ക്കുന്നത്. നിങ്ങളുടെ പ്രതിഭ അര്‍ഹിക്കുന്ന ഇടത്തേക്കുള്ള നിങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ”, എന്നാണ് ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററില്‍ പറഞ്ഞത്.
“നന്ദി ബ്രദര്‍, ഇടിക്കട്ട വെയ്റ്റിങ് ഫോർ ‘ഒടിയൻ’!!” എന്ന മറുപടിയുമായി ടൊവിനോയും എത്തി. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ഫെലിനി സംവിധാനം ചെയ്ത ‘തീവണ്ടി’ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുന്നേ റിലീസ് ചെയ്യേണ്ട ചിത്രം പലപ്പോഴായി റിലീസ് മാറ്റിവച്ചപ്പോൾ ‘തീവണ്ടിയല്ലേ വൈകിയേ എത്തൂ’ എന്ന നിലയിൽ ട്രോളന്മാർ ആഘോഷമാക്കി. വളരെ വൈകിയാണെങ്കിലും ‘തീവണ്ടി’യുടെ ചൂളം വിളി കേട്ടുണർന്നത് മലയാളികളുടെ ഹൃദയങ്ങളാണ്.
സിഗരറ്റ് വലിക്കുന്നത് ചെറുപ്പം മുതലേ ബിനീഷിന്റെ (ടൊവിനോ) ശീലമാണ്. ആ ശീലത്തെ ആഘോഷിക്കുന്നത് കൊണ്ട് തന്നെ അയാളെ നാട്ടുകാർ തീവണ്ടി എന്നാണ് കളിയാക്കി വിളിക്കുന്നത്. ബിനീഷിന്റെ അളിയൻ (സൈജു കുറുപ്പ്) ഒരു പൊതു പ്രവർത്തകനാണ്.
BSCL പാർട്ടിയുടെ പ്രവർത്തകനായ അളിയന്റെ രാഷ്ട്രീയ ഭാവിക്ക് വേണ്ടി ബിനീഷ് സിഗരറ്റ് വലി നിർത്താൻ നിർബന്ധിതനാവുന്നു. അയാൾക്ക് അതൊരു വലിയ വെല്ലുവിളിയായിരുന്നു. ബിനീഷിന് സ്വയം അതിനെ അതിജീവിക്കാൻ കഴിയുമോ എന്നതാണ് ‘തീവണ്ടി’യിൽ യാത്ര ചെയ്യുന്ന ഓരോ പ്രേക്ഷകന്റെയും ആകാംക്ഷ.
ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയിലും ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘തീവണ്ടി’ കണ്ടിറങ്ങി പുകവലി നിര്‍ത്തി എന്നാണ് ഒരു ആരാധകന്‍ ടൊവിനോയോട് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞിരിക്കുന്നത്. ചിത്രം കണ്ട് തന്റെ കാമുകന്‍ പുകവലി നിര്‍ത്താമെന്ന് സമ്മതിച്ചുവെന്ന് മറ്റൊരാളും അറിയിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും താരം നന്ദി അറിയിച്ചു.