ശക്തരായ ഭാനുമതിയും അനുരാധയും തുടക്കത്തില്‍ മാത്രം, ക്ലൈമാക്‌സില്‍ നായകന്റെ നിഴല്‍ മാത്രമാക്കുന്ന തന്ത്രം; യുവുവാന്റെ പരിഹാസ കുറിപ്പ് വൈറല്‍

42

നിരവധി സിനിമാ ഗ്രൂപ്പുകളില്‍ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയേയും ആണത്ത ആഘോഷത്തേയും തുറന്നുകാട്ടി ചര്‍ച്ചകള്‍ നടക്കാറുണ്ട്. അത്തരത്തിലൊരു ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ് റിത്വിക് ജിഡി എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മലയാള സിനിമ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ ഉണ്ടാക്കുകയും അവസാനം നായകന് പിന്നിലേക്ക് തഴയുകയും ചെയ്തിട്ടുണ്ടെന്ന് റിത്വിക് സിനിമാ പാരഡിസോ ക്ലബില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

Advertisements

യുവാവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

സംവിധായകന്‍, തിരക്കഥാകൃത്ത് രഞ്ജിത്ത് പലപ്പോഴും ഉപയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. അയാളെക്കൊണ്ട് പറ്റുന്നത്ര ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കും. ധൈര്യശാലികളായ, കാര്യപ്രാപ്തിയുള്ളവരായ, ബുദ്ധിമതികളായ, ലിബറേറ്റഡ് ആയ, ഔട്ട് ഓഫ് ദ ബോക്‌സ് ടൈപ്പ് എന്ന് വിളിക്കാവുന്ന, അഹങ്കാരികളായ ഭീകരികളെ സൃഷ്ടിക്കുന്നു.

എന്തിനാ? സിനിമയില്‍ ഫെമിനിസം കൊണ്ട് വരാനാണോ? അല്ല. ഇങ്ങനെയൊക്കെയുള്ള പെണ്ണുങ്ങളെ ഒടുക്കം നായകന്റെ അമ്ബത്താറിഞ്ച് നെഞ്ചിലേക്ക് ചേര്‍ക്കുമ്‌ബോ സിനിമ ഉണ്ടാക്കുന്നവനും കാണുന്നവനുമുണ്ടാകുന്ന ആ രതിമൂര്‍ച്ഛയുണ്ടല്ലോ, അതിലേക്കെത്താന്‍ വേണ്ടിയാണ്.

രഞ്ജിത്തിന്റെ ഏറ്റവും കൊണ്ടാടപ്പെട്ട സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ് ദേവാസുരത്തിലെ ഭാനുമതി. നീലകണ്ഠന്റെ മുഖത്തേക്ക് ചിലങ്ക എറിഞ്ഞവള്‍. മാപ്പ് പറയാന്‍ വന്നവനോട് താന്‍ പോയി ചാവ്, എന്നിട്ട് ചിലങ്ക കെട്ടിക്കോളാം എന്ന് പറയുന്നവള്‍.

കിടക്കാനിടം തന്നതിന്റെ പേരില്‍ കയറിപ്പിടിക്കാന്‍ വന്നവനെ നിലയ്ക്ക് നിര്‍ത്തുന്നവള്‍, സ്‌നേഹവും പണവും കാണിച്ച് കെട്ടാന്‍ വന്ന മദിരാശിക്കാരന്‍ മുറച്ചെറുക്കനോട് പറ്റില്ല എന്ന് തറപ്പിച്ച് പറയുന്നവള്‍.

ഇത്രയൊക്കെ അവളെക്കൊണ്ട് ചെയ്യിക്കുന്നത് ഫെമിനിസ്റ്റാക്കാനാണോ? അല്ല. തല താഴ്ത്തി ‘കളിയാക്കരുതെന്ന് പറയൂ വാര്യരമ്മാവാ’ എന്ന് നായകന്റെ മുന്നില്‍ മാന്‍പേടയാവാനുള്ള മുന്നൊരുക്കങ്ങള്‍ മാത്രമായിരുന്നു ബാക്കിയെല്ലാം.

ഇനി സ്ത്രീവിരുദ്ധത ഏറ്റവും കൂടുതല്‍ ആരോപിക്കപ്പെട്ട നരസിംഹത്തില്‍ നോക്കൂ. എന്തൊരു പെണ്ണാണ് അനുരാധ. കാക്കത്തള്ളായിരം പിജിയും പിഎച്ച്ഡിയുമുള്ളവള്‍.

പെണ്ണുങ്ങളെ പുറത്ത് കാണാനില്ലാത്ത നാട്ടില്‍ കാറെടുത്ത് ‘എഹ്‌ഹെഹേ എഹ്‌ഹെഹേ’ എന്ന് പറക്കുന്നവള്‍. കെട്ടാന്‍ വരുന്ന കോന്തന്മാരുടെ മുഖത്ത് നോക്കി എനിക്ക് തന്നെ ഇഷ്ടമായില്ല എന്ന് പറയുന്നവള്‍.

ഭൂലോക റൗഡികളായ അച്ഛന്റെയും ചേട്ടന്റെയും അമ്മാവന്റേയും മുഖത്ത് നോക്കി നിങ്ങള്‍ കൊല്ലാന്‍ നടക്കുന്നവനോട് എനിക്ക് മുടിഞ്ഞ പ്രേമമാണെന്ന് പറയുന്നവള്‍. എന്തിനാ? കാലു മടക്കി തൊഴിക്കാന്‍ പെണ്ണിനെ വേണമെന്ന് അവന്‍ പറയുമ്പോ വ്രീളാവതിയാവാന്‍!

വല്യ വീട്ടില്‍ ജനിച്ച, വല്യ പഠിപ്പുള്ള, ലോകം ചുറ്റിക്കറങ്ങുന്ന, തന്റേടിയായ നയന്‍താര ജഗന്നാഥനെ തേടി വരുന്നത് (ആറാം തമ്പുരാന്‍), മിടുക്കിയായ, തന്റേടിയായ, ജീവിതത്തെ ആഘോഷമാക്കി മാറ്റുന്ന ആമി എന്ന അഭിരാമി ‘മരിക്കുന്നതിന് മുന്‍പ് ഈ താലിയൊന്ന് കെട്ടൂ നിരഞ്ജന്‍’ എന്ന് കരയുന്നത് (സമ്മര്‍ ഇന്‍ ബത് ലഹേം), ബോംബെയിലെ ഫ്‌ലാറ്റില്‍ നിന്ന് പാതിരാത്രി പെട്ടിയും കിടക്കയും എടുത്തിറങ്ങാന്‍ ധൈര്യം കാണിച്ചവളും, ഭര്‍ത്താവിനോടൊപ്പം സക്‌സസ്ഫുളായ റെസ്റ്റോറന്റും സാറ്റിസ്‌ഫൈയിംഗ് ആയ ജീവിതവും നടത്തിക്കൊണ്ടു പോവുന്ന മീര ‘ഇങ്ങനെ ഒരു രാത്രി എനിക്ക് വേണ്ടി മാറ്റിവെച്ചു കൂടായിരുന്നോ’ എന്ന് ചോദിക്കുന്നത് (സ്പിരിറ്റ്) അവരുടെ ഉള്ളിലെ പ്രണയം തുറന്ന് കാണിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് കരുതുന്നത് നിഷ്‌കളങ്കതയല്ലാതെ മറ്റൊന്നല്ല.

പെണ്ണിനെ കീഴടക്കല്‍ ആണിന്റെ ആനന്ദങ്ങളിലൊന്നാണ്. പെണ്ണിന് ശക്തി കൂടുന്തോറും ആനന്ദത്തിന് മൂര്‍ച്ച കൂടിക്കൊണ്ടിരിക്കും.

വഴങ്ങാന്‍ സാധ്യതയില്ലാത്തവളെ മെരുക്കുന്നതിനോളം ആണത്ത ഉദ്‌ഘോഷം മറ്റെന്തിനുണ്ട്? മലയാളസിനിമ എല്ലാക്കാലത്തും ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അവരെയൊക്കെ നൈസായിട്ട് തേച്ചിട്ടുമുണ്ട്.

Advertisement