ഇത് സര്‍വ്വകാല റെക്കോര്‍ഡ്, ബാഹുബലിയെ കടത്തിവെട്ടി ഷാരൂഖ് ഖാന്റെ സീറോ

38

ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന സീറോ റിലീസിംഗിനൊരുങ്ങുകയാണ്. തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ സംവിധായകനായ ആനന്ദ് എല്‍ റായ് ഒരുക്കുന്ന ചിത്രത്തില്‍ പൊക്കം കുറഞ്ഞ മനുഷ്യനായാണ് ഷാരൂഖ് എത്തുന്നത്. ഷാരൂഖിന്റെ ഈ രൂപമാറ്റം തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഷാരൂഖിന്റെ 53-ാം ജന്മദിനത്തില്‍ സീറോയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ തന്നെ ഒരു റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. അതും മറികടന്നത് ബാഹുബലിയുടെ റെക്കോര്‍ഡിനെ.

Advertisements

റിലീസ് ചെയ്ത് 24 മണിക്കൂറിനകം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ട്രെയ്‌ലര്‍ എന്ന റെക്കോര്‍ഡ് ആണ് ചിത്രം സ്വന്തമാക്കിയത്. 54 മില്യണ്‍ പേരാണ് എല്ലാ പ്ലാറ്റ്‌ഫോമുകളിലായും ട്രെയ്‌ലര്‍ കണ്ടത്. 50 മില്യണ്‍ പ്രേക്ഷകരെ നേടിയ ബാഹുബലിയുടെ റെക്കോര്‍ഡ് ആണ് ചിത്രം മറികടന്നത്. ആമിര്‍ ഖാന്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ ട്രെയ്‌ലര്‍ 32 മി്‌ല്യണ്‍ പേരാണ് കണ്ടത്.

അനുഷ്‌ക ശര്‍മയും കത്രീന കൈഫുമാണ് ചിത്രത്തിലെ നായികമാര്‍. ഭിന്നശേഷിക്കാരിയായ വീല്‍ച്ചെയറില്‍ സഞ്ചരിക്കുന്ന കഥാപാത്രമാണ് അനുഷ്‌കയുടേത്. ചലച്ചിത്രനടിയുടെ കഥാപാത്രത്തേയാണ് കത്രീന അവതരിപ്പിക്കുന്നത്. ത്രികോണപ്രണയകഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ എസ്ആര്‍കെ ആരാധകര്‍ ട്രെയിലറിനായി കാത്തിരിക്കുകയായിരുന്നു.

200 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഷാരൂഖിന്റെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാവും സീറോ. റെഡ് ചില്ലീസിന്റെ ബാനറില്‍ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. അഞ്ചുവര്‍ഷം നീണ്ട തയ്യാറെടുപ്പോടെയാണ് ആനന്ദ് റായ് ചിത്രം ഒരുക്കുന്നത്. മൂന്നടി മാത്രമാണ് ഷാരൂഖ് കഥാപാത്രത്തിന്റെ പൊക്കം. ചിത്രം ഡിംസബര്‍ 21ന് സിനിമ ലോകമെമ്പാടുമായി റിലീസ് ചെയ്യും. അന്തരിച്ച പ്രമുഖ അഭിനേത്രി ശ്രീദേവി അഭിനയിച്ച അവസാന ചിത്രം കൂടിയാണ് സീറോ.

ചിത്രത്തിന്റെ ട്രെയിലറിന്റെ പ്രീമിയര്‍ ഷോ കണ്ട ആമിര്‍ഖാന്‍ ഷാരൂഖിനെ പ്രശംസിച്ചു രംഗത്തു വന്നിരുന്നു. ഇന്നേവരെയുള്ള തന്റെ പ്രകടനത്തെ പിന്തള്ളുന്ന പ്രകടനമാണ് സീറോയില്‍ ഷാരൂഖ് കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് ആമിര്‍ പറഞ്ഞത്.

ഏറ്റവും കൂടുതല്‍ വിഷ്വല്‍ എഫക്ട് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരിക്കും സീറോ. പീറ്റര്‍ ജാക്‌സന്റെ ‘ലോഡ് ഓഫ് ദ റിങ്‌സ്’, ‘ഹോബിറ്റ്’ എന്നീ ചിത്രങ്ങളില്‍ ഉപയോഗിച്ച ഒപ്ടിക്കല്‍ ഇല്യൂഷന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് സിനിമ ചിത്രീകരിച്ചത്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

Advertisement