ഇതാണ് മഹാഭാഗ്യം, രാവിലെ കൂട്ടുകാരോട് തമാശയ്ക്ക് പറഞ്ഞു തനിക്ക് ഓണംബംബർ അടിക്കുമെന്ന്: വൈകിട്ട് ഫലമറിഞ്ഞപ്പോൾ 24 കാരൻ അനന്തു 12 കോടിക്ക് ഉടമ

39

കേരള സർക്കാർ ഭാഗ്യക്കുറിയുടെ ഇത്തണത്തെ തിരുവോണ ബമ്പർ സമ്മാനമായ 12 കോടി രൂപ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. 24 കാരനെയായ ഇടുക്കി സ്വദേശി അനന്തു വിജയനെന്ന മഹാ ഭാഗ്യവാനെയാണ് പടുകൂറ്റൻ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്.

എറണാകുളത്ത് ജോലി ചെയ്യുന്ന അനന്തുവിന് 12 കോടി രൂപയുടെ സമ്മാനമാണ് അടിച്ചത്. പത്ത് ശതമാനം ഏജൻസി കമ്മീഷനും, 30 ശതമാനം ആദായ നികുതിയും കഴിഞ്ഞ് 7.56 കോടി രൂപയാണ് അനന്തുവിന് ലഭിക്കുക. എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലാണ് അനന്തുവിന് ജോലി. ഒന്നാം സമ്മാനം ടിബി 173964 എന്ന ടിക്കറ്റിനാണ്. അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്കറ്റ് വിറ്റത്.

Advertisements

ലോട്ടറി ഏജൻസി നടത്തുകയാണ് അജേഷ് കുമാർ. അജേഷാണ് ലോട്ടറി വിൽപനക്കാരനായ അളകർസ്വാമിക്ക് ടിക്കറ്റ് കൈമാറിയത്. അളകർസ്വാമിയുടെ കയ്യിൽ നിന്നാണ് അനന്തു ടിക്കറ്റ് വാങ്ങുന്നത്. അതേ സമയം സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലമുള്ള വ്യക്തിയല്ല അനന്തു. വല്ലപ്പോഴും ഒരു കൗതുകത്തിന് വേണ്ടി മാത്രമാണ് ലോട്ടറി എടുക്കാറുള്ളത്.

പലപ്പോഴായി എടുത്ത ലോട്ടറികളിൽ നിന്നായി ആകെ അയ്യായിരത്തിൽ താഴെ രൂപ മാത്രമേ സമ്മാനമായി അനന്തുവിന് ഇതുവരെ ലഭിച്ചിട്ടുള്ളു. നറുക്കെടുപ്പിന്റെ അന്ന് രാവിലെ വരെ തനിക്കാകും ലോട്ടറി അടിക്കുകയെന്ന് തമാശയ്ക്ക് സഹപ്രവർത്തകരോട് പറയുമായിരുന്നുവെന്ന് അനന്തു പറയുന്നു.

എന്നിട്ടും തനിക്ക് ലോട്ടറി അടിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വൈകീട്ട് അഞ്ച് മണിക്കാണ് അനന്തു തന്റെ ലോട്ടറിയുടെ ഫലം പരിശോധിക്കുന്നത്. ഫലം കണ്ട തനിക്ക് ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെന്നും അനന്തു പറയുന്നു. അനന്തുവിന്റെ വീട്ടിൽ അച്ഛനും, അമ്മയും, അനിയനും, ചേച്ചിയുമുണ്ട്.

സഹോദരി ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. അനിയൻ ബിബിഎയും പൂർത്തിയാക്കി. വീട് വയ്ക്കണമെന്നും ഒരു ജീവിതം കെട്ടിപ്പടുക്കണമെന്നുമൊക്കെയാണ് ആഗ്രഹമെന്ന് അനന്തു പറയുന്നു.

Advertisement