മാംസാവശിഷ്ടങ്ങള്‍ കഴിച്ച മൃഗങ്ങളം പക്ഷികളും ചത്തുവീണു, സംഭവം പാലക്കാട്, ഹോട്ടലുകളില്‍ നിന്നും ഇനി ഇറച്ചി കഴിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം

39

പാലക്കാട്: ഉപേക്ഷിക്കപ്പെട്ട മാംസാവശിഷ്ടങ്ങള്‍ ഭക്ഷിച്ച 40 കാക്കകളും നായയും പരുന്തും ചത്തു വീണു. സമീപ വീടുകളിലെ കിണറുകളിലേക്കടക്കം കാക്കകള്‍ ചത്തുവീണതോടെ പൈപ്പില്‍ നിന്നൊഴികെ വെള്ളം ഉപയോഗിക്കരുതെന്നു നഗരസഭ മുന്നറിയിപ്പു നല്‍കി. പുതുപ്പള്ളിത്തെരുവ് കരിംനഗറിനു സമീപമാണ് സംഭവം.

Advertisements

അവശിഷ്ടങ്ങളില്‍ വിഷം കലര്‍ന്നതായി പ്രാഥമിക പരിശോധനയില്‍ സംശയിച്ചതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലായി. തുടര്‍ന്നു സമീപത്തെ ഹോട്ടലുകളില്‍ നിന്ന് ഇറച്ചി ഭക്ഷണം കഴിക്കരുതെന്നും വീടുകളില്‍ ഇറച്ചി ഉപയോഗിക്കരുതെന്നും ആരോഗ്യവിഭാഗം ആവശ്യപ്പെട്ടു. ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്ന മുനവറനഗറില്‍ രാവിലെ ഏഴോടെയാണു കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണത്. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വഴിയില്‍ കിടന്ന അറവുമാലിന്യം ഭക്ഷിച്ചാണ് ഇവ ചത്തതെന്നു മനസിലാക്കി.

പലയിടങ്ങളിലാണു കാക്കകളും പരുന്തും നായയും ചത്തത്. ആശങ്കയിലായ ജനങ്ങള്‍ അടുത്ത വീടുകളിലും പിന്നീടു നഗരസഭയിലും വിവരമറിയിച്ചു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണു മാംസാവശിഷ്ടമാണു സംഭവത്തിനു കാരണമെന്നു കണ്ടെത്തിയത്. മൂന്നു വീടുകളിലെ കിണറില്‍ കാക്കള്‍ ചത്തുവീണു.

പ്രദേശത്തുള്ളവര്‍ തല്‍ക്കാലം പൈപ്പുവെള്ളം മാത്രം ഉപയോഗിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെറ്ററിനറി വിഭാഗവും പരിശോധന നടത്തി. വിഷാംശം തിരിച്ചറിയാന്‍ ചത്തുവീണ കാക്കയെയും നായയെയും പോസ്റ്റുമോര്‍ട്ടം നടത്തി. പൊലീസും ഇറച്ചിയുടെ സാംപിള്‍ ശേഖരിക്കുകയും കേസെടുക്കുകയും ചെയ്തു.

സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും അനധികൃതമായി പ്രവര്‍ത്തിച്ച അഞ്ച് അറവുശാലകള്‍ പൂട്ടിച്ചെന്നും നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍ പറഞ്ഞു.

Advertisement