ഇടുക്കിയിൽ അമ്മയുടെ അവിഹിത ബന്ധം കണ്ടുപിടിച്ചതിന് മർദ്ദനമേറ്റ എട്ടുവയസ്സുകാരിക്ക് വീണ്ടും ക്രൂരമർദ്ദനം; കാമുകനും അമ്മയും ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും അതി ക്രൂരമായി മർദ്ദിച്ചു

345

ഇടുക്കി: അമ്മയുടെ അവിഹിത ബന്ധം കണ്ടുപിടിച്ചതിന്റെ പേരിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനത്തിന് ഇരയായ എട്ടുവയസ്സുകാരിക്ക് വീണ്ടും അമ്മയിൽ നിന്നും മർദ്ദനം.

കുട്ടിക്ക് മർദ്ദനമേറ്റതിന്റെ പേരിൽ ഈ മാസം 12ന് നൽകിയ പരാതിയിൽ അമ്മയുടെ കാമുകനേയും അമ്മയേയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Advertisements

റിമാൻഡിലായിരുന്ന അമ്മ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ വീണ്ടും മർദ്ദിച്ചത്. ഉപ്പുതറയിലെ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടിയിപ്പോൾ.

കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് തല ഭിത്തിയിൽ ഇടിപ്പിച്ചതായും മുടിയിൽ പിടിച്ച് വലിച്ചിഴച്ചതായും ചവിട്ടി വീഴ്ത്തിയതായും പരാതിയിൽ പറയുന്നു.

മർദ്ദനം തടയാൻ ചെന്ന കുട്ടിയുടെ പിതാവിനെ തള്ളിവീഴ്ത്തി. വികലാംഗനാണ് ഇദ്ദേഹം. അലമാരയുടെ ഇടയിൽ വീണു പോയ തനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ലെന്ന് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മർദ്ദനത്തിൽ കുട്ടി ബോധരഹിതയായി വീണിരുന്നു. വീട്ടിൽ നടന്ന ബഹളം കേട്ട് എത്തിയ അയൽക്കാരാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പിതാവ് പറയുന്നു.

അമ്മയും കാമുകനുമായുള്ള ബന്ധം കണ്ടുപിടിക്കുകയും വീട്ടിൽ പറയുകയും ചെയ്യുമെന്ന് അറിയിച്ചതിനാണ് നേരത്തെ കുട്ടി മർദ്ദനത്തിന് ഇരയായത്.

ഇക്കാര്യമറിഞ്ഞ അമ്മൂമ്മയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും പരാതി നൽകിയതും. കാമുകനെയാണ് പോലീസ് ആദ്യം അറസ്റ്റു ചെയ്തത്.

പിന്നീട് അമ്മയെയും അറസ്റ്റു ചെയ്തു. റിമാൻഡിലായിരുന്ന ഇവർ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങി. തന്നെ ജയിലിലടച്ചതിന്റെ പേരിലായിരുന്നു കുട്ടിയുടെ നേർക്ക് വീണ്ടും അമ്മ മർദ്ദനം അഴിച്ചുവിട്ടത്.

Advertisement