പെറ്റു വളര്‍ത്തിയ മക്കള്‍ തിരിഞ്ഞു നോക്കിയില്ല, വൃദ്ധ വീടിനുള്ളില്‍ ഉറുമ്പരിച്ച് മരിച്ചു, സംഭവം പുനലൂരില്‍, ഖബറടക്കത്തിന് പിന്നാലെ മക്കളെ പോലീസ് അറസ്റ്റ് ചെയ്തു

26

പുനലൂര്‍: വീടിനുള്ളില്‍ ഉറുമ്പരിച്ച് വൃദ്ധമരിച്ച സംഭവത്തില്‍ രണ്ട് ആണ്‍മക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ കേളങ്കാവ് വള്ളിമാനൂര്‍ മൂന്ന് സെന്റ് കോളനിയില്‍ അസുമബീവി എന്ന 75 കാരി മരിച്ച സംഭവത്തില്‍ മാതാവിനെ സംരക്ഷിച്ചില്ല എന്ന കുറ്റത്തിന് മക്കള്‍ 53 കാരന്‍ സുബൈറിനെയും 48 കാരന്‍ നാസറിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച രാവിലെ മരിച്ച അസുമാ ബീവിയുടെ ഖബറടക്കത്തിന് തൊട്ടു പിന്നാലെ ഇരുവരെയും പിടികൂടി.

പുനലൂര്‍ നഗരസഭ നല്‍കിയ ഭുമിയിലെ വീട്ടില്‍ മക്കള്‍ നോക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്തിടെ അസുഖബാധിതയായി കിടന്ന അസുമാബീവിയെ വ്യാഴാഴ്ച വാര്‍ഡ് കൗണ്‍സിലര്‍ കെ കനകമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് താലൂക്ക് ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഇവരുടെ വീട്ടിലെത്തിയ കനകമ്മ അസുമാബീവിയെ ജീവനോടെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എസ്‌ഐ ജെ രാജീവന്റെയും പൊതുപ്രവര്‍ത്തകരായ നാട്ടുകാരുടെയും സഹായത്താല്‍ ആശുപത്രിയിലാക്കുകയായിരുന്നു.

Advertisements

മക്കള്‍ക്കൊപ്പം മുമ്പ് പുനലൂര്‍ കാരയ്ക്കാട് വാര്‍ഡില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിച്ചിരുന്ന അസുമാബീവി ഒഴിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പാണ് കേളങ്കാവിലെത്തിയത്. അവിടെ നഗരസഭ നല്‍കിയ ഭൂമിയില്‍ വീടുവെച്ചു താമസിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ മക്കള്‍ക്കൊപ്പം പോയി താമസിച്ചിരുന്നു എങ്കിലും കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് മക്കളാല്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇതോടെ മക്കള്‍ രണ്ടു പേരും ഉമ്മയെ നോക്കുകയോ വീട്ടില്‍ വന്ന് അന്വേഷിക്കുകയോ ചെയ്തിരുന്നില്ല. ഒറ്റയ്ക്ക് തീരെ അവശയായതോടെ വ്യാഴാഴ്ച കൗണ്‍സിലര്‍ ക്ഷേമാന്വേഷണത്തിന് എത്തിയപ്പോഴാണ് ഉറുമ്പരിച്ച് കണ്ടെത്തിയത്.

Advertisement