ബസുടമയുമായി അവിഹിത ബന്ധം, ടീച്ചറായ ഭാര്യയെ ഭര്‍ത്താവ് ചിരവ കൊണ്ടടിച്ചു കൊന്നു, സംഭവം ശാസ്താംകോട്ടയില്‍

20

കൊല്ലം: ശാസ്താംകോട്ടയില്‍ അധ്യാപികയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ്‌ ആഷ്‌ലി സോളമ(45)നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അടൂര്‍ ചന്ദനപ്പള്ളി ഗവ. എല്‍പി സ്‌കൂളിലെ അധ്യാപികയായ രാജഗിരി അനിതാ ഭവനില്‍ അനിതാ സ്‌റ്റീഫനെ(39)യാണ്‌ കഴിഞ്ഞ ചൊവ്വാഴ്‌ച വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.

Advertisements

സംഭവശേഷം ഒളിവില്‍പ്പോയ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറായ ഭര്‍ത്താവ്‌ ആഷ്‌ലിയെ കണ്ടെത്താന്‍ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇന്നലെ വൈകിട്ട്‌ കടപുഴയില്‍നിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ബസുടമയായ കൊല്ലം ചവറ സ്വദേശി അശോകപ്പണിക്കരുമായുള്ള അനിതയുടെ അവിഹിതബന്ധം ആഷ്‌ലി ചോദ്യംചെയ്‌തതാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ്‌ പറഞ്ഞു.

ചിരവകൊണ്ട്‌ തലയ്‌ക്കടിച്ചശേഷം മരിച്ചെന്ന്‌ ഉറപ്പാക്കാനായി ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നു പ്രതി പോലീസിനോടു സമ്മതിച്ചു. അനിതയും അശോകപ്പണിക്കരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു.

ആഷ്‌ലി ഇതിനെ പലതവണ ചോദ്യംചെയ്യുകയും വഴക്കിടുകയും ചെയ്‌തു. അതിനിടെ, വനിതാ സുഹൃത്തായ അനിതയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കയാണെന്നു കാട്ടി അശോകപ്പണിക്കര്‍ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പ്പസ്‌ ഫയല്‍ ചെയ്‌തു.

ഇതിന്റെ അടിസ്‌ഥാനത്തില്‍, അനിത കൊല്ലപ്പെട്ടതിന്റെ തലേദിവസം പോലീസ്‌ വീട്ടിലെത്തി അനിതയുടെ മൊഴി രേഖപ്പെടുത്തി. സുഹൃത്തായ അശോകപ്പണിക്കരെ കാണാന്‍ അനുവദിക്കാതെ ഭര്‍ത്താവ്‌ വീട്ടുതടങ്കലില്‍ വച്ചിരിക്കയാണെന്ന്‌ അനിത പോലീസിനു മൊഴി നല്‍കി.

ഇതേത്തുടര്‍ന്നു ഭര്‍ത്താവുമായുണ്ടായ വാക്കേറ്റമാണു കൊലപാതകത്തില്‍ കലാശിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. കൊട്ടാരക്കര ഡിവൈഎസ്‌പി. അശോകന്റെ നേതൃത്വത്തില്‍ ശാസ്‌താംകോട്ട സിഐ. വിഎസ്‌. പ്രശാന്ത്‌, എസ്‌ഐമാരായ രാജീവ്‌, നൗഫല്‍, എഎസ്‌ഐ അജയകുമാര്‍, എസ്‌സിപിഒ ശിവകുമാര്‍, അനില്‍കുമാര്‍, മധുസൂദനന്‍ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണു പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

Advertisement