തെന്നിന്ത്യന്‍ സിനിമയിലെ മാദകറാണി സില്‍ക്ക് സ്മിതയുടെ ഓര്‍മ്മകള്‍ക്ക് സെപ്തംബര്‍ 23 ന് 22 വയസ് കഴിഞ്ഞിരുന്നു. കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് 1996 സെപ്റ്റംബര്‍ 23നാണ് സില്‍ക്ക് സ്മിത ചെന്നൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ജീവനൊടുക്കിയത്.
സില്‍ക്കിനെ ശരീരം കൊണ്ട് മാത്രം അറിഞ്ഞവരാണ് സിനിമാ പ്രേക്ഷകരും സിനിമാ ഇന്‍ഡസ്ട്രിയിലുള്ളവരും. എന്നാല്‍ അവരുടെ മനസ് കണ്ടവരും സിനിമയിലുണ്ട്. ഇത്തരത്തില്‍ സില്‍ക്കിനെ അടുത്തറിഞ്ഞ രണ്ട് വ്യക്തികളാണ് നടി അനുരാധയും നടനും സംവിധായകനുമായ വിനു ചക്രവര്‍ത്തിയും.
സില്‍ക്ക് സ്മിതയെ സിനിമയില്‍ എത്തിച്ച വ്യക്തിയാണ് കഴിഞ്ഞ വര്‍ഷം അന്തരിച്ച വിനു ചക്രവര്‍ത്തി. വിനു ചക്രവര്‍ത്തി രചിച്ച് കെ. വിജയന്‍ സംവിധാനം ചെയ്ത വണ്ടിചക്രം എന്ന ചിത്രത്തിലൂടെയാണ് സ്മിത രംഗത്ത് എത്തിയത്. പിന്നീട് സ്മിത വലപിടിപ്പുള്ള താരമായി.
സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു. പിന്നീട് സില്‍ക്ക് സ്മിതയും വിനു ചക്രവര്‍ത്തിയുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. എങ്കിലും മരിക്കുന്നത് വരെ സില്‍ക്കുമായുള്ള ബന്ധത്തെക്കുറിച്ച് വിനു ചക്രവര്‍ത്തിയോട് ചോദ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരുന്നു.
സില്‍ക്ക് എന്നായിരുന്നില്ല, സിലുക്ക് എന്നാണ് സ്മിതയെ വിളിച്ചിരുന്നതെന്ന് വിനു ചക്രവര്‍ത്തി വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് അത് സില്‍ക്ക് എന്ന് ആകുകയായിരുന്നു. അവളുടെ കണ്ണുകള്‍ ചാരയം പോലെ ലഹരി നിറഞ്ഞതാണെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ടെന്നും വിനു ചക്രവര്‍ത്തി വെളിപ്പെടുത്തിയിട്ടുണ്ട്.
സില്‍ക്കിനെ ശരീരം മാത്രമായി കണ്ടവര്‍ മരണ ശേഷവും അവളെ വെറുതെ വിട്ടില്ല. പലരും അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് ചിത്രങ്ങളിറക്കി കോടികള്‍ നേടി. ഇതിനെതിരെ കേസ് കൊടുക്കണമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും വിനു ചക്രവര്‍ത്തി മരണത്തിന് മുന്‍പ് തുറന്നടിച്ചിട്ടുണ്ട്.
മരിക്കുന്നതിന്റെ തലേന്ന് വൈകിട്ട് സ്മിത, അനുരാധയെ വിളിച്ചിരുന്നു. മനസിനെ അലട്ടുന്ന നിരവധി പ്രശ്നങ്ങളുണ്ട്, ഒന്നു കാണണം-ഇതായിരുന്നു സ്മിതയുടെ ഫോണ്‍ സന്ദേശം. എന്നാല്‍ അനുരാധയ്ക്ക് അന്ന് പോകാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് കാണാം എന്ന് വാക്ക് പറഞ്ഞാണ് അവര്‍ ഫോണ്‍ വച്ചത്. പിറ്റേന്ന് കാണാമെന്ന് സ്മിതയും വാക്ക് പറഞ്ഞു.
എന്നാല്‍ പിറ്റേന്ന് അനുരാധയെ തേടിയെത്തിയത് സുഹൃത്തിന്റെ മരണ വാര്‍ത്തയാണ്. താന്‍ അന്ന് പോയിരുന്നെങ്കില്‍ സില്‍ക്ക് സ്മിത ഇന്നും ജീവിച്ചിരിക്കുമായിരുന്നു എന്ന് അനുരാധ. സ്മിതയുടെ മരണം തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്നും അനുരാധ കൂട്ടിച്ചേര്‍ത്തു.