അവൾ വളരെ സ്വീറ്റായിരുന്നു, പക്ഷേ അവൾ വളരെ പെട്ടെന്ന് പോയി! എന്റെ വിവാഹസമയത്ത് എനിക്കവൾ തന്ന ഗിഫ്റ്റ് കാണുമ്പോഴെല്ലാം ഹൃദയത്തിൽ വലിയ നൊമ്പരമാണ് : നടൻ റിച്ചാർഡിന്റെ വാക്കുകൾ

23300

കേരളീയരെ മുഴുവൻ കണ്ണീരിലാഴ്ത്തിയ വേർപാടായിരുന്നു ശരണ്യ ശശിയുടേത്. ഇപ്പോൾ അവൾ ഈ ലോകത്തില്ല എന്ന വസ്തുതയുമായി പൊരുത്തപ്പെടാൻ അവളുടെ സഹതാരങ്ങൾക്കും ഇന്നുമായിട്ടില്ല. ക്യാൻസറുമായി മല്ലിട്ട് ഒടുവിൽ മരണത്തിന് കീഴടങ്ങിയ നടിയുടെ ഓർമ്മ പങ്കുവെക്കുകയാണ് നടൻ റിച്ചാർഡ്.

മലയാള മെഗാസീരിയൽ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ഒന്നാം നിര നായകപദവിയിലേക്ക് ഉയർന്ന നടനാണ് റിച്ചാർഡ്. ഇപ്പോഴിതാ തന്നോടൊപ്പം അഭിനയിച്ച ശരണ്യയെക്കുറിച്ചുള്ള നല്ല ഓർമ്മകൾ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കിടുകയാണ് നടൻ.

Advertisements

മഴവിൽ മനോരമയിലെ ‘പട്ടുസാരി’ എന്ന സീരിയലിലൂടെയാണ് റിച്ചാർഡ് അഭിനയരംഗത്ത് എത്തുന്നത്. ഇതിനു ശേഷം കറുത്തമുത്ത്, എന്ന് സ്വന്തം ജാനി, മിഴി രണ്ടിലും എന്നീ ഹിറ്റ് പരമ്പരകളുടെ ഭാഗമായതോടെ മലയാള സീരിയൽ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു റിച്ചാർഡ്.

‘കറുത്തമുത്ത്’ എന്ന പരമ്പരയിൽ ശരണ്യയുടെ ഭർത്താവായി അഭിനയിച്ചത് റിച്ചാർഡായിരുന്നു. ജീവിതത്തിൽ കണ്ടിട്ടുള്ള പോസിറ്റീവ് വ്യക്തികളിൽ ഒരാളെയാണ് നഷ്ടപ്പെട്ടതെന്നും അതിന്റെ വേദന പറഞ്ഞറിയിക്കാനാകുന്നതല്ലെന്നും റിച്ചാർഡ് അഭിമുഖത്തിൽ പറഞ്ഞു. നടി ശരണ്യ ക്യാൻസറുമായുള്ള 10 വർഷത്തെ പോരാട്ടത്തിന് ശേഷമായിരുന്നു മരണത്തിന് കീഴടങ്ങിയത്.

‘കറുത്തമുത്തിൽ ചേരുമ്പോൾ ഞാനാകെ ഒരു സീരിയൽ ചെയ്തുള്ള പരിചയമേയുണ്ടായിരുന്നുള്ളു. എന്നിട്ടും അവൾ വളരെ സ്‌നേഹനിർഭരമായ സ്വാഗതമാണ് നൽകിയത്. ആ ഷോയ്ക്കിടെയാണ് അവൾക്ക് കാൻസർ ഉണ്ടെന്നറിഞ്ഞത്. ചെറിയ പനി കൊണ്ട് അസ്വസ്ഥരാകുന്ന ആളുകൾക്കിടെയിൽ എത്ര അവൾ ആത്മവിശ്വാസത്തോടെയാണ് മാരകമായ രോഗത്തോട് പോരാടിയത്.

അവൾ ദുർബലമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചപ്പോൾ, അവൾ ഞങ്ങളെ പ്രചോദിപ്പിക്കുകയായിരുന്നുവെന്ന് റിച്ചാർഡ് ഓർക്കുന്നുണ്ട്. സഹതാരങ്ങളുടെ വിയോഗം ഒരാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്നത് വലിയ ശൂന്യതയാണെന്നും താരം പറഞ്ഞു.

‘ഒരു നടന് ഓൺ-സ്‌ക്രീൻ പെയർ എപ്പോഴും സ്‌പെഷ്യലായിരിക്കും. ഞങ്ങൾ അവരുടെ ജീവിതത്തിന്റെ പകുതിയോളം അവരോടൊപ്പം ചെലവഴിക്കുകയും ഗാഢമായ സുഹൃദ്ബന്ധം സൂക്ഷിക്കുകയും ചെയ്യാറുണ്ട്. ശരണ്യയോടൊപ്പമുള്ള ഓരോ ഓർമ്മയും ഞാൻ കാത്തു സൂക്ഷിക്കുന്നുണ്ട്.

എന്റെ വിവാഹസമയത്ത് അവൾ അവളുടെ ആരോഗ്യാവസ്ഥ പോലും പരിഗണിക്കാതെ തിരുവനന്തപുരത്തു നിന്ന് കൊച്ചി വരെ യാത്ര ചെയ്തു വന്നു. ഒരു പെയിന്റിംഗാണ് എനിക്കവൾ സമ്മാനിച്ചത്. ആ പെയിന്റിംഗ് ഇപ്പോഴും എന്റെ പക്കലുണ്ട്. അത് കാണുമ്പോഴെല്ലാം ഹൃദയത്തിൽ വലിയ നൊമ്പരമാണെന്നും റിച്ചാർഡ് പറഞ്ഞു.

ശരണ്യയെ കുറിച്ചുള്ള മറക്കാനാവാത്ത തന്റെ ഓർമ്മയെക്കുറിച്ചും റിച്ചാർഡ് അഭിമുഖത്തിൽ പങ്കുവച്ചു, ‘ഷൂട്ടിംഗ് സമയത്ത്, ഞാൻ വീട്ടിലുണ്ടാക്കിയ ഭക്ഷണം ഒരുപാട് മിസ്സ് ചെയ്യും, അത് അവൾക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ എനിക്കൊരുപാട് തവണ അവൾ വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊണ്ടുത്തരുമായിരുന്നു. അവൾ വളരെ സ്വീറ്റായിരുന്നു. പക്ഷേ അവൾ വളരെ പെട്ടെന്ന് പോയി. ‘ റിച്ചാർഡ് നെടുവീർപ്പോടെ പറഞ്ഞു.

 

Advertisement