ഭാര്യയെ കൊലപ്പെടുത്തിയത് തിയേറ്ററില്‍ വെച്ച് മറ്റൊരാളെ നോക്കി ചിരിച്ചതിന്; തിരുവനന്തപുരത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്റെ മൊഴി കേട്ട് ഞെട്ടി പോലീസ്

24

തിരുവനന്തപുരം: ഭാര്യ കന്നിയമ്മാളിനെ കൊലപ്പെടുത്തിയത് തിയേറ്ററില്‍ വെച്ച്‌ മറ്റൊരാളെ നോക്കി ചിരിച്ചതിനാണെന്ന് ഭര്‍ത്താവിന്റെ മൊഴി. തിരുവനന്തപുരം മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ നമ്ബര്‍22 വീട്ടിലെ മുകള്‍ നിലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ കേസില്‍ പോലീസ് പിടിയിലായ ഭര്‍ത്താവ് മാരിയപ്പനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisements

എന്നാല്‍ പോലീസ് മാരിയപ്പന്റെ വാക്കുകള്‍ പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോയ മാരിയപ്പനെ തിരുനെല്‍വേലിക്ക് സമീപത്തുനിന്നാണ് ചൊവ്വാഴ്ച പോലീസ് പിടികൂടിയത്. ഞായറാഴ്ച സ്വാമി 2 എന്ന സിനിമയ്ക്ക് പോയി ഇരുവരും വീട്ടില്‍ മടങ്ങിവന്നയുടനെയായിരുന്നു ക്രൂരമായ കൊലപാതകം.

രാത്രി 9.30 മണിയോടു കൂടി നടന്നതാകാമെന്ന് സംശയിക്കുന്ന കൊലപാതകം പുറത്തറിയുന്നത് 11 മണിയോടുകൂടിയാണ്. ദമ്ബതികളുടെ മകന്‍ പിസ വില്‍പന നടത്തി തിരിച്ചുവന്നപ്പോഴാണ് കന്നിയമ്മാള്‍ കൊല്ലപ്പെട്ടു കിടക്കുന്നത് കണ്ടത് തുടര്‍ന്ന് വിവരം അയല്‍ക്കാരേയും പോലീസിനേയും അറിയിക്കുകയായിരുന്നു.

സിനിമ കണ്ട് വീട്ടിലെത്തിയശേഷം തിയേറ്ററില്‍ വച്ച്‌ കന്നിയമ്മാള്‍ ഏതോ പുരുഷന്‍മാരെ കണ്ട് ചിരിച്ചതായും പരസ്പരം നോക്കിയതായും ആരോപിച്ച്‌ ഇരുവരും തമ്മില്‍ സംസാരമുണ്ടായി. സിനിമയിലും സമാന സ്വഭാവത്തിലുള്ള സീനും കൊലപാതകവും കാണാനിടയായ മാരിയപ്പന് ഭാര്യയോട് കടുത്ത വിദ്വേഷം തോന്നാന്‍ ഈ സംഭവം കാരണമായി.

തുടര്‍ന്ന് വീട്ടിലെത്തിയ ഉടന്‍ ഭാര്യയുമായി ഇതേച്ചൊല്ലി കലഹിച്ച മാരിയപ്പന്‍ വീട്ടിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച്‌ കന്നിയമ്മാളിനെ തലയ്ക്കടിച്ച്‌ വീഴ്ത്തി. ഇതോടെ അബോധാവസ്ഥയിലായി നിലത്തുവീണ കന്നിയമ്മാളിന്റെ കഴുത്തറുത്തു.

രക്തം ചീറ്റിയൊഴുകിയതും ഭാര്യ മരണ വെപ്രാളത്തില്‍ പിടയ്ക്കുന്നതുമൊന്നും കൂസാതെ കൊലയ്ക്ക് ഉപയോഗിച്ച ചുറ്റികയും കത്തിയും കഴുകി വീട്ടിലെ മേശയില്‍ സൂക്ഷിച്ചു. രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറ്റി കൈകാലുകളും മുഖവും കഴുകി പുറത്തിറങ്ങി. സ്‌കൂട്ടറില്‍ സംഭവസ്ഥലത്തുനിന്ന് മുങ്ങി. പോകുംവഴി പേരൂര്‍ക്കടയ്ക്ക് സമീപം മൊബൈല്‍ഫോണ്‍ എവിടേക്കോ വലിച്ചെറിഞ്ഞു. ഇത് പിന്നീട് ഒരു ആട്ടോ ഡ്രൈവര്‍ക്ക് കിട്ടി.

കൊലപാതകകേസില്‍ പോലീസ് അന്വേഷിക്കുന്ന ആളുടെതാണെന്ന് മനസിലാക്കി ഓട്ടോ ഡ്രൈവര്‍ ഇത് പോലീസിന് കൈമാറി. പിന്നീട് സ്‌കൂട്ടര്‍ വഴിയിലുപേക്ഷിച്ച്‌ അതുവഴി വന്ന ബൈക്കില്‍ ലിഫ്ട് ചോദിച്ച്‌ പാലോടും അവിടെ നിന്ന് ലോറിയില്‍ ചെങ്കോട്ടയിലും തെങ്കാശിവഴി ബസില്‍ തിരുനെല്‍വേലിയിലുമെത്തി. കൈയിലുണ്ടായിരുന്ന പണം തീര്‍ന്ന് അവിടെ ചുറ്റിത്തിരിയുന്നതിനിടെ ആത്മഹത്യ ചെയ്താലോ എന്ന് ആലോചിച്ചു.

ഉടുമുണ്ടില്‍ തൂങ്ങി മരിക്കാമെന്ന് കരുതിയെങ്കിലും നടന്നില്ല. സംശയകരമായ സാഹചര്യത്തില്‍ കറങ്ങിനടന്ന മാരിയപ്പനെ തിരുനെല്‍വേലി പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഫോര്‍ട്ട് പോലീസ് അന്വേഷിച്ചുവരുന്ന കൊലയാളിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഫോര്‍ട്ട് പോലീസെത്തി ഇയാളെ കൂട്ടിക്കൊണ്ടുവന്നത്. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കുംശേഷം കോടതിയില്‍ ഹാജരാക്കുന്ന ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

കൊലപാതകം നടന്ന വീട്ടിലും സ്‌കൂട്ടര്‍ ഉപേക്ഷിച്ച സ്ഥലത്തും ഒളിവില്‍ കഴിഞ്ഞ പ്രദേശങ്ങളിലും മാരിയപ്പനെ തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു. ഫോര്‍ട്ട് അസി. കമ്മിഷണര്‍ ദിനിലിന്റെ നേതൃത്വത്തില്‍ സി.ഐ അജിചന്ദ്രനും സംഘവുമാണ് അന്വേഷണം നടത്തുന്നത്.

Advertisement