പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിൽ ഇനി എട്ടിന്റെ പണി, സുപ്രീംകോടതി നിർദേശം കർശനമാക്കുന്നു

15

ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി. കാറുകളിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഇനി സീറ്റ് ബെൽറ്റും ധരിക്കേണ്ടി വരും. ഗതാഗത സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

സുപ്രീം കോടതി നിയമിച്ച റോഡ് സുരക്ഷ കമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് പരിശോധന കർശനമാക്കാൻ ഡി.ജി.പിക്കും ഗതാഗത കമ്മിഷണർക്കും ഗതാഗത സെക്രട്ടറി കത്ത് നൽകി.

Advertisements

സീറ്റ് ബെൽറ്റും ഹെൽമെറ്റും ഉപയോഗിക്കാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ കിട്ടില്ലെന്ന സുപ്രീംകോടതി നിർദേശവും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. കേന്ദ്ര മോട്ടോർവാഹനനിയമപ്രകാരം സീറ്റ്‌ബെൽറ്റും ഹെൽമെറ്റും നിർബന്ധമാണെങ്കിലും സംസ്ഥാനത്ത് കർശനമാക്കിയിരുന്നില്ല.

മറ്റു സംസ്ഥാനങ്ങളിൽ ഈ വിധി ഫലപ്രദമായി നടപ്പാക്കുന്നതായി സെക്രട്ടറിയുടെ കത്തിൽ പരമാർശമുണ്ട്. സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ഗതാഗത കമ്മീഷണർക്ക് അയച്ച കത്തിൽ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

കേരള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹനപരിശോധനകളിൽ കാറിലേയും ബൈക്കിലേയും എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തിൽ നിർദേശിക്കുന്നു.

ഗതാഗത സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഗതാഗതവകുപ്പ് കമ്മിഷണർ ഉടനെ ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് സൂചന.

Advertisement