കൊലപാതകത്തിലെത്തിയ കുഞ്ഞുമനസ്സിലെ പക; എടപ്പാളിനടുത്ത് 11 കാരിയെ 14 കാരികൊലപ്പെടുത്തിയതിന് പിന്നിലെ ഞെട്ടിക്കുന്ന കാരണം

53

– ഫഖ്‌റുദ്ധീൻ പന്താവൂർ

ഒരു തരം മരവിപ്പോടെയാണ് ഞാൻ ഇത് എഴുതുവാൻ ഇരിക്കുന്നത്. എത്രമാത്രം അപകടങ്ങളാണ് നമ്മൾ അറിയാതെ പോലും മറഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവിന്റെ ഒരു മടുപ്പ്.

Advertisements

എന്റെ നാടിനടുത്ത് ദിവസങ്ങൾക്ക് മുമ്പ് പതിനൊന്ന് വയസ്സുള്ള അർച്ചന എന്നൊരു പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു.

അധികം വൈകാതെതന്നെ അതൊരു കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞു.
കൊലപാതകിയും അതിലേക്ക് നയിച്ച കാരണവും അറിഞ്ഞപ്പോഴാണ് വീട്ടുകാരും നാട്ടുകാരും ഒരു പോലെ ഞെട്ടിയത്.

എടപ്പാൾ പൊറൂക്കരയിലെ വീട്ടിൽ നിന്ന് ആനക്കരയിലെ അമ്മ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു അർച്ചന. സന്തോഷത്തിന്റെ നാളുകൾ.

എല്ലാവരും പുറത്തുപോയപ്പോൾ വീട്ടിൽ അവശേഷിച്ചത് മരണപ്പെട്ട പതിനൊന്ന് കാരിയും അമ്മയുടെ സഹോദരി മകളായ 14 കാരിയും അമ്മൂമ്മയും. തെരഞ്ഞെടുപ്പിന്റെ തലേദിവസം.

തൊടിയിൽ തേങ്ങയിടാൻ ആളെത്തിയതിനാൽ അമ്മൂമ്മ തൊടിയിലേക്ക് പോയി. ഇന്നേരമാണ് കുട്ടി കൊല്ലപ്പെട്ടുന്നത്. കൊലപാതകി സഹോദരിയായ 14 കാരി തന്നെ!

എന്തിനായിരുന്നു ഈ അരും കൊല? പകയും അസൂയയും ആ പതിനാലുകരിയുടെ കുഞ്ഞിളം മനസ്സിൽ പിശാചിനെ വളർത്തിയത് എന്തിനായിരുന്നു ?

ഒരു നിമിഷം അവൾ അവളെത്തന്നെ മറന്നു. ആ കുഞ്ഞിളം കൈകൾ കൊണ്ട് സഹോദരിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കളഞ്ഞു..

അത്രമേൽ ഒറ്റപ്പെടലും കളിയാക്കലും അവളെ പിശാചാക്കിയിരുന്നു. ഒന്നുമറിയാത്ത ആ കുഞ്ഞ് ജീവൻ നഷ്ടപ്പെട്ട് സ്വപ്നങ്ങൾ തകർന്ന് സോഫയിൽ ഉറക്കത്തിലെന്ന പോലെ നിത്യതയിലേക്ക് മയങ്ങി.

പോലീസിന് കാര്യങ്ങൾ ഏറെക്കുറെ ആദ്യമെ ബോധ്യപ്പെട്ടിരുന്നു. കുറ്റബോധം ആ പതിനാലുകാരിയെ തളർത്തി. അവൾ എല്ലാം പോലീസുകാരോട് തുറന്ന് പറഞ്ഞു.

‘അർച്ചന പഠിക്കാൻ മിടുക്കിയായിരുന്നു. ഇത്തവണ യുഎസ്എസ് സ്‌കോളർഷിപ്പും കിട്ടിയിരുന്നു. വീട്ടുകാർ അവളെ അനുമോദനം കൊണ്ട് മൂടിയപ്പോൾ സഹോദരിയായ താൻ ഏറെ ഒറ്റപ്പെട്ടു.

എല്ലാവർക്കും അവളെ മതി കണ്ടു പഠിക്ക് അവളെ അർച്ചന, അർച്ചന എങ്ങും അവൾ മാത്രം. അവളെ മാത്രം മതി എപ്പോഴും.

ദേഷ്യം പകയായി പകയുടെ ഒടുവിൽ അവളെ കൊല്ലണമെന്നായി. ഒന്നും ചിന്തിച്ചില്ല ഷാൾ മുറുക്കി കൊന്ന് കളഞ്ഞു ആ പതിനാലുകാരി കണ്ണീരോടെ എല്ലാം തുറന്നു പറഞ്ഞു.

ആ 14 കാരിയുടെ വാക്കുകൾ വീട്ടുകാരെയും പോലീസുകാരെയും ഒരുപോലെ ഞെട്ടിച്ചു. കൊല്ലപ്പെട്ടതും കൊലയാളിയും ഒരെ ചെടിയുടെ പൂക്കൾ. പൂർണ്ണമായി വിടരുംമുമ്പേ കൊഴിഞ്ഞുപോവാൻ വിധിക്കപ്പെട്ട പൂക്കൾ.

ആ കുടുംബത്തിന്റെ സങ്കടത്തിന് ആർക്ക് ആശ്വാസം നൽകാനാവും. നമ്മുടെ കുട്ടികൾക്ക് കുടുംബത്ത് എന്തൊക്കെയാണ് സംഭവിക്കുന്നത്.ആരാണിവിടെ കുറ്റക്കാർ ?

ഒരിക്കലും ആ പതിനാലുകാരിയെ ഒരു കൊലപാതകിയായി കാണാൻ മനസ്സ് അനുവദിക്കുന്നില്ല. കുഞ്ഞുങ്ങളുടെ മനസ്സ് അത്രമേൽ സങ്കടപ്പെട്ടപ്പോൾ ചെയ്തു പോയൊരു അവിവേകത്തിന് വില നൽകിയത് മറ്റൊരു ജീവൻ.

മക്കളുടെ നന്മയ്ക്കായി എന്തും മനസ്സറിഞ്ഞ് ചെയ്യുന്നവരാണ് അച്ഛനമ്മമാർ. എന്നാൽ മക്കളെ സന്തോഷിപ്പിക്കാൻ എന്ത് ചെയ്താലും അത് കുട്ടികൾക്ക് നല്ലതേ വരുത്തുകയുള്ളു എന്ന വിശ്വാസം ശരില്ല.

കുട്ടികളെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നവർ അവരുടെ മാതാപിതാക്കൾ തന്നെയാണ് എന്നതിൽ സംശയമില്ല.

അവർക്ക് ആവശ്യമുള്ളതെല്ലാം ചെയ്ത് കൊടുത്ത് അവർക്കായി ജീവിക്കുന്ന മാതാപിതാക്കൾ തന്നെയാണ് ഒരു പരിധിവരെ അവരുടെ വ്യക്തി വൈകല്യങ്ങൾക്ക് കാരണവും.

മറ്റു കുട്ടികളുടെ കഴിവുകളുമായി കുട്ടിയെ താരതമ്യം ചെയ്യരുത്. ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ നമ്പർ വാങ്ങി വച്ച് കുട്ടിയെക്കുറിച്ചുള്ള വിമർശനങ്ങൾ പറയുന്നവരുണ്ട്.

ഇത് കുട്ടികളിൽ വെറുപ്പ് ഉണ്ടാക്കും. എല്ലാ കുട്ടികളും വ്യത്യസ്തരാണെന്ന് അറിയുക.ഒരിക്കലും കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് സംസാരിക്കരുതെന്ന യാഥാർത്ഥ്യം എത്ര രക്ഷിതാക്കൾ പാലിക്കാറുണ്ട്?

പലപ്പോഴും ഈ താരതമ്യപ്പെടുത്തൽ കുറ്റപ്പെടുത്തലിലൂടെയാണ്. സിനിമയും കാഴ്ചകളും കുഞ്ഞുമനസ്സുകളെ പല കള്ളത്തരങ്ങൾക്കും ക്രൂരതകൾക്കും സ്വാധീനം ചെലുത്തുന്നുണ്ട്.

സൗഹാർദ്ധവും സ്‌നേഹവുമുള്ള കുടുംബാന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് പരിഹാരം.കുടുംബാന്തരീക്ഷം തന്നെയാണ് കുഞ്ഞുങ്ങളുടെ വ്യക്തിത്വം നിർണ്ണയിക്കുന്നത്.

മാതാപിതാക്കൾ തമ്മിൽ നല്ല ബന്ധം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. ഒപ്പം ഉപാധികളില്ലാതെ നിങ്ങളുടെ മക്കളെ സ്‌നേഹിക്കുക. അതിനെല്ലാം അപ്പുറത്ത് നിങ്ങളുടെ മക്കളെ അവരായി വളരാൻ അനുവദിക്കുക

Advertisement