നോമ്പ് കാലത്ത് അമ്മ പറഞ്ഞ ആഗ്രഹം നിറവേറ്റാൻ ഒന്നര കിലോമീറ്റർ നടന്നെത്തുന്ന ചേച്ചി; ഇതുകണ്ട് അച്ഛൻ ചിരിക്കുന്നുണ്ടാകാം; മനസ് തുറന്ന് ഹരി പത്തനാപുരം

243

ജാതകത്തെ സംബന്ധിച്ചും സമയദോഷത്തെ സംബന്ധിച്ചുമെല്ലാം ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് തഗ്ഗ് മറുപടി നൽകുന്ന ജ്യോത്സനാണ് ഹരി പത്തനാപുരം. പലപ്പോഴും സോഷ്യൽമീഡിയയിൽ അദ്ദേഹത്തിന്റെ വീഡിയോകൾ വൈറലാകാറുമുണ്ട്.

പിന്നീട് ഹരി ഞാനും എന്റെ ആളും എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ കൂടുതൽ പേർ അദ്ദേഹത്തെ കുറിച്ച് അറിഞ്ഞിരുന്നു. ഷോയിൽ ഭാര്യ സബിതയെ ഹരി പരിചയപ്പെടുത്തിയിരുന്നു. പിന്നീട് ഹരിയുടെ അമ്മയും ഷോയിൽ എത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ തന്റെ അമ്മയുടെ നോമ്പ് കാലത്തെ ആഗ്രഹം സഫലമായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഹരി പത്തനാപുരം. തന്റെ അച്ഛൻ നീണ്ട കാലത്തോളം നോമ്പ് കാലത്ത് കൊണ്ടുവന്നിരുന്ന സമീപത്തെ പള്ളിയിലെ കഞ്ഞി ഇപ്പോഴും വീട്ടിൽ കൃത്യമായി എത്തുന്നതിനെ കുറിച്ചാണ് ഹരി പത്തനാപുരം വെളിപ്പെടുത്തുന്നത്. മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയാവുകയാണ് അദ്ദേഹത്തിന്റെ അനുഭവ കുറിപ്പ്.

ALSO READ- ബാലയുടെ ശസ്ത്രക്രിയ വിജയകരം, ഇനി ഒരു മാസം ആശുപത്രിയിൽ; താരത്തിന് കരൾ പകുത്തു നൽകാനായി ഓടിയെത്തിയത് നിരവധി പേർ

സംഭവം ഹരി പത്തനാപുരം വിശദീകരിക്കുന്നതിങ്ങനെ:

എന്റെ അച്ഛൻ ഏകദേശം 60 വർഷത്തോളം ജ്യോതിഷാലയവും വൈദ്യശാലയും നടത്തിയിരുന്നത് പത്തനാപുരം പള്ളിമുക്ക് പള്ളിയുടെ സമീപം ആയിരുന്നു…. എനിക്ക് ഓർത്തെടുക്കാൻ പറ്റുന്ന കുറേ വർഷങ്ങളിൽ നോമ്പ് സമയത്ത് പള്ളിമുക്ക് പള്ളിയിലെ കഞ്ഞിയും കൊണ്ടാണ് വൈകുന്നേരം അച്ഛൻ വന്നിരുന്നത്….. അത് എന്റെ അമ്മയ്ക്കും മറ്റും പിന്നീട് ജീവിതത്തിന്റെ ഭാഗം ആയത് പോലെയായിരുന്നു….

അച്ഛൻ വയ്യാതെ കിടന്ന രണ്ട് വർഷം അച്ഛന്റെ പല സുഹൃത്തുക്കളും നോമ്പ് കഞ്ഞിയുമായി വരുമായിരുന്നു….. അച്ഛന്റെ മരണശേഷം അവർ കൊണ്ട് വരാതായപ്പോൾ എന്നോടൊപ്പം പഠിച്ച പ്രിയപ്പെട്ട സ്‌നേഹിതൻ അബ്ദുൽ റസാഖ് മുടങ്ങാതെ അമ്മയ്ക്ക് കഞ്ഞി കൊണ്ട് കൊടുക്കുമായിരുന്നു….അതും ഞാൻ പറഞ്ഞിട്ട് ആയിരുന്നില്ല…

ഈ വർഷം നോമ്പ് തുടങ്ങാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അമ്മ നോമ്പ് കഞ്ഞിയുടെ കാര്യം എടുത്തിട്ടു….
പക്ഷെ അബ്ദുൽ റസാഖ് ഗൾഫിലാണ്… അമ്മയ്ക്ക് കഞ്ഞി കൊണ്ട് കൊടുക്കാമോ എന്ന് ആരോടെങ്കിലും ചോദിക്കാൻ എനിക്കും സഹോദരങ്ങൾക്കും മടി…. ഈ തവണ ഇടയ്ക്ക് എപ്പോളെങ്കിലും കഞ്ഞി വാങ്ങി തരാം ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ അമ്മേ എന്ന് പറഞ്ഞു….പ്രത്യേക വാശികൾ ഇല്ലാത്ത അമ്മ ആഗ്രഹം ഉള്ളിലൊതുക്കി അത് സമ്മതിച്ചു…

നോമ്പ് തുടങ്ങി..വൈകുന്നേരം അമ്മ എന്നെ വിളിക്കുന്നു…. ‘ഡാ ഞാൻ നോക്കുമ്പോൾ ഒരാൾ പാത്രത്തിൽ കഞ്ഞിയും ആയി വന്നു വീടിന് മുന്നിൽ നിൽക്കുന്നു… അമ്മയ്ക്ക് ആളെ അറിയില്ല… ആരാണെന്ന് ചോദിച്ചു… പള്ളിമുക്കിൽ ഉള്ള അബ്ബാസ് അണ്ണന്റെ ഭാര്യ ആണെന്ന് പറഞ്ഞു… അമ്മ ആ ചേച്ചിയെ ആദ്യമായി കാണുകയാണ് .. തുടർന്നുള്ള എല്ലാ ദിവസവും ആ ചേച്ചി കഞ്ഞിയുമായി എത്തും….പള്ളിയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ നടന്നാണ് ആ ചേച്ചി കഞ്ഞിയുമായി എന്റെ വീട്ടിൽ എത്തുന്നതെന്ന് ഓർക്കുക..ഈ പതിവൊക്കെ അമ്മയ്ക്ക് ശീലമാക്കി കൊടുത്ത അച്ഛൻ എവിടെയോ ഇരുന്നു ഇതൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകാം ??

ദി ആൾക്കമിസ്‌റ് എന്ന പുസ്തകത്തിൽ പൌലോ കൊയ്‌ലോ പറയുന്ന ഒരു കാര്യമുണ്ട്..’ഒരു കാര്യം അതിയായി ആഗ്രഹിച്ചാൽ ഈ പ്രപഞ്ചം മുഴുവൻ ആ ആഗ്രഹ പൂർത്തീകരണത്തിന് കൂടെ നിൽക്കും …
അമ്മയുടെ ആഗ്രഹം അങ്ങനെയായിരുന്നു ??????

Advertisement