നേരത്തെ ശുചികരണ തൊഴിലാളിയായിരുന്ന ബ്ലോക്ക് പ്രസിഡന്റിനെ അപമാനിച്ച ജീവനക്കാർക്കും മറ്റു മെമ്പർമാർക്കും എട്ടിന്റെ പണികൊടുത്ത് ഗണേഷ് കുമാർ എംഎൽഎ

51

പത്തനാപുരം: ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തമായ വിജയമായിരുന്നു ഇടതു മുന്നണി നേടിയത്. സാധാരക്കാർ മുതൽ വിവധ രംഗത്ത് ഉള്ളവരെ ഇടതുപക്ഷം സ്ഥാനാർത്ഥിയായി മൽസരിപ്പിച്ച് വിജയിപ്പിച്ചിരുന്നു.

അക്കൂട്ടത്തിൽ ഉജ്ജ്വല വിജയം നേടിയ വ്യക്തിയായിരുന്നു പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി. താൻ ശുചീകരണ തൊഴിലാളിയായി ജോലിചെയ്തിരുന്ന അതേ ഓഫീസിൽ ആണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ആനന്ദവല്ലി എത്തിയത്. ദേശീയ തലത്തിലുൾപ്പെടെ വരെ ആനന്ദവല്ലിയുടെ വിജയം ശ്രദ്ധ നേടിയിരുന്നു.

Advertisements

ഇപ്പോഴിതാ ആനന്ദവല്ലിയ്ക്ക് നേരെ ഓഫീസ് ജീവനക്കാരുടെ ജാതിഅധിക്ഷേപമെന്ന ആരോപണം ഉയരുകയാണ്. ആനന്ദവല്ലിയെ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അപമാനിയ്ക്കാൻ ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാർ ശ്രമിക്കുന്നുവെന്നാണ് പരാതി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ ആനന്ദവല്ലിയോട് സഹകരിക്കാതിരിക്കുക, പദവിയോട് ബഹുമാനം കാണിക്കാതെ പെരുമാറുക, പ്രസിഡന്റിനെതിരെ കുപ്രചരണങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് സഹമെമ്പറുമാരുടേയും ബ്ലോക്ക് ഓഫീസ് ജീവനക്കാരുടേയും ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ആനന്ദവല്ലി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ തനിക്കുണ്ടാകുന്ന ബുദ്ധിമുട്ട് ആനന്ദവല്ലി സ്ഥലം എംഎൽഎയായ കെബി ഗണേഷ് കുമാറിനോട് പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ആനന്ദവല്ലിയെ സ്വന്തം കർത്തവ്യങ്ങൾ ചെയ്യാനനുവദിക്കാതിരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർക്ക് മണ്ഡലത്തിലെ ഒരു പൊതുപരിപാടിയിൽവെച്ച് ഗണേഷ് കുമാർ താക്കീത് നൽകി.

പാവപ്പെട്ട ഒരു ദളിത് കുടുംബത്തിൽ നിന്നും പൊതുരംഗത്തേക്കിറങ്ങിയ ആനന്ദവല്ലിയ്ക്കുനേരെ ജാതി മേൽക്കോയ്മ കാണിക്കുന്നവർ ആരായാലും അവർക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. താൽക്കാലിക തൂപ്പുകാരിയായി ജോലിചെയ്തിരുന്ന ഓഫീസിന്റെ ഉന്നത സ്ഥാനത്തേക്ക് ആനന്ദവല്ലിയെ ജനങ്ങൾ തെരഞ്ഞടുത്തതാണ്.

അതാണ് ജനാധിപത്യത്തിന്റെ മഹത്വം. ആനന്ദവല്ലിയെ ഇനിയും വേദനിപ്പിക്കുന്നവരാരായാലും അവർ അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്നും കെബി ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു. മാടമ്പിത്തരം കൈയ്യിൽ വെച്ചാൽ മതിയെന്നും അത് പത്തനാപുരത്ത് വേണ്ടെന്നും അദ്ദേഹം കടുത്ത ഭാഷയിൽ താക്കീത് നൽകി.

സിപിഎമ്മിന്റെ ബാനറിൽ തലവൂർ ഡിവിഷനിൽ നിന്നാണ് ആനന്ദവല്ലി സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചത്. തലവൂരുകാരുടെ വല്ലി ചേച്ചിയായ ആനന്ദവല്ലി ഒരു ദശാബ്ദത്തോളമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശുചീകരണ തൊഴിലാളിയാണ്.

തൂപ്പുകാരിയായി ജോലിനോക്കുന്ന സമയത്ത് ആനന്ദവല്ലിയ്ക്ക് കടുത്ത ജാതിഅധിക്ഷേപം നേരിടേണ്ടി വന്നതായും ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇവർക്ക് ഒരു പഞ്ചായത്ത് ഓഫീസിൽ നിന്നും പിരിഞ്ഞുപോരേണ്ടിയും വന്നിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ആനന്ദവല്ലിയുടെ ഭർത്താവ് മോഹനൻ ഒരു പെയിന്റിങ്ങ് തൊഴിലാളിയാണ്.

Advertisement