കൈ വിടരുത്, കഴിഞ്ഞ പ്രളയകാലത്ത് ചേർത്തുപിടിച്ചവരെ ഇത്തവണ കൈവെടിയരുത്, അഭ്യർഥനയുമായി ഉണ്ണി മുകുന്ദൻ

26

കലിതുള്ളി പെയ്ത കാലവർഷത്തെ തുടർന്നുള്ള വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് സഹായാഭ്യർഥനയുമായി നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ അഭിനയിച്ച സ്റ്റൈൽ എന്ന ചിത്രത്തിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ അയച്ച വോയിസ് മെസേജിന്റെ കാര്യം പറഞ്ഞാണ് സഹായം അഭ്യർഥിക്കുന്നത്.

പല കളക്ഷൻ സെന്ററുകളിലും ആവശ്യത്തിന് സാധനങ്ങൾ എത്തുന്നില്ലെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. കഴിഞ്ഞ പ്രളയകാലത്ത് ചേർത്തുപിടിച്ചവരെ ഇത്തവണ കൈവെടിയരുതെന്നും തനിക്ക് കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുകയാണെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

Advertisements

കഴിഞ്ഞ വർഷം പ്രളയം ഉണ്ടായ സമയത്തും അതിനു ശേഷവുമെല്ലാം ഒട്ടേറെ സഹായങ്ങളാണ് മലബാർ ഏരിയയിൽ നിന്നു മധ്യ കേരളത്തിലേക്കും തെക്കൻ ജില്ലകളിലേക്കും പ്രവഹിച്ചത്. ഓരോ റിലീഫ് ക്യാമ്പുകളിലേക്കും അത്രയധികം സാധന സാമഗ്രികൾ ആണ് ഒഴുകിയെത്തിയത്. ഒട്ടേറെ പ്രവർത്തകരും അതിനൊപ്പം സഹായത്തിനു എത്തിയിരുന്നു.

എന്നാൽ ഇത്തവണ മലബാർ പ്രളയത്തിൽ അകപ്പെട്ടപ്പോൾ അവരെ സഹായിക്കാൻ ആരും ആവേശവും ഉത്സാഹവും കാണിക്കുന്നില്ല എന്നത് താൻ നിൽക്കുന്ന കൊച്ചിയിലെ ഏറ്റവും വലിയ കളക്ഷൻ പോയിന്റിലെ സ്ഥിതി ചൂണ്ടി കാണിച്ചു കൊണ്ട് വിഷ്ണു വിശദീകരിച്ചു.’ ഉണ്ണി മുകുന്ദൻ പറയുന്നു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ അഭിനയിച്ച സ്റ്റൈൽ എന്ന ചിത്രത്തിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്ന വിഷ്ണു ഒരു സഹായം അഭ്യർത്ഥിച്ചു കൊണ്ട് എനിക്കയച്ച വോയിസ് മെസ്സേജ് ആണിത്. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ പ്രളയ ബാധിതമായ മലപ്പുറത്താണ്.

വീട്ടിലേക്കു എത്താൻ സാധിക്കാതെ ഇപ്പോൾ കൊച്ചിയിൽ ഉള്ള വിഷ്ണു കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ കളക്ഷൻ പോയിന്റിൽ ആണ് ഉള്ളത്. അവിടുത്തെ സാഹചര്യത്തെ കുറിച്ച് വിഷ്ണു പറയുന്ന കാര്യങ്ങൾ വേദനാ ജനകം ആണ്.

വളരെ കുറച്ചു സാധന സാമഗ്രികൾ മാത്രമാണ് ഇപ്പോൾ അവിടെയുള്ളൂ. പ്രളയ ബാധിത പ്രദേശത്തേക്ക് കയറ്റി അയക്കാനുള്ള ഒന്നും തന്നെ നല്ല അളവിൽ അവിടെയില്ല. യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾ അടക്കം അവിടെ സാധനങ്ങൾ ശേഖരിക്കാനും പാക്ക് ചെയ്യാനും ഒക്കെ ഉണ്ടെങ്കിലും വളരെ ചെറിയ അളവിൽ മാത്രമേ സാധനങ്ങൾ ജനങ്ങളിൽ നിന്നും സന്നദ്ധ സംഘങ്ങളിൽ നിന്നും അവിടെ എത്തുന്നുള്ളൂ. ഒരു ലോഡ് പോലും കയറ്റി അയക്കാൻ പറ്റാത്ത അത്രേം കുറച്ചു സാധങ്ങൾ മാത്രം ഉള്ള സാഹചര്യം ആണ് നിലവിലുള്ളത്.

സോഷ്യൽ മീഡിയ വഴി ഒക്കെ ശ്രമിക്കുന്നുണ്ട് എങ്കിലും സാധനങ്ങൾ എത്തുന്നില്ല. മലപ്പുറം, നിലമ്പൂർ, വളാഞ്ചേരി ഭാഗത്തൊക്കെയുള്ള ജനങ്ങളുടെ നില വളരെ പരിതാപകരമായ സ്ഥിതിയിലാണ്. കഴിഞ്ഞ വർഷം പ്രളയം ഉണ്ടായ സമയത്തും അതിനു ശേഷവുമെല്ലാം ഒട്ടേറെ സഹായങ്ങൾ ആണ് മലബാർ ഏരിയയിൽ നിന്നു മധ്യ കേരളത്തിലേക്കും തെക്കൻ ജില്ലകളിലേക്കും പ്രവഹിച്ചത്.

ഓരോ റിലീഫ് ക്യാമ്പുകളിലേക്കും അത്രയധികം സാധന സാമഗ്രികൾ ആണ് ഒഴുകിയെത്തിയത്. ഒട്ടേറെ പ്രവർത്തകരും അതിനൊപ്പം സഹായത്തിനു എത്തിയിരുന്നു. എന്നാൽ ഇത്തവണ മലബാർ പ്രളയത്തിൽ അകപ്പെട്ടപ്പോൾ അവരെ സഹായിക്കാൻ ആരും ആവേശവും ഉത്സാഹവും കാണിക്കുന്നില്ല എന്നത് താൻ നിൽക്കുന്ന കൊച്ചിയിലെ ഏറ്റവും വലിയ കളക്ഷൻ പോയിന്റിലെ സ്ഥിതി ചൂണ്ടി കാണിച്ചു കൊണ്ട് വിഷ്ണു വിശദീകരിച്ചു.

കഴിയുമെങ്കിൽ ഈ സാഹചര്യത്തെ കുറിച്ചുള്ള അറിവ് കൂടുതൽ പേരിലേക്ക് എത്തിക്കാൻ പറ്റുന്ന സഹായം ചെയ്യാമോ എന്നുള്ള വിഷ്ണുവിന്റെ വേദന നിറഞ്ഞ അപേക്ഷയാണ് ഇപ്പോൾ എന്റെ കാതിൽ മുഴങ്ങുന്നത്. സ്വന്തം കുടുംബത്തെ കാണാൻ പോലും കഴിയാത്ത വിഷമത്തിലും ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാൻ ഉള്ള ശ്രമത്തിലാണ് വിഷ്ണുവും അതുപോലെയുള്ള ഒരുപാട് പേരും.

ഈ സമയത്തു അവരെ ഒറ്റപ്പെടുത്തരുത്. കഴിഞ്ഞ തവണ ചേർത്തു പിടിച്ചവരെ ഇന്ന് നമ്മൾ കൈ വെടിയരുത്. എന്നാൽ പറ്റുന്നതെല്ലാം ഞാൻ ചെയ്യാൻ ശ്രമിക്കുകയാണ്. നിങ്ങളും ചെയ്യുക വിഷ്ണു എന്നോട് പറഞ്ഞത് പോലെ ഞാൻ നിങ്ങളോടും അപേക്ഷിക്കുകയാണ്. കൈ വിടരുത്. അതിജീവിക്കും നമ്മൾ ഒരുമിച്ച് അതല്ലേ കേരളം അതാവണ്ടേ മലയാളി.

Advertisement