പ്രതിഷേധം എന്ന പേരില്‍ തെമ്മാടിത്തരം കാണിക്കരുതെന്ന് നടി പാര്‍വതി

18

കൊച്ചി: ആസിഫയ്ക്ക് നീതി ആവശ്യപ്പെട്ടെന്ന് പറഞ്ഞ് നടത്തുന്ന ഹര്‍ത്താലില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിനെതിരെ നടി പാര്‍വതി രംഗത്ത്.

കാലിക്കറ്റ് എയര്‍പോര്‍ട്ട് ചെമ്മാട് കൊടിഞ്ഞി- താനൂര്‍ റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞും ആളുകളെ കയ്യേറ്റം ചെയ്തും ചിലര്‍ അക്രമം അഴിച്ചുവിടുകയാണെന്നും പ്രതിഷേധത്തിന്റെ പേരില്‍ നടത്തുന്ന തെമ്മാടിത്തരമാണ് ഇതെന്നും പാര്‍വതി ട്വിറ്ററില്‍ പറഞ്ഞു.
ഈ സന്ദേശം എത്രയും പെട്ടെന്ന് ആളുകളില്‍ എത്തിക്കണം, ജനങ്ങളെ സുരക്ഷിതരാക്കണം. സംഭവം പോലീസിനെ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും പാര്‍വതി പോസ്റ്റില്‍ പറയുന്നു.

Advertisements

കഴിഞ്ഞ രാത്രിയാണ് ഹര്‍ത്താലെന്ന പേരില്‍ ദേശീയപാതയില്‍ ചിലര്‍ വാഹനം തടയുകയും ആളുകളെ കയ്യേറ്റം ചെയ്യുകയും ചെയ്തത്. ഇന്നും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ചിലര്‍ വാഹങ്ങള്‍ തടയകയും കടകള്‍ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ചില പ്രാദേശിക സംഘടനളും സൗഹൃദകൂട്ടായ്മകളുമാണ് ഹര്‍ത്താല്‍ സംബന്ധിച്ച പ്രചാരണം നടത്തിയത്. ചിലയിടങ്ങളില്‍ ഇത് സംബന്ധിച്ച പോസ്റ്ററുകളും പതിച്ചിരുന്നു പക്ഷേ ഔദ്യോഗികമായി ഹര്‍ത്താലുകളൊന്നും പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല.

കത്തുവയില്‍ മുസ്ലിം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് പലയിടത്തും വാഹനങ്ങള്‍ തടയുന്നത്. കോഴിക്കോട് താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂര്‍, വടകര മേഖലയിലും ബസുകള്‍ തടഞ്ഞു.

കാസര്‍കോട് വിദ്യാനഗര്‍ അണങ്കൂറും മലപ്പുറം വള്ളുവമ്പ്രത്തും വെട്ടിച്ചിറയിലും ചങ്കുവെട്ടിയിയിലും ബസുകള്‍ തടഞ്ഞു. ചങ്കുവെട്ടിയില്‍ തൃശ്ശൂരില്‍ നിന്നെത്തിയ സ്വകാര്യ ബസുകള്‍ തടഞ്ഞിട്ടു. പല ബസ്സുകളും പാതിവഴിയില്‍ ട്രിപ്പ് മുടക്കി. കെ.എസ്.ആര്‍.ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും കടത്തി വിടുന്നുണ്ട്. വണ്ടൂര്‍-കാളികാവ് റോഡില്‍ അഞ്ചത്തവിടി, കറുത്തേനി, വാണിയമ്പലം എന്നിവിടങ്ങളിലും റോഡ് തടസ്സപ്പെടുത്തി.

പാലക്കാട് വാഹനം തടയാന്‍ തുടങ്ങിയതോടെ സ്ഥലത്തേക്കു കൂടുതല്‍ പൊലീസിനെ വിന്യസിച്ചു തുടങ്ങി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രിയും നഗരത്തില്‍ പാലക്കാട് നഗരത്തില്‍ ഭീതി പരത്താന്‍ ശ്രമം ഉണ്ടായിരുന്നു. സുല്‍ത്താന്‍പേട്ട ജഗ്ക്ഷനില്‍ അജ്ഞാതര്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. അതേസമയം വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Advertisement