കേരളക്കരയെ മുഴുവൻ തിയ്യെറ്ററുകളിൽ ഇരുത്തി പൊട്ടികകരയിച്ച് മലയാളത്തിൽ അപ്രതീക്ഷിതമായി മെഗാ ഹിറ്റായ ചിത്രമായിരുന്നു സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂത്. 1993ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചന നിർവഹിച്ചത് ഡെന്നിസ് ജോസഫായിരുന്നു, മാധവി, മുരളി, എൻഎഫ് വർഗീസ്, നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ഈ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നേടിയിരുന്നു. സിനിമയ്ക്കൊപ്പം അതിലെ ഗാനങ്ങളും ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.
ഓഎൻവി കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് പ്രമുഖ സംഗീതജ്ഞനായ ഔസേപ്പച്ചനാണ്. ഇപ്പോഴിതാ, ‘ആകാശദൂതി’നെ കുറിച്ച് ഔസേപ്പച്ചൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ആകാശദൂത് കണ്ട് കരയാത്ത മലയാളികൾ ലോകത്തുണ്ടെന്ന് പറഞ്ഞാൽ താൻ വിശ്വസിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലെ ഔസേപ്പച്ചന്റെ വാക്കുകൾ വൈറലാവുകയാണ്.
‘ആകാശദൂത് കണ്ട് കരയാത്തവർ ഉണ്ടെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. ഇപ്പോഴും ആകാശദൂതിലെ ചില സീനുകൾ കാണുമ്പോൾ ഞാൻ കരഞ്ഞു പോകും, സിനിമയിലെ ഒരു സീനിൽ കാലിന് വയ്യാത്ത പയ്യൻ അമ്മയോട് പറയുന്ന രംഗമുണ്ട്, ‘അമ്മേ എന്റെ കാല് ഇങ്ങനെ ആയത് നന്നായി അല്ലേ… എനിക്ക് അമ്മേടെ കൂടെ ജീവിക്കാലോ..’ എന്ന്. ആ സീൻ എനിക്ക് പറഞ്ഞ് അവസാനിപ്പിക്കാൻ പറ്റില്ല.. ഞാൻ കരഞ്ഞുപോകും. ഒരു കാലഘട്ടം വരെ അതിന്റെ കഥ ആരോടെങ്കിലും പറഞ്ഞാൽ തന്നെ ഞാൻ കരഞ്ഞുപോകുമായിരുന്നു’ ഔസേപ്പച്ചൻ പറഞ്ഞു.
‘രാപ്പാടി കേഴുന്നുവോ’ എന്ന ഹിറ്റ് ഗാനം ഇന്നും പ്രേക്ഷകരുടെ മനസിൽ തുടരുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഓഎൻവി അതിനെ ഭംഗിയായി വിഷ്വലൈസ് ചെയ്തിട്ടുണ്ട്. അതാണ് അത്രയും ഭംഗിയായ വരികൾ വന്നത്. ആദ്യം ആ പാട്ടിന്റെ ട്യൂണാണ് ചെയ്തത്. പാട്ടിന്റെ ട്യൂൺ കേട്ടപ്പോൾ തന്നെ സംവിധായകൻ സിബി മലയിൽ കരഞ്ഞുപോയി. അതോടെ അതിന്റെ ഫസ്റ്റ് ട്യൂൺ തന്നെ ഓക്കെ പറയുകയായിരുന്നെന്നും ഔസേപ്പച്ചൻ പറഞ്ഞു.
അതേസമയം ആകാശദൂത് സിനിമയുടെ വിജയത്തിന് പിന്നിൽ ആ ഗാനത്തിന് വലിയ റോൾ ഉണ്ടെന്നും ഔസേപ്പച്ചൻ പറഞ്ഞു. സിനിമയുടെ മുഴുവൻ ഫീലും ആ പാട്ടിൽ ഉണ്ടായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവൻ യേശുദാസ് ആയിരുന്നു ഗാനം ആലപിച്ചത്. ആ പാട്ടിന് യേശുദാസിന് സംസ്ഥാന സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.
അതുല്ല്യ നടൻ മുരളിയുടെയും മാധവിയുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായാണ് ആകാശദൂത് അറിയപ്പെടുന്നത്. ആകാശദൂത് എന്ന ചിത്രമാണ് അപ്പച്ചിയുടെ കരിയറിൽ വഴിത്തിരിവായതെന്ന് എൻ എഫ് വർഗീസിന്റെ മകൾ സോഫിയയും വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൽ വില്ലനായ കേശവൻ എന്ന കഥാപാത്രത്തെയാണ് എൻ.എഫ് വർഗീസ് അവതരിപ്പിച്ചത്.