മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിൽ നിർണായക പങ്ക് വഹിച്ച ചിത്രമായിരുന്നു ജോഷിയുടെ സംവിധാനത്തിൽ 1987 ൽ പുറത്തിറങ്ങിയ ന്യൂഡൽഹി. തകർപ്പൻ വിജയമായി തീർന്ന ചിത്രം നാല് ഭാഷയിലേക്ക് റീമേക്ക് ചെയ്യുകയും തമിഴ്‌നാട്ടിലും 100 ദിവസം ഓടി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.
എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ചെയ്തു 33 വർഷങ്ങൾ പിന്നിടുമ്പോൾ തുടർ പരാജയങ്ങൾ കാരണം മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്ന് എഴുതിത്തള്ളിയ വിമർശകർക്കുള്ള മറുപടിയായി ഇന്നും ചർച്ച ചെയ്യപ്പെടുന്ന ന്യൂഡൽഹി സിനിമയെക്കുറിച്ച് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മനസ്സുതുറക്കുയാണ് ഇപ്പോൾ.

ഏത് കാലത്ത് ന്യൂഡൽഹി എന്ന സിനിമയെക്കുറിച്ച് ചർച്ച വരുമ്പോഴും ആദ്യം പരാമർശിക്കുന്നത് മമ്മൂട്ടിക്ക് കരിയറിൽ വമ്പൻ തിരിച്ചുവരവ് നൽകിയ സിനിമയെന്നതാണ്. അങ്ങനെ പറയുമ്പോൾ തന്നെ ഞാൻ പറയുന്നത് എന്റെ സ്ഥാനം സിനിമയിൽ ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞത് ന്യൂഡൽഹി എന്ന സിനിമകൊണ്ടാണെന്നാണ്.
ഒരു പക്ഷേ ന്യൂഡൽഹി ഇല്ലെങ്കിലും മമ്മൂട്ടിയും ജോഷിയുമൊക്കെ വലിയ വിജയങ്ങൾ സിനിമയിൽ തീർക്കുമായിരുന്നു. തുടർച്ചയായ പരാജയങ്ങളുടെ നടുവിൽ എനിക്ക് വലിയ വിജയം നൽകുന്നത് ന്യൂഡെൽഹിയാണ്. അതിന് ശേഷം വിജയ പരാജയങ്ങൾ എന്നെ ബാധിക്കാറായി.

ന്യൂഡൽഹി ഇല്ലായിരുന്നെങ്കിലും മമ്മൂട്ടി നിലനിൽക്കുമായിരുന്നു. പക്ഷെ എന്റെ കാര്യത്തിൽ നിർണായകമായത് ന്യൂഡൽഹി തന്നെയാണ്. മലയാള സിനിമയിൽ തിരക്കഥാകൃത്ത് എന്ന നിലയിൽ ഒരു സ്ഥാനം ഉറപ്പിക്കാൻ ന്യൂഡൽഹി എന്ന ചിത്രത്തിലൂടെ എനിക്ക് കഴിഞ്ഞുവെന്നും ഡെന്നിസ് ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
സുമലത, ഉർവശി, ത്യാഗരാജൻ, സിദ്ദിഖ്, വിജയരാഘവൻ, മോഹൻ ജോസ്, ദേവൻ, സുരേഷ് ഗോപി, പ്രതാപ് ചന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരന്നത്.
            








