സൂപ്പർ ഡയറക്ടറായ ജീത്തു ജോസഫ് താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം എന്ന സിനിമ മലയാള സിനിമാ ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും തകർത്ത സിനിമയായിരുന്നു. മലയാള സിനിമയിൽ ആദ്യമായി 50 കോടി ക്ലബ്ബിൽ എത്തിയ സിനിമയും ദൃശ്യം ആയിരുന്നു.
ഇപ്പോൾ ദൃശ്യം ഇറങ്ങി ഏഴ് വർഷങ്ങൾക്കിപ്പുറം മലയാളത്തിലെ മഹാവിജയമായ ഈ മോഹൻലാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ മുഴുവൻ മാത്രമല്ല ഇന്ത്യയ്ക്കു പുറത്തും വൻവിജയമായിരുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗം അവസാന ഘട്ട ചിത്രീകരണത്തിലാണ്.
ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയ മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്ത്, എന്നിവരെ കൂടാതെ സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും രണ്ടാം ഭാഗത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
അതേസമയം ആദ്യ ഭാഗത്തെ പോലെ ഒരു ത്രില്ലർ അല്ല രണ്ടാം ഭാഗമെന്നും പകരം ഒരു ഇമോഷണൽ ഫാമിലി ഡ്രാമയാണ് ദൃശ്യം 2 എന്നും ജീത്തു ജോസഫ് വെളിപ്പെടുത്തുന്നു. പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ സമീപിച്ചാൽ പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന ഒരു നല്ല സിനിമയായിരിക്കും ഇതെന്ന പൂർണ്ണ വിശ്വാസത്തോടെ തന്നെയാണ് ദൃശ്യം 2 ഒരുക്കാൻ താനും മോഹൻലാലും ആന്റണി പെരുമ്പാവൂരും വീണ്ടും കൈകോർത്തതെന്നും ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യത്തെ അപേക്ഷിച്ചു കൂടുതൽ മെലിഞ്ഞ ലുക്കിലാണ് ദൃശ്യം രണ്ടാം ഭാഗത്തിൽ മോഹൻലാൽ കഥാപാത്രമായ ജോർജ്കുട്ടി, മീന അവതരിപ്പിക്കുന്ന റാണി എന്നിവർ പ്രത്യക്ഷപ്പെടുന്നത്. അതിന്റെ കാരണമെന്തെന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് ജീത്തു ജോസഫ് ഇപ്പോൾ. വളരെ രസകരമായ മറുപടിയാണ് ജീത്തു ജോസഫ് പറയുന്നത്.
ദൃശ്യം എന്ന ചിത്രത്തിന്റെ കഥ നടന്നു ആറു വർഷത്തിന് ശേഷമുള്ള കഥയാണ് ദൃശ്യം 2 ഇൽ പറയുന്നത് എന്നും അതുകൊണ്ട് തന്നെ വലിയ ടെൻഷൻ നിറഞ്ഞ അവസ്ഥയിലൂടെ ഈ ആറു വർഷവും കടന്നു പോയത് കൊണ്ടാവാം ജോർജ്കുട്ടിയും റാണിയും മെലിഞ്ഞത് എന്നാണ് ജീത്തു ജോസഫ് പറയുന്നത്.
ഏതായാലും ജോർജ്ജുകുട്ടിയും റാണിയും പഴയതിലും ചെറുപ്പമാണ് പുതിയ ലുക്കിൽ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. താടി വെച്ച ഗെറ്റപ്പിൽ കൂടിയാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്ത വർഷം പ്രദർശനത്തിന് എത്തിക്കാൻ പാകത്തിനാണ് ദൃശ്യം 2 ൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
അതേ സമയം സിനിമാപ്രേമികളിൽ ഒട്ടുമിക്കവരും കണ്ടിട്ടുള്ള ചിത്രമാണ് ദൃശ്യം എന്നതുകൊണ്ടുതന്നെ രണ്ടാംഭാഗം എത്തുമ്പോഴുള്ള പ്രതീക്ഷകളും വെല്ലുവിളിയാണ്. ആ ആസ്വാദക പ്രതീക്ഷളെ തൃപ്തിപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് ജീത്തു ജോസഫ് എന്ന സംവിധായകന് ഉള്ളത്.
നിർമ്മാതാവ് എന്ന നിലയിൽ താൻ നേരിടുന്ന ഒരു വെല്ലുവിളിയെക്കുറിച്ച് ചിത്രത്തിന്റെ നിർമ്മാതാവായ ആൻറണി പെരുമ്പാവൂർ പറഞ്ഞിരുന്നു. സിനിമയുടെ ചെലവ് കൂടുമെന്ന് പറയുന്നു ആൻറണി, അതിൻറെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. സിനിമയ്ക്ക് ചെലവ് കൂടും. കാരണം ഷൂട്ട് തുടങ്ങിയാൽ പിന്നെ പുതിയ ക്രെയിനുകളോ മറ്റോ വാടകയ്ക്ക് കൊണ്ടുവരാനാവില്ല. അത് റിസ്‌ക് ആണ്.
എല്ലാം ആദ്യദിവസം മുതൽ വാടകയ്ക്ക് അടുത്തിടണം. പുറത്തുനിന്ന് ആരും കയറാതെ സെറ്റ് പൂർണ്ണമായും അടച്ചിടണം. ആദ്യ 10 ദിവസം ഷൂട്ട് ചെയ്ത ആൾക്ക് അവസാന 10 ദിവസം വീണ്ടും സീൻ ഉണ്ടെങ്കിൽ മുഴുവൻ ദിവസവും കൂടെ താമസിപ്പിക്കുകയാണെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.