തടവറയിലടച്ച രാജകുമാരിയുടെ അവസ്ഥയായിരുന്നു എനിക്ക്, സിനിമാ ജീവിതം മറ്റ് നടിമാർ ആഘോഷമാക്കിയപ്പോൾ ഞാൻ വിഷമത്തോടെ നോക്കിനിൽക്കേണ്ടി വന്നു: തുറന്നു പറഞ്ഞ് ചിത്ര

227

എൺപതുകളുടെ അവസാനവും തൊണ്ണൂറുകളിലും മലയാള സിനിമയിൽ നായികയായും സഹനടിയായും നിറഞ്ഞുനിന്ന താരമായിരുന്നു നടി ചിത്ര. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ആട്ടക്കലാശത്തിലൂടെയാണ് ചിത്ര മലയാള സിനിമയിലേക്ക് എത്തുന്നത്.

ഇപ്പോഴിതാ തന്റെ അച്ഛന്റെ കാർക്കശ്യത്തെക്കുറിച്ചും സിനിമ ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ചിത്ര. അമ്മയുടെ മരണത്തിന് ശേഷം അച്ഛന്റെ കാർക്കശ്യം ഒന്നുകൂടി വർദ്ധിച്ചുവെന്നും ലൊക്കേഷനിൽ വച്ച് ആരുമായും സംസാരിച്ചുകൂടാ, ഷൂട്ടിങ് തീർന്നാൽ നേരെ മുറിയിലെത്തണമെന്നും അച്ഛൻ വാശി പിടിച്ചിരുന്നു എന്ന് ചിത്ര വ്യക്തമാക്കുന്നു.

Advertisements

മറ്റുനടികളുമായി ലൊക്കേഷനിൽ വെച്ച് യാതൊരു കോൺടാക്ടും പാടില്ലെന്ന അച്ഛന്റെ നിബന്ധനകൾ എന്നെ ശ്വാസം മുട്ടിച്ചു. ശരിക്കും തടവറയിലടച്ച രാജകുമാരിയുടെ അവസ്ഥയിലായിരുന്നു ഞാൻ. അമ്മയില്ലാതെ വളരുന്ന മൂന്ന് പെൺകുട്ടികളെക്കുറിച്ചുള്ള ഉത്കണ്ഠയായിരിക്കും അച്ഛനെ അക്കാലം ഭരിച്ചിരുന്നതെന്നും ചിത്ര പറയുന്നു.

നടിയായതുതന്നെ അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കൾക്ക് പിടിച്ചിട്ടില്ല. പിന്നെ പേരുദോഷം കേൾപ്പിച്ചാലുള്ള കാര്യം പറയേണ്ടതില്ലല്ലോ. മാത്രവുമല്ല അത്യാവശ്യം പേരും പ്രശസ്തിയുമുള്ള എന്റെ ജീവിതത്തിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചാൽ അത് വലിയ വാർത്തയാകും. അതോടെ ചേച്ചിയുടെയും അനിയത്തിയുടെയും ഭാവിജീവിതവും അവതാളത്തിലാകും. ഇതെല്ലാമായിരിക്കണം അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവുകയെന്നും നടി പറയുന്നു.

ഒപ്പം അഭിനയിക്കുന്ന സീമചേച്ചിയും ഉർവശിയും ശോഭനയും ഉണ്ണിമേരി ചേച്ചിയുമെല്ലാം കമ്പനിയടിച്ച് ചീട്ടുകളിക്കുന്നതും ഷോപ്പിംഗിന് പോകുന്നതും ഒക്കെ കാണുമ്പോൾ എന്റെ സങ്കടം വർദ്ധിക്കും. സീമചേച്ചിക്ക് പക്ഷേ അച്ഛന്റെ മനസ് വായിക്കാൻ കഴിഞ്ഞിരുന്നു. സ്‌നേഹം കൊണ്ടാ മോളേ അച്ഛൻ നിന്നെ പൊതിഞ്ഞുവച്ചിരിക്കുന്നത് എന്നും പറഞ്ഞ് ചേച്ചി ആശ്വസിപ്പിക്കുമെന്നും ചിത്ര വ്യക്തമാക്കി.

അതേ സമയം സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. അതിനു കാരണം ചില കുടുംബ പ്രശ്‌നങ്ങളാണെന്നു താരം തുറന്നു പറയുന്നു. ആ സമയത്ത് തന്റെ അച്ഛന്റെ വൃക്കകൾ പ്രവർത്തനരഹിതമാകുന്നത്. രോഗം മൂർച്ഛിക്കുന്നതിനിടെ മകൾ ഒറ്റയ്ക്ക് ആകരുതെന്ന് കരുതി എത്രയും വേഗം ചിത്രയുടെ വിവാഹം നടത്തി.

ചിത്രയുടെ അമ്മ(ദേവി) നേരത്തെ മരിച്ചു. അമ്മ മരിക്കുന്ന സമയത്ത് സംവിധായകൻ ശശികുമാർ ഒരുക്കിയ രാജവാഴ്ച എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു താൻ. അമ്മയുടെ മരണസമയത്ത് തനിക്ക് അമ്മയ്‌ക്കൊപ്പം ഉണ്ടാക്കുവാൻ കഴിഞ്ഞില്ല. അതുപോലെ തന്റെ അസാന്നിദ്ധ്യത്തിൽ അപ്പ യാത്രയാകരുതെന്ന വാശി തനിക്കുണ്ടായിരുന്നു എന്നും അതുകൊണ്ട് സിനിമ ഉപേക്ഷിച്ച് അപ്പയെ ശുശ്രൂഷിച്ച് താനൊപ്പമുണ്ടായിരുന്നു എന്നും ചിത്ര പറഞ്ഞു.

സിനിമ ഉപേക്ഷിച്ച് നിൽക്കുന്ന ആ സമയത്തായിരുന്നു ചിത്രയുടെ വിവാഹവും.ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്. വിവാഹശേഷം അഭിനയിക്കില്ലെന്നുള്ള തീരുമാനം തന്റെതായിരുന്നു. വളരെ യാഥാസ്ഥിതികമായ കുടുംബമായിരിക്കും ഭർത്താവിന്റേത് എന്നും ഭർതൃ വീട്ടുകാർക്ക് ഇഷ്ടമാവില്ല എന്നും ഒക്കെ കരുതിയാണ് ചിത്ര പല നല്ല ഓഫറുകളും വേണ്ടാ എന്നു വച്ച് അഭിനയം പൂർണ്ണമായും നിർത്തിയത്.

എന്നാൽ എന്റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോകുന്നവരാണ് എന്നും അതുകൊണ്ട് നിന്റെ ജോലി നീ നിഷേധിക്കേണ്ടതില്ല’ എന്നും പറഞ്ഞു നൽകിയ ധൈര്യത്തിലാണ് കല്യാണശേഷം ഞാൻ മഴവില്ലും സൂത്രധാരനും എന്ന രണ്ടു ചിത്രങ്ങൾ ചെയ്തത് എന്നും ചിത്ര പറയുന്നു. ഇനി അവസരങ്ങൾ ലഭിച്ചാൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ചിത്ര വെളിപ്പെടുത്തി.

Advertisement