വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി, വില്ലൻ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീൻ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.
കോളേജ് അധ്യാപകൻ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടർന്നാണ് സിനിമയിൽ എത്തുന്നത്. ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടൻ. അതേ സമയം ജഗദീഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് അടുത്തിടെ ആയിരുന്നു.
ഭാര്യ രമയുടെ വേർപാട് ഉണ്ടാക്കിയ വേദനയിൽ നിന്നും നടൻ ഇപ്പോഴും മുക്തനായിട്ടില്ല. പല വേദികളിലും രമയെ കുറിച്ച് വാചാലൻ ആവാറുള്ള ആളായിരുന്നു ജഗദീഷ്. ഇപ്പോളിതാ താൻ കൂടുതൽ ക്യാരക്ടർ വേഷം ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഭാര്യ രമ എന്ന് പറയുകയാണ് ജഗദീഷ്.
എന്നാൽ അന്ന് അത്തരം കഥാപാത്രങ്ങൾ ലഭിച്ചില്ലെന്നും ഇപ്പോൾ അത്തരം കഥാപാത്രങ്ങൾ വന്നപ്പോൾ കാണാൻ അവൾ ഇല്ലെന്നും ജഗദീഷ് പറയുന്നു. തന്റെ കഴിവിൽ തന്നെക്കാൾ വിശ്വസിച്ചിരുന്നത് ഭാര്യ ആയിരുന്നു എന്നും ജഗദീഷ് പറയുന്നു.
ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ:
ഞാൻ കൂടുതൽ ക്യാരക്ടർ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ആളാണ് ഭാര്യ രമ. ഇപ്പോൾ അത്തരം കഥാപാത്രങ്ങൾ കൂടുതൽ വന്നപ്പോൾ കാണാൻ അവളില്ല. ഞാൻ രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും രമ മനസിലേക്ക് കടന്ന് വരും.
എന്റെ കഴിവിൽ എന്നെക്കാൾ വിശ്വസിച്ചിരുന്നത് അവളായിരുന്നു. നല്ല ക്യാരക്ടർ വേഷങ്ങൾ ഉറപ്പായും തേടി വരും എന്നവൾക്ക് ഉറപ്പായിരുന്നു. സിനിമയുടെ പ്രശസ്തിയോ സിനിമാനടന്റെ ഭാര്യയെന്ന പേരോ രമ ഒരിക്കലും ആഗ്രഹിച്ചില്ല.
മക്കളുടെ കല്യാണത്തിന് അതിഥികൾ വരുമ്പോൾ ഞാൻ രാഷ്ട്രീയക്കാരെയും സിനിമാക്കറെയും സ്വീകരിക്കാൻ നിൽക്കുമ്പോൾ രമ അവളുടെ ജോലിയുമായി ബന്ധപ്പെട്ട സ്റ്റാഫിനെയും പഴയ കൂട്ടുകാരെയും സ്വീകരിക്കാൻ ആണ് മുന്നിൽ നിന്നത്.
തനിക്ക് പിടിപെട്ട രോഗാവസ്ഥയെ കുറിച്ച് ഡോക്ടറെന്ന നിലയിൽ രമയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ മാത്രമേ രമയുടെ കണ്ണ് നിറഞ്ഞ് ഞാൻ കണ്ടിട്ടുള്ളു എന്നും ജഗദീഷ് വ്യക്തമാക്കുന്നു.