ശസ്ത്രക്രീയ ചെയ്ത് തടി കുറച്ചപ്പോൾ ആർക്കും വേണ്ടതായി; ഐഡിയ സ്റ്റാർ സിംഗറിലെ മിന്നുംതാരം ഇമ്രാൻ ഇപ്പോൾ ജീവിക്കാൻ വഴിയില്ലാതെ ഓട്ടോ ഓടിക്കുന്നു

59

2008ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലെ മൽസരാർത്ഥിയായിരുന്നു കൊല്ലം സ്വദേശി ഇമ്രാൻ ഖാൻ. വളരെ ചെറുപ്പത്തിൽ തന്നെ ഗാന രംഗത്ത് കഴിവ് തെളിയിച്ച താരം ഐഡിയ സ്റ്റാർ സിങ്ങറിന്റെ സെമി ഫൈനലിൽ വെച്ച് പുറത്താവുകയായിരുന്നു.

ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലെങ്കിലും ആലാപന രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഇമ്രാൻ. നിരവധി ആരാധകരുള്ള ഇമ്രാൻ ഇപ്പോൾ ജീവിക്കാനുള്ള കഷ്ടപ്പാടിലാണ്. ഐഡിയ സ്റ്റാർ സിംഗറിൽ നിന്നും പുറത്തായി എങ്കിലും ഗാനമേളകളിൽ സജീവ സാന്നിധ്യമായിരുന്ന ഇമ്രാന്റെ 200 കിലോയിൽ അധികമുള്ള ശരീരം ഭാരം ഒരു ശാസ്ത്രക്രിയയിലൂടെ കുറയ്ക്കുകയിരുന്നു.

Advertisements

പിന്നീട് ഗാനമേളയിൽ അവസരം കുറഞ്ഞത് കാരണം ഗൾഫിലേക്ക് പോയ ഇമ്രാൻ അച്ഛന്റെ മരണം കാരണം നാട്ടിലേക്ക് തിരിച്ചു വരുകയിയിരുന്നു. ശരീരത്തിന്റെ ഭാരം കുറഞ്ഞതോടെ അവസരങ്ങൾ നഷ്ടമായി എന്നാണ് ഇമ്രാൻ പറയുന്നത്.

ജീവിത മാർഗത്തിനായി താരം ഇപ്പോൾ കൊല്ലം പള്ളിമുക്കിലെ ഓട്ടോ ഡ്രൈവറായി ജോലി നോക്കി വരുകയാണ്. സ്റ്റാർ സിംഗറിൽ ഒപ്പമുള്ളവർ എല്ലാം നല്ല നിലയിൽ എത്തിയെങ്കിലും ഇമ്രാൻ അതിൽ ഒന്നും പരിഭവമില്ല മറിച്ചു ഓട്ടോ ഓടിക്കുന്നതിന് ഒപ്പം ഗാനമേളകളും മറ്റും ലഭിക്കാനായുള്ള കാത്തിരിപ്പിലാണ് ഇദ്ദേഹം.

ഓട്ടോ ഓടിക്കുന്ന തൊഴിലിന് ഒപ്പം സംഗീതവും താരം കാത്തുസൂക്ഷിക്കുന്നുണ്ട്. ശരീര ഭാരം അമിതമായ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനാലാണ് താരം സർജറിയിലൂടെ ഭാരം കുറച്ചത്.
സർജറി കഴിഞ്ഞതോടെ 200 ൽ നിന്നും 110 കിലോയായി മാറിയെന്നും പക്ഷേ അതോടെ ആരും തിരിച്ചറിയാത്ത അവസ്ഥയായി.

തടിയുണ്ടായിരുന്നേൽ അവസരം കിട്ടിയെന്നെ പക്ഷേ ജീവിതമല്ലേ വലുതെന്നും താരം ചോദിക്കുന്നു. ഇപ്പോൾ 250 രൂപ വാടക കൊടുത്താണ് ഇമ്രാൻ ഓട്ടോ ഓടിക്കുന്നത്, ഉത്സവ സീസണിൽ ഗാനമേളയിൽ പാടി സ്വന്തം കാശ് കൊണ്ട് ഓട്ടോ വാങ്ങിക്കാൻ ഇരുന്നെങ്കിലും അതും കൊറോണ കൊണ്ട് പോയെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.

പലരും പല സഹായ വാഗ്ദാനങ്ങളും നൽകുന്നുണ്ടെങ്കിലും അതൊന്നും വാങ്ങിയിട്ടില്ലെന്നും വാങ്ങിക്കില്ലന്നും സ്വന്തമായി ഓട്ടോ ഓടിച്ചും പാട് പാടിയും ജീവിക്കാനാണ് ഇഷ്ടമെന്നും താരം പറയുന്നത്. സഹായിക്കാൻ വരുന്ന നല്ല മനസുകളോട് ഗാനമേളയിൽ പാടാൻ വിളിക്കു എന്നാണ് ഇമ്രാൻ കൊടുക്കുന്ന മറുപടി.

ഐഡിയ സ്റ്റാർ സിംഗറിൽ തിളങ്ങി നിന്ന സമയത്ത് പ്രണയമുണ്ടായിരുന്നുവെന്നും ഇപ്പോൾ അത് നഷ്ടമായെന്നും താരം പറയുന്നു. സിനിമയിൽ ഒന്നും പാടാൻ ഇപ്പോൾ അങ്ങനെ മോഹിക്കാറില്ലന്നും എന്നാൽ ഇടക്ക് തടി കുറയ്ക്കേണ്ടിയിരുന്നില്ല എന്ന് തോന്നാറുണ്ടെന്നും ഇമ്രാൻ പറയുന്നു.

സർജറിയ്ക്ക് ശേഷം ആളുകൾ എന്നെ തിരിച്ചറിയാതായി. അങ്ങനെയാണ് സ്റ്റേജ് പ്രോഗ്രാമുകൾ കുറഞ്ഞത്. ആളുകൾക്ക് എപ്പോഴും എന്തെങ്കിലും വ്യത്യസ്തത വേണം. സ്റ്റേജിൽ കോപ്രായങ്ങൾ കാണിക്കുന്നവർക്കൊക്കെ അവസരം ഉണ്ട്. നമ്മൾ എത്ര നന്നായി പാടിയിട്ടും കാര്യമില്ല. ആ പഴയ തടി വച്ച് പാടുകയാണെങ്കിൽ കൂടുതൽ അവസരം കിട്ടിയേന്നെ. ഇന്ന് സ്മ്യൂളിലും ടിക് ടോക്കിലും ഒക്കെ പാടി പുതിയ വിഡിയോ ഇടുമ്പോൾ ആളുകൾ തിരിച്ചറിയുന്നില്ല. അതേസമയം പഴയരൂപത്തിലുള്ള വിഡിയോയ്ക്ക് നല്ലപോലെ റീച്ചും കിട്ടാറുണ്ട്.

ഞാൻ പാട്ടു പഠിച്ചിട്ടൊന്നുമില്ല. കേട്ടു പാടുന്നു എന്നുമാത്രം. ഒരു പാട്ടു കേട്ടാൽ നമ്മളെ കൊണ്ട് പാടാൻ പറ്റുമോ എന്നുനോക്കും. ഏതെങ്കിലും ഒരു പോർഷൻ പാടാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ആ പാട്ട് ഞാൻ എടുക്കാറില്ല. എന്നെക്കൊണ്ട് പാടാൻ പറ്റുന്ന പാട്ടുകൾ മാത്രമേ എടുക്കൂ.. സ്മ്യൂളിൽ ഒക്കെ പാടിയിടുമ്പോൾ നാലോ അഞ്ചോ പേർ മാത്രമായിരിക്കും കാണുന്നത്.

ഐഡിയ സ്റ്റാർ സിങ്ങറിലെ പഴയ സുഹൃത്തുക്കളുമായി കോണ്ടാക്റ്റ് ഒന്നുമില്ല. വല്ല പ്രോഗ്രാമും ഉണ്ടെങ്കിൽ ആരെയെങ്കിലും കണ്ടാലായി. കാണുമ്പോൾ ചിരിയ്ക്കും വിശേഷങ്ങൾ പറയും. എല്ലാവർക്കും അവരവരുടെ ജീവിതം. കോണ്ടാക്റ്റ്‌സ് ഉള്ളവർക്ക് സിനിമയിൽ പാടാനൊക്കെ അവസരം കിട്ടും. സീനിയേഴ്സ് എന്നൊരു പടത്തിൽ ‘ഇത്തിരി ചക്കരനുള്ളി’ എന്നൊരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. സിനിമയിൽ പാടണം എന്ന വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല.

ഇത്രനാളും കഷ്ടപ്പെട്ടിട്ട് ഒന്നുമായില്ല. ഇനി അത്തരം മോഹങ്ങളുമില്ല. സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാത്ത ഒരാളായിരുന്നു ഞാൻ. ഇപ്പോൾ ടിക് ടോക്കിൽ സജീവമായതുതന്നെ കുറച്ചു സ്റ്റേജ് പ്രോഗ്രാമുകൾ കിട്ടണം എന്ന ആഗ്രഹം കൊണ്ടുമാത്രം. എന്നാൽ മുൻപ് കിട്ടിയിരുന്ന പ്രോഗ്രാമുകൾ പോലും കൊറോണ കാരണം ഇല്ലാതായി. പഴയപോലെ ഓട്ടോയ്ക്ക് ഓട്ടവും കിട്ടുന്നില്ല.

ടൗണിൽ ഓട്ടം കിട്ടിയാൽ കുറച്ചു മെച്ചമുണ്ട്. കൊല്ലം പള്ളിമുക്കിലാണ് വീട്. എനിക്കിപ്പോൾ 31 വയസ്സായി. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വീട്ടിൽ ഞാനും ഉമ്മ ആമിനയും മാത്രം. വാപ്പ ഷാജഹാൻ ആറ്റിൻപ്പുറം. മൂന്നു വർഷം ആകുന്നു വാപ്പ ഞങ്ങളെ വിട്ടുപോയിട്ട്. വാപ്പ ഉണ്ടായിരുന്ന കാലത്ത് വലിയ സന്തോഷമായിരുന്നു. അന്നൊന്നും ഒരു പ്രശ്‌നവും ജീവിതത്തെ അലട്ടിയിരുന്നില്ല.

വാപ്പയ്ക്ക് ചാക്ക് കട ആയിരുന്നു. ആദ്യമൊക്കെ ബിസിനസ് നല്ല രീതിയിൽ മുന്നോട്ടു പോയിരുന്നു. പ്ലാസ്റ്റിക് ചാക്ക് വന്നതോടെ കച്ചവടം നന്നായി കുറഞ്ഞു. ഒപ്പം വാപ്പ രോഗിയായതോടെ എല്ലാം തകിടം മറിഞ്ഞു. ഡയബറ്റിക് ആയിരുന്നു ആൾ. ഷുഗർ കൂടി കാലിന്റെ ഉപ്പൂറ്റി മുറിച്ചു ഒന്നൊന്നര വർഷം വീൽചെയറിലായിരുന്നു വാപ്പയുടെ ജീവിതം.

പിന്നെ ഹാർട്ടിൽ ബ്ലോക്ക് ഉണ്ടായി. ഓപ്പറേഷൻ ചെയ്തിട്ടും ജീവൻ രക്ഷിക്കാനായില്ല. ഐസിയുവിലേക്ക് മാറ്റിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. വാപ്പയുടെ മരണത്തോടെയാണ് ഞാൻ ഓട്ടോ ഓടിച്ചു തുടങ്ങുന്നത്. വല്ലപ്പോഴും കിട്ടുന്ന സ്റ്റേജ് പ്രോഗ്രാമുകളെ ആശ്രയിച്ചു ജീവിതം എത്രനാൾ മുന്നോട്ടു കൊണ്ടുപോകാനാകും? സ്വന്തമായി ഒരു വീടുണ്ട്, അതുമാത്രമാണ് ഏക ആശ്വാസമെന്ന് ഇമ്രാൻ പറയുന്നു.

Advertisement