മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ കരിയറിൽ എന്നും ജ്വലിച്ചു നിൽക്കുന്ന കഥാപാത്രമാണ് ‘മൃഗയ’ എന്ന ചിത്രത്തിലെ വിരൂപനായ വാറുണ്ണി. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സിനിമയായിരുന്നു അത്. മമ്മൂട്ടിയും പുലിയും തമ്മിലുള്ള സംഘർഷരംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു.
തിയേറ്ററുകളിൽ തകർപ്പൻ വിജയം നേടിയ സിനിമ ലോഹിതദാസിൻറെയും ഐ വി ശശിയുടെയും കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥ പറഞ്ഞ ചിത്രം കൂടിയായിരുന്നു. പുലി ഇറങ്ങിയ നാട്ടിലേക്ക് പുലിയെ പിടിക്കാൻ വരുന്ന വാറുണ്ണി പുലിയെക്കാൾ വല്ല്യ ശല്യം ആവുന്നതായിരുന്നു മൃഗയുടെ കഥാസാരം.
രചയിതാവ് എകെ ലോഹിതദാസ് ആദ്യം തന്നെ മമ്മൂട്ടിയോട് പറഞ്ഞത് വാറുണ്ണിക്ക് വേണ്ടി രൂപവും, ശബ്ദവും മാറ്റേണ്ടി വരും എന്നായിരുന്നു. പക്ഷേ, ലോഹിതദാസിനും ഐ വി ശശിക്കും വാറുണ്ണിയെ ഏത് രൂപത്തിൽ ഒരുക്കിയെടുക്കണമെന്ന കാര്യത്തിൽ ഒരു ധാരണയും ഉണ്ടായിരുന്നില്ല.
ഷൂട്ടിംഗ് ആരംഭിച്ച ദിവസം ഇക്കാര്യത്തെ കുറിച്ച് ഇരുവരും ഗാഢമായ ആലോചനയിൽ ആയിരുന്നു. കുറേ തവണ മേക്കപ്പ് ഇട്ടിട്ടും അവർ ഉദ്ദേശിച്ച വാറുണ്ണിയെ കിട്ടിയില്ല. മേക്കപ്പിട്ട് മേക്കപ്പിട്ട് മമ്മൂട്ടിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു. ചിത്രീകരണം കാണാൻ നിരവധി ആളുകൾ ലൊക്കേഷനിൽ എത്തിയിരുന്നു.
ലോഹിതദാസ് ആൾക്കൂട്ടത്തിലേക്ക് നോക്കിയപ്പോൾ ഒരു വികൃത രൂപം കണ്ടു. മുൻനിരയിലെ പല്ലുകൾ പൊന്തി നിൽക്കുന്ന, ചിരിക്കുമ്പോൾ ചുവന്ന മോണ കാണുന്ന, കണ്ണിനു താഴെ കവിളെല്ലുകൾ ഉന്തി നിൽക്കുന്ന, കണ്ണുകൾ ലഹരി ബാധിച്ച് ചുവന്നു മങ്ങിയിരിക്കുന്ന, ആനക്കറുമ്പനായ ഒരാൾ.
ഉടൻ തന്നെ ലോഹിതദാസ് മമ്മൂട്ടിയെ വിളിച്ചു കക്ഷിയെ കാണിച്ചു കൊടുത്തു. ആളെ കണ്ടതും മമ്മൂട്ടി ലോഹിയെ തറപ്പിച്ചോന്നു നോക്കി. എന്തെങ്കിലും പറയുന്നതിന് മുൻപ് ഐ വി ശശിയും അയാളെ കണ്ടു. ഇതാണ് നമ്മുടെ വാറുണ്ണി എന്ന് പറഞ്ഞപ്പോൾ ഐ വി ശശി മമ്മൂട്ടിയോടും പറഞ്ഞു. അപ്പോൾ മമ്മൂട്ടിക്ക് മറുപടി ഇല്ലായിരുന്നു.
പിന്നീട്, ലോഹിതദാസിന്റെ ഭാവനയിൽ അയാളുടെ രൂപത്തിന് കാലിനു ചെറിയ സ്വാധീനക്കുറവും, നോട്ടത്തിൽ ഒരു ചെറിയ കള്ള ലക്ഷണവും, ചേർത്തു കൊണ്ടായിരുന്നു വാറുണ്ണിയെന്ന മമ്മൂട്ടിയുടെ അനശ്വര കഥാപാത്രത്തെ രൂപപ്പെടുത്തി എടുത്തത്.