അങ്ങനെ ആയിരുന്നു ലാലങ്കിൾ എന്നെ വിളിച്ചിരുന്നത്; വെളിപ്പെടുത്തലുമായി ബേബി നയൻതാര

203

മലയാള സിനിമയിലേക്ക് ബാലതാരമായി ചേക്കേറിയ താരമാണ് ബേബി നയൻതാര എന്ന നയൻതാര ചക്രവർത്തി. കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയൻതാര വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി സിനിമകളിൽ മലായളത്തിലും തമിഴിലുമൊക്കെയായി തിളങ്ങുകയും ചെയ്തിരുന്നു. ഏതാണ്ട് രണ്ടര വയസിൽ തുടങ്ങിയ അഭിനയം 14 വർഷം പിന്നിടുമ്പോൾ മുപ്പതോളം ചിത്രങ്ങളിലാണ് ബാലതാരമായി ബേബി നയൻതാര തിളങ്ങിയത്.

പിന്നീട് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വാർത്തകളിലൂടെ നയൻതാര വീണ്ടും താരമായി. എന്നാൽ സിനിമയിൽ നിന്നും കുറച്ച് കാലം ഒരു ഇടവേള എടുത്ത നയൻതാര വീണ്ടും ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.

Advertisements

നായികയായി തന്നെയാണ് ഇനി വരാനിരിക്കുന്ന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നും അതിനായിട്ടാണുന്നു ഒരു ഇടവേള എടുത്തത് എന്നും മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിളുടെ നയൻതാര തുറന്ന് പറയുന്നു.

നയൻതാര ചക്രവർത്തിയുടെ വാക്കുകൾ ഇങ്ങനെ:

ബാലതാരം എന്ന ഇമേജ് മാറി കിട്ടാനും കൂടിയാണ് ഈ ഇടവേള എടുത്തതെന്ന് പറയാം. ആ കുട്ടിത്തമുള്ള മുഖം ഒന്ന് മാറി വരണമല്ലോ. സിനിമയിൽ എനിക്കടുത്ത് ബന്ധമുള്ള സംവിധായകരും മറ്റും പറഞ്ഞത് ഒരു ഇടവേള എടുക്കുന്നത് തന്നെയാണ് നായികയായുള്ള തിരിച്ച് വരവിന് നല്ലത് എന്നാണ്.

ഫോട്ടോഷൂട്ടുകളും ഈയിടെയാണ് ചെയ്യാൻ തുടങ്ങിയത്. അതിന്റെയും പ്രധാന കാരണം ഇത് തന്നെയാണ്. ആ ഒരു വ്യത്യാസം രണ്ടാം വരവിൽ സഹായകമാവുമെന്ന് കരുതുന്നു. ഇപ്പോൾ കേൾക്കുന്ന കഥകളും നായിക കഥാപാത്രമായിട്ടുള്ളത് തന്നെയാണ്. പക്ഷേ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.

എന്തായാലും രണ്ടാം വരവ് നായികയായി തന്നെയായിരിക്കും. തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം കഥകൾ കേൾക്കുന്നുണ്ട്. കിലുക്കം കിലു കിലുക്കം ആണ് എന്റെ ആദ്യ സിനിമ. അതിൽ അഭിനയിക്കുമ്‌ബോൾ എനിക്ക് രണ്ടര വയസാണ്. ആ സമയത്ത് ഭക്ഷണം കഴിക്കാൻ മടിയുള്ള കൂട്ടത്തിലായിരുന്നു ഞാൻ.

അന്നേരം കാവ്യ ചേച്ചിയും ജയൻ ചേട്ടനുമൊക്കെയാണ് എനിക്ക് ഭക്ഷണം വാരി തന്നിരുന്നത്. ലാലങ്കിൾ എന്നെ ‘ടേക്ക് ആർട്ടിസ്റ്റ്’ എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം ഞാൻ റിഹേഴ്സലിന് നിൽക്കില്ലായിരുന്നു. ഒന്നാമത് എനിക്ക് അറിയില്ല. അതുകൊണ്ട് നേരെ ടേക്കിന് പോവാറാണ് പതിവ്. അങ്ങനെ വീണ പേരാണ് ടേക്ക് ആർട്ടിസ്റ്റ് എന്നത്.

ഇവരുമായിട്ടൊക്കെ ഇപ്പോഴും നല്ല ബന്ധമാണുള്ളത്. ഒരുപാട് സീനിയർ താരങ്ങൾക്കൊപ്പം അഭിനയിക്കാനായിട്ടുണ്ട്. അതൊരു ഭാഗ്യം. ലാലങ്കിളിനൊപ്പം രണ്ട് സിനിമകളിലും മമ്മൂട്ടിയങ്കിളിനൊപ്പം രണ്ട് സിനിമകളും ചെയ്തിട്ടുണ്ട്. അതൊക്കെ വലിയ വലിയ അനുഭവങ്ങളായിരുന്നു. അവരോടൊപ്പം ഇനിയും അഭിനയിക്കാൻ കാത്തിരിക്കുന്നു.

ട്രിവാൻഡ്രം ലോഡ്ജ്, ലൗഡ്സ്പീക്കർ, ചെസ് എന്നീ സിനിമകൾ വച്ചാണ് കൂടുതൽ പേരും തിരിച്ചറിയപ്പെടുന്നത്. ട്രിവാൻഡ്രം ലോഡ്ജിലെ ആ പാട്ടുണ്ടല്ലോ ‘കണ്ണിനുള്ളിൽ നീ കണ്മണി’ എന്ന ഗാനം. അത് വലിയ ഹിറ്റായി മാറിയത് ഏറെ സഹായകമായിട്ടുണ്ട്. എന്റെ ആദ്യ ഡ്യുവറ്റ് സോംഗായിരുന്നു അത്.

കുസേലനിൽ നയൻതാര ചേച്ചിക്കും രജനി സാറിനുമൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. ഭയങ്കര രസമുള്ള അഭിനയമായിരുന്നു അത്. ഭയങ്കര സ്നേഹമായിരുന്നു എന്നോട് ചേച്ചിക്ക്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലായിരുന്നു ഷൂട്ട്. മഴയൊക്കെയുള്ള സീനായിരുന്നു. നനഞ്ഞ് കഴിഞ്ഞാൽ എന്നെ തോർത്തി തരുന്നതൊക്കെ ചേച്ചിയായിരുന്നു.

എപ്പോഴും എടുത്ത് കൊണ്ട് നടക്കുമായിരുന്നു. ‘ആഹാ നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചത്’ എന്നായിരുന്നു ആദ്യം കണ്ടപാടെ ചേച്ചി ചോദിച്ചത്. എന്റെ പേരിന് പിന്നിൽ അങ്ങനെ കഥകളൊന്നുമില്ല. വീട്ടുകാർ കഷ്ടപ്പെട്ട് കണ്ട് പിടിച്ച പേര് തന്നെയാണ് ഇത്. പലർക്കും സംശയമാണ് ഇതെന്റെ യഥാർഥ പേരാണോ എന്ന്. അതേ ഇതെന്റെ യഥാർഥ പേര് തന്നെയാണ്.

സിനിമയ്ക്കായി പേര് മാറ്റിയിട്ടില്ല. ഇനി മാറ്റാനും പോവുന്നില്ല. നയൻതാര ചക്രവർത്തി എന്നാണ് വിക്കിപീഡിയ ആയാലും എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലായാലും നയൻതാര ചക്രവർത്തി എന്നാണ് പേര്. അതുകൊണ്ട് പ്രശ്നമില്ല. പിന്നെ നയൻതാര ചേച്ചിയെ പോലെ വലിയൊരു അഭിനേത്രിയുടെ പേര് എനിക്കുള്ളത് ഒരു അഭിമാനമാണെന്നും നയൻതാര പറഞ്ഞു നിർത്തുന്നു.

Advertisement