ഒരു പിടി മികച്ച സിനിമകളിലൂടെ മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് സംയുക്ത മേനോൻ. നിരവധി ആരാധകരാണ് ഇതിനോടകം തന്നെ താരത്തിന് ഉള്ളത്. പോപ്കോൺ എന്ന ചിത്രത്തിലൂടെ 2016ൽ അഭിനയ രംഗത്ത് എത്തിയ നടി തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധേയ ആയി മാറിയത്.
പിന്നീട് നിരവധി ചിത്രങ്ങളാണ് നടിയെ തേടിയെത്തിയത്. മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന് ഒപ്പം ഒരു യമണ്ടൻ പ്രണയകഥ എന്ന ചിത്രത്തിലും സംയുക്ത അഭിനയിച്ചു. ലില്ലി, വെള്ളം തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ പ്രകടനം പ്രേക്ഷകരെ പോലും അമ്പരപ്പിച്ചു കളഞ്ഞു.
ഇപ്പോൾ താരം ഒടുവിൽ അഭിനയിച്ച വെള്ളം എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് സംയുക്ത. കഥാപാത്രത്തിന് സംവിധായകന് ഉൾപ്പടെയുള്ള സിനിമയുടെ ടീം നിശ്ചയിച്ചിരുന്ന വസ്ത്രധാരണ രീതിക്കപ്പുറം ആ കഥാപാത്രം ചെയ്യുമ്പോൾ തന്റെ മനസ്സിൽ കോസ്റ്റ്യൂമിനെക്കുറിച്ച് വ്യക്തമായ സങ്കൽപ്പം ഉണ്ടായിരുന്നതായി സംയുക്ത മേനോൻ പറയുന്നു.
ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. സംയുക്ത മേനോന്റെ വാക്കുകൾ ഇങ്ങനെ:
ഒരു ആൽക്കഹോളികായ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷം ചെയ്യുമ്പോൾ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് അവരുടെ വസ്ത്രധാരണ രീതി. വസ്ത്രം തുന്നി ഉപജീവനം നടത്തുന്ന വീട്ടമ്മയുടെ വേഷത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവരുടെ വസ്ത്രധാരണ രീതിയെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്.
ജീവിതത്തിൽ ഒരുപാടു കഷ്ടത അനുഭവിച്ചു വരുന്ന കഥാപാത്രം സാരിയൊക്കെ ഉടുക്കുമ്പോൾ അതിന്റെ ഭംഗിയോടെ ഒന്നും ആയിരിക്കില്ല അത് ചെയ്യുന്നത്. ഞൊറിയൊക്കെ പിടിച്ചു വളരെ ഭംഗിയിൽ സാരി ചുറ്റിയപ്പോൾ എനിക്കത് സ്വീകാര്യമായില്ല.
അങ്ങനെയൊരു കഥാപാത്രത്തിന്റെ വസ്ത്രധാരണ രീതി ഇങ്ങനെയായിരിക്കണമെന്ന രീതിയിൽ എന്റെ മനസ്സിൽ ഒരു കാഴ്ചപാട് ഉണ്ടായിരുന്നു. സാരി ഉടുക്കുന്നതിലും തലമുടി ഉൾപ്പടെയുള്ള കാര്യങ്ങളിലും മാറ്റം വരുത്തിയാണ് ഞാൻ ആ കഥാപാത്രം ചെയ്തതെന്ന് സംയുക്ത മേനോൻ വ്യക്തമാക്കി.