ലോകം മുഴുവൻ ആരാധകരുള്ള മലയാളത്തിന്റെ സൂപ്പർ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയിൽ എത്തി 50 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും നിരന്തരം സൂപ്പർഹിറ്റുകൾ സമ്മാനിക്കുകയാണ് അദ്ദേഹം മലയാളികൾക്ക്.
അതേ സമയം ബാപ്പ ആയിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോയെന്ന് മുമ്പ് ഒരിക്കൽ മമ്മൂട്ടി തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. തന്നെ ഇന്ന് മറ്റുള്ളവർ ഇത്രയും ബഹുമാനിക്കുന്ന ഒരു പദവിയിൽ എത്തിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റെ സ്നേഹവും പ്രോത്സാഹനവും പരിശ്രമവും ഉണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കി.
പിതാവുള്ളപ്പോൾ മാത്രമാണ് മകനാകുന്നത്. പിതാവ് നഷ്ടമായാൽ പിന്നെ മകനല്ല നമ്മൾ പിതാവാണ്. വാപ്പ എന്നെ വിട്ടുപോയി. ചെറുപ്പത്തിലെ എന്റെ ഏറ്റവും വലിയ ഹീറോ വാപ്പയായിരുന്നു. പിതാവിനെപ്പോലെ ആകണമെന്നാഗ്രഹിക്കാത്ത മക്കളുണ്ടാവില്ല. നല്ലതായാലും ചീത്തയായായാലും.
നല്ല അച്ഛനുണ്ടാവുകയാണ് നല്ല മക്കളുണ്ടാകാൻ ഏറ്റവും നല്ല മാർഗ്ഗം. കുട്ടിക്കാലത്ത് ഉമ്മയുടെ വീട്ടിൽ താമസിച്ചാണ് ഞാൻ പഠിച്ചിരുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോളാണ് കലാരംഗത്തേക്കുള്ള എന്റെ രംഗപ്രവേശം. അന്ന് ടാബ്ലോയിൽ പട്ടാളക്കാരനായി നിൽക്കാൻ എനിക്കൊരു കാവി യൂണിഫോം വേണം.
ഇതേക്കുറിച്ച് അന്ന് അതേ അറിയൂ. മിലിട്ടറി ഗ്രീനൊന്നും അന്നില്ല. എൻസിസിയൊന്നും സ്‌കൂളിൽ എത്തിയിട്ടുമില്ല. മണിക്കൂറുകൾ കടന്നുപോയിട്ടും വാപ്പയെ കാണുന്നില്ല യൂണിഫോം കൊണ്ടു തരാമെന്ന് വാക്ക് തന്നിട്ട് പോയതാണ്. പക്ഷേ വരേണ്ട സമയം കഴിഞ്ഞു.
വൈകീട്ട് ഏഴുമണിക്കാണ് പ്രോഗ്രാം ആറുമണി കഴിഞ്ഞിരിക്കുന്നു. ആറരയായപ്പോൾ വാപ്പയുടെ നിഴൽ സ്‌കൂളിന്റെ പടിക്കൽ കണ്ടു. അദ്ദേഹം ഓടുകയായിരുന്നു. യൂണിഫോം കൊണ്ടുവന്ന് എന്റെ കൈയ്യിൽ തരുമ്പോൾ അദ്ദേഹം ആകെപ്പാടെ വിയർത്തിരുന്നു. വാപ്പ താമസിച്ചതിന്റെ കാരണം മനസ്സിലായത് പിന്നീടാണ്.
കാക്കിത്തുണി വാങ്ങി ചെമ്പിലെ തയ്യൽകടയിൽ കൊടുത്ത് തുന്നിക്കിട്ടാൻ വൈകിയത് കൊണ്ടാണ് താമസിച്ചത്. ബസ്സു കയറി ഓടിപിടിച്ച് വരികയായിരുന്നു. ആദ്യ അഭിനയത്തിന് വാപ്പയുടെ സപ്പോർട്ടായിരുന്നു ഇതെന്നാ യിരുന്നു മമ്മൂട്ടി പറഞ്ഞത്.