സിബി മലയിൽ ലോഹിതദാസ് മോഹൻലാൽ ടീം മലയാള സിനിമയിൽ ക്ലാസിക് സിനിമകളുടെ മഹോത്സവം തീർത്ത കൂട്ടുകെട്ടാണ്. ഇതേ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് സിനിമകൾ പിറന്നെങ്കിലും ഇന്നും അത്ഭുതത്തോടെ ആണ് ഭരതം എന്ന സിനിമയെ താൻ നോക്കി കാണുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനായ സിബി മലയിൽ പറയുന്നു.
മലയാളത്തിലെ അത്ഭുത സിനിമ എന്ന് ഭരതത്തെ വിശേഷിപ്പിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ചും സിബി മലയിൽ വ്യക്തമാക്കുന്നു. ഭരതം അത്ഭുത സിനിമ എന്ന് പറയാൻ ഒരു കാരണമുണ്ട്. ഇത് സംഭവിച്ച ഒരു സിനിമയാണ്. നമ്മൾ മുൻകൂട്ടി ചിത്രീകരിക്കാൻ തീരുമാനിച്ചത് മറ്റൊരു കഥയാണ്.
ചിത്രീകരണത്തിന്റെ പൂജ അന്ന് രാവിലെ ഏഴര മണിയ്ക്ക് വച്ചിരിക്കുകയാണ്. ഒരു ആറു മണിയായപ്പോൾ ലോഹിതദാസ് എന്റെ മുറിയിലേക്ക് കടന്നു വന്നിട്ട് പറഞ്ഞു, അന്ന് ഈ കഥ ലോഹി ഇതിന്റെ അസോസിയേറ്റ് ഡയറക്ടറോട് ഷെയർ ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത്.
ഇത് മുൻപ് വന്ന ഒരു പൈങ്കിളി കഥ എന്ന സിനിമയുമായി വളരെ സാമ്യമുണ്ട് എന്നായിരുന്നു. ഞങ്ങൾ രണ്ടുപേരും ആ സിനിമ കണ്ടതാണെങ്കിലും പെട്ടന്നാണ് ഞങ്ങളുടെ ഉള്ളിലേക്കും അത് ശരിയാണല്ലോ എന്നൊരു ചിന്ത വന്നത്. അപ്പോൾ ലോഹി ചോദിച്ചു. ഇനി എന്താണ് ചെയ്യേണ്ടത്.
അപ്പോൾ ഞാൻ പറഞ്ഞു. ഇനി ഒന്നും ചെയ്യാനില്ല, പൂജ ഏഴരയ്ക്ക് വച്ചിരിക്കുകയാണ്. ഇനി അത് വരുന്നവരോട് ഇല്ല എന്ന് പറയാനാകില്ല, അത് കഴിഞ്ഞു നമുക്ക് ആലോചിക്കാം. ഇപ്പോൾ തത്കാലം നമ്മുടെ രണ്ടുപേരുടെയും മനസ്സിൽ മാത്രം ഇരുന്നാൽ മതി എന്ന് പറഞ്ഞു.
അങ്ങനെ പൂജ നടക്കുന്നു. പൂജ തീർന്ന ഉടനെ ഞാൻ മോഹൻലാലിനെയും, ആ സിനിമയുടെ വിതരണക്കാര നായിരുന്ന ശ്രീ സെവൻ ആർട്സ് വിജയകുമാറിനെയും റൂമിലേക്ക് വിളിച്ചിട്ട് പറഞ്ഞു. നമ്മൾ കൊണ്ട് വന്ന കഥയ്ക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ട്. അപ്പോൾ ലാൽ എന്നോട് പറഞ്ഞത് ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് നല്ലൊരു കഥ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ നമുക്ക് ഈ പ്രോജക്റ്റ്മായി മുന്നോട്ട് പോകാം എന്നാണ്.
അപ്പോൾ ഞാൻ പറഞ്ഞു ഒരാഴ്ച വേണ്ട ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുൻപ് ഞങ്ങൾ വന്നില്ല എങ്കിൽ ഈ പ്രോജക്റ്റ് ലാലിന് ഉപേക്ഷിക്കാം. അങ്ങനെ മണിക്കൂറുകൾക്കുള്ളിൽ രൂപപ്പെട്ട കഥയാണ് ഭരതം എന്ന് സിബി മലയിൽ പറയുന്നു. സിനിമ സർവ്വകാല വിജയത്തോടൊപ്പം മോഹൻലാലിന് ദേശീയ അവാർഡും നേടിക്കൊടുത്തിരുന്നു. തൊട്ട് മുൻപുള്ള ദിവസങ്ങളിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ആയിരുന്നു ലോഹിതദാസ് ഭരതത്തിന്റെ കഥാ തന്തു കണ്ടെടുത്തത്.