മധുര സംഗീതം വിടവാങ്ങി, എസ്പിബി ഇനി ഇല്ല, നെഞ്ചകം തകർന്ന് സംഗീതലോകം

24

പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം (74) വിടവാങ്ങി. കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ഓഗസ്റ്റ് 5 മുതൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മധുര സംഗീതത്തിന്റെ ദക്ഷിണേന്ത്യൻ പര്യായമായ എസ്പിബി.

ഓഗസ്റ്റ് 13ന് എസ്പിബിയുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്റർ സഹായം നൽകി. പ്ലാസ്മ തെറപ്പിക്കും വിധേയനായി. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സെപ്റ്റംബർ 19ന് മകൻ എസ്പിചരൺ പറഞ്ഞിരുന്നു.

Advertisements

കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. ആരോഗ്യം നന്നാകുന്നുവെന്നു കാണിച്ച് എസ്പിബി തന്നെ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ആറുതവണ നേടി. നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കൾ: പിന്നണി ഗായകനും നിർമാതാവുമായ എസ്പിചരൺ, പല്ലവി.

അതേ സമയം ലോകം മുഴുവനുമുള്ള സംഗീത പ്രേമികളെ കണ്ണീരിലാഴ്ത്തി എസ്പിബി യാത്രയാകുമ്പോൾ പതിറ്റാണ്ടുകൾ സംഗീത വിസ്മയത്തിന് കൂടിയാണ് തീരശീല വീഴുന്നത്.വിവിധ ഭാഷകളിൽ നാല്പതിനായിരത്തിലേറെ ഗാനങ്ങൾ, നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരങ്ങൾ അങ്ങനെ പോകുന്നു നേട്ടങ്ങളുടെ പട്ടിക.

എന്നാൽ അദ്ദേഹത്തിന്റെ ജീവിത്തിൽ അധികമാർക്കുമറിയാത്ത ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് പാതിവഴിയിൽ മുടങ്ങിപ്പോയ എഞ്ചിനിയറിംഗ് പഠനം ആണ്. അനന്തപൂരിലെ ജെഎൻടിയുവിലെ വിദ്യാർഥിയായിരുന്നു എസ്പിബിഎന്നാൽ ചില കാരണങ്ങൾ കൊണ്ട് എഞ്ചിനീയറിങ് പഠനം അവസാനിപ്പിക്കേണ്ടിവന്നു.

തുടർന്ന് അദ്ദേഹം ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഒഫ് എൻജിനിയേഴ്‌സിൽ പ്രവേശനം നേടി. പക്ഷേ അപ്പോഴും സ്വപ്നം സംഗീതം തന്നെയായിരുന്നു. പഠനത്തിനിടയിൽ പല സംഗീത മത്സരങ്ങളിലും പങ്കെടുത്തു. ശബ്ദം കൊണ്ട് എല്ലാവരെയും അമ്പരപ്പിക്കുകയും,മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തു.

സംഗീതമാണ് തന്റെ ലോകമെന്ന് തിരിച്ചറിഞ്ഞതോടെ 1966-ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ് അദ്ദേഹം ചലച്ചിത്ര പിന്നണിഗായക രംഗത്തേക്ക് കാലെടുത്തുവച്ചത്. ഒരു ദിവസം റെക്കോഡിങ്ങിനായി ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയ റെക്കോഡും എസ്.പി.ബിയ്ക്ക് സ്വന്തമാണ്.

കന്നട സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടി അദ്ദേഹം 12 മണിക്കൂറുകൾ കൊണ്ട് 21 ഗാനങ്ങളാണ് അദ്ദേഹം പാടി റെക്കോഡ് ചെയ്തത്. തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു ദിവസം 19 ഗാനങ്ങളും, തെലുങ്ക് സിനിമയ്ക്ക് വേണ്ടി 16 പാട്ടുകളും അദ്ദേഹം റെക്കോഡ് ചെയ്തിട്ടുണ്ട്.

Advertisement