കാതലില്‍ എളുപ്പം പാളിപ്പോകാവുന്ന ഒരു വിഷയത്തെ എത്ര സമര്‍ഥമായാണ് ഇവര്‍ കൈകാര്യം ചെയ്തത്; അനൂപ് മേനോന്‍

67

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതൽ’. നവംബർ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട് തൻറെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് അനൂപ് മേനോൻ. മമ്മൂട്ടി ഉണ്ടായതിനാൽ സംഭവിച്ച ചിത്രമാണിതെന്ന് പറയുന്നു അനൂപ് മേനോൻ.

Advertisements

കാതലിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും അനൂപ് മേനോൻ.

കാതൽ കണ്ടു. തെലുങ്കിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള കാമ്പില്ലാത്ത മസാലപ്പടങ്ങളുടെ മുന്നിൽ മലയാള സിനിമ വിധേയത്വം കാട്ടുന്ന കാലത്ത് കഴിവുറ്റ തൻറെ എഴുത്തുകാരായ ആദർശിനും പോൾസണുമൊപ്പം ജിയോ ബേബി എത്തിയിരിക്കുകയാണ്. കെ ജി ജോർജും പത്മരാജനും ലോഹിതദാസും ഭരതനും എംടിയുമൊക്കെ മലയാള സിനിമയ്ക്ക് മുൻപ് നൽകിയതുപോലെയുള്ള പ്രകൃതവും സൗന്ദര്യവും തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് അവർ. ലോകത്തിന് മുന്നിൽ നമ്മളെ നമ്മളാക്കിയത് അത്തരം സിനിമകളാണ്.

തികച്ചും വേറിട്ടുനിൽക്കുന്ന മലയാളത്തിൻറേതായ ചിത്രങ്ങൾ. കാതലിൽ എളുപ്പം പാളിപ്പോകാവുന്ന ഒരു വിഷയത്തെ എത്ര സമർഥമായാണ് ഇവർ മൂവരും കൈകാര്യം ചെയ്തിരിക്കുന്നത്, വൈവിധ്യമുള്ള ഒരു ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്. മാത്യുവിൻറെയും ഓമനയുടെയും സ്‌നേഹം ശരീരത്തിന് അപ്പുറത്ത് നിൽക്കുന്ന ഒന്നാണ്. ഓമന പോയതിനുശേഷം അനാഥമായ അടുക്കളയിലേക്ക് നോക്കിനിൽക്കുന്ന മാത്യുവിൻറെ ഒരു ട്രാക്ക് ഷോട്ട് ഉണ്ട് കാതലിൽ. നീറ്റലും വേദനയുമുണ്ടാക്കും അത്. നിങ്ങളുടെകൂടി സ്‌നേഹത്തിനുവേണ്ടിയാണ് താൻ പൊരുതുന്നതെന്ന ഓമനയുടെ ആ ഒറ്റ വാചകം നിങ്ങളെ സ്പർശിക്കും. തടസങ്ങളില്ലാതെയുള്ള ഒഴുക്കാണ് ചിത്രത്തിൻറെ പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും.

ആ കവലയിൽ വച്ച് മഴയത്ത് മാത്യുവും തങ്കനും പരസ്പരം കൈമാറുന്ന നോട്ടം നമ്മുടെ സിനിമയിലെ എക്കാലത്തെയും കാവ്യാത്മക നിമിഷങ്ങളിൽ ഒന്നായിരിക്കും. ഇനി മമ്മൂക്കയോട്, ഒരേ ആർജ്ജവത്തോടെ എല്ലാത്തരം സിനിമയെയും സമീപിക്കുന്ന ഒരേയൊരു നടനെന്ന് കാലം നിങ്ങളെ ഓർത്തുവെക്കും. സ്വന്തം താരമൂല്യം നിങ്ങൾ നൽകിയിരുന്നില്ലെങ്കിൽ ഇത്ര വലിയൊരു പ്രേക്ഷകവൃന്ദത്തിലേക്ക് ജിയോയ്ക്ക് എത്താനാവുമായിരുന്നില്ല. ഒരുപക്ഷേ അദ്ദേഹത്തിന് ഈ ചിത്രം തന്നെ സാധ്യമാവുമായിരുന്നില്ല. ആ മഹാമനസ്‌കതയ്ക്ക് ഒരു സിനിമാപ്രേമിയുടെ നന്ദി

 

Advertisement