ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷൻറെയും പ്രതിഭാഗത്തിൻറെയും വിശദമായ വാദങ്ങൾ കേട്ടശേഷമാണ് ജാമ്യഹർജിയിൽ മുംബൈയിലെ പ്രത്യേകത എൻഡിപിഎസ് കോടതി വിധി പറഞ്ഞത്. ആര്യന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന ഷാരൂഖിനും കുടുംബത്തിനും ഇത് കനത്ത ആഘാതമായിരിക്കുകയാണ്.
ആര്യന്റേയും കേസിലെ കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ മുംബൈയിലെ എൻഡിപിസി കോടതി ഇന്ന് പരിഗണിച്ചിരുന്നു. ആര്യനെ കൂടാതെ അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ ആണ് കോടതി തള്ളിയത്. പ്രത്യേക കോടതി ജഡ്ജി വിവി പാട്ടീലിന്റേതാണ് ഈ ഉത്തരവ്. ഗുരുതമായ കേസാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത് എന്നാണ് റിപ്പോർട്ടുകൾ.
ALSO READ

ആര്യൻ അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് എൻ.സി.ബി. കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. ഒരു പുതുമുഖ നടിയുമായി ആര്യൻ ഖാൻ നടത്തിയ ലഹരി ചാറ്റുകൾ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കോടതിയിൽ തെളിവായി സമർപ്പിച്ചതാണ് ജാമ്യം നിഷേധിക്കാനുള്ള പ്രധാന കാരണമായതെന്നാണ് സൂചന. വിദേശ ലഹരിമാഫിയയുമായുള്ള ബന്ധവും അന്വേഷണവിധേയമാക്കേണ്ടതുണ്ടെന്നും എൻസിബി അറിയിച്ചിരുന്നു.
പുതുമുഖ നടിയുമായി ആര്യൻ ഖാൻ നടത്തിയ ചാറ്റുകൾ എൻസിബി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒക്ടോബർ 3ന് മുംബൈ ക്രൂയിസിൽ നടന്ന പാർട്ടിക്കിടെയാണ് ആര്യൻ ഖാൻ ഉൾപ്പെടെ 7 പേരെ എൻസിബി കസ്റ്റഡിയിലെടുത്തിരുന്നത്. കപ്പലിൽ വെച്ച് ആര്യൻ ഖാൻ മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടിയുമായി ചർച്ച നടത്തിയതായാണ് പുറത്തുവന്ന ചാറ്റുകളിൽ നിന്ന് അറിയാനാകുന്നതെന്നാണ് റിപ്പോർട്ടുകൾ.
ALSO READ

അതോടൊപ്പം മയക്കുമരുന്ന് ഇടനിലക്കാരുമായി ആര്യൻ ഖാൻ നടത്തിയ ചാറ്റുകളുടെ വിവരങ്ങളും നേരത്തെ തന്നെ എൻസിബി കോടതിയിൽ സമർപ്പിച്ചിരുന്നു. ഒക്ടോബർ 7 നാണ് ആര്യൻ ഖാനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നത്. മുംബൈയിലെ ആർതർ ജയിലിലായിരുന്നു. ജയിലിൽ ആര്യന് കൌൺസിലിങ് നൽകിയിരുന്നതയും റിപ്പോർട്ടുകൾ ഉണ്ട്.









