മലയാള സിനിമയിലെ നടനും സംവിധായകനുമാണ് ധ്യാൻ ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ മകനായ ധ്യാൻ സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് പ്രവേശിച്ചത്.
തുടർന്ന് അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം തുടങ്ങി പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളിൽ അഭിനയിച്ചു. നിവിൻ പോളിയും, നയൻതാരയും മുഖ്യ വേഷത്തിൽ എത്തിയ ലവ് ആക്ഷൻ ഡ്രാമയാണ് ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീടും താരം നിരവധി സിനിമകളാണ് ചെയ്തത്.
ഇപ്പോഴിതാ താൻ പഠനമൊക്കെ കഴിഞ്ഞ് ചെന്നൈയിൽ തനിച്ച് താമസിച്ചിരുന്ന കാലത്തെ അനുഭവമാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. ചെന്നൈയിലെ ഫ്ളാറ്റിൽ താമസിക്കുന്ന സമയത്ത് അച്ഛൻ തന്നെ കാണാൻ വന്നതും, അന്ന് വിദഗ്ധമായി അച്ഛന്റെ പക്കൽ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ചുമാണ് ധ്യാൻ പറയുന്നത്.
തന്റെ ഫ്‌ളാറ്റിൽ പാർട്ടി നടത്തി ആകെ റൂം വൃത്തികേടായി കിടക്കുന്ന സമയത്താണ് അച്ഛൻ വിളിച്ച് ചെന്നൈയിൽ ഉണ്ടെന്ന് പറഞ്ഞതെന്ന് ധ്യാൻ പറയുന്നു. അച്ഛൻ തന്നെ കാണാനായി റൂമിലെത്താതിരിക്കാൻ പറഞ്ഞ കള്ളത്തരത്തെ കുറിച്ചാണ് ധ്യാൻ പറയുന്നത്.
പാർട്ടി കഴിഞ്ഞ് രണ്ട് ആൺപിള്ളേരും രണ്ട് പെൺപിള്ളേരും ഉൾപ്പടെ ആരും തന്നെ പോയിട്ടുണ്ടായിരുന്നില്ല. വീടിന്റെ ഹാൾ മുഴുവനായി ഒരു പാർട്ടി മൂഡായിരുന്നു. അച്ഛൻ വിളിച്ചപ്പോൾ കുപ്പികൾക്കിടയിലൂടെ ഫോണെടുത്തു. അപ്പോൾ അച്ഛൻ ചെന്നൈയിലുണ്ടെന്ന് പറഞ്ഞു. അതുകേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി. ഉടനെ തന്നെ താൻ അച്ഛൻ താമസിക്കുന്ന ഹോട്ടലിലേക്ക് വരാമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. എന്നാൽ എണീറ്റ് റെഡിയാകാൻ വൈകി. ഈ സമയത്താണ് അച്ഛൻ ഫ്‌ളാറ്റിലെത്തി കോളിംഗ് ബെൽ അടിച്ചത്. ഫോണെടുത്ത് നോക്കുമ്പോഴാണെങ്കിൽ പത്ത് മിസ്ഡ് കോൾ വന്നിട്ടുണ്ട്.
എല്ലാം കഴിഞ്ഞുവെന്നാണ് വിചാരിച്ചത്. ഡോർ തുറന്ന് കഴിഞ്ഞാൽ തന്നെ കൊല്ലും. പതുക്കെ ബെല്ലടി തീർന്നപ്പോൾ താൻ അങ്ങോട്ട് വിളിച്ചിട്ട് ചോദിച്ചു, ഞാൻ ഹോട്ടലിലെത്തിയിട്ടുണ്ട് ഏതാ അച്ഛന്റെ റൂം നമ്പറെന്ന്. അപ്പോൾ അച്ഛൻ ചൂടായി. തന്റെ ബൈക്ക് താഴെയുണ്ടല്ലോ എന്ന് അച്ഛൻ ചോദിച്ചു. കൂട്ടുകാരന്റെ വണ്ടിയിലാണ് വന്നതെന്ന് ഉടനെ താൻ പറഞ്ഞു. എന്നിട്ട് ഫോൺ കട്ട് ചെയ്തു.
ഈ സമയത്ത് ലിഫ്റ്റ് അടക്കുന്ന ശബ്ദം കേട്ടു. എങ്കിലും താഴേക്ക് ഇറങ്ങി ചെല്ലാൻ തനിക്ക് ടെൻഷനുണ്ടായിരുന്നു. കാരണം പുള്ളി ഒരു അൾട്രാ ലെജന്റായതുകൊണ്ട് പോകാൻ സാധ്യതയില്ല. ഉടനെ താൻ ഉറങ്ങി കിടന്ന ഒരു പെൺസുഹൃത്തിനെ വിളിച്ചെഴുന്നേൽപ്പിച്ചു. എന്നിട്ട് പറഞ്ഞു, താഴെ കുള്ളനായിട്ടുള്ള ആളുണ്ടാകും, ഒന്ന് നോക്കിയിട്ട് പറയാൻ.
അവൾ താഴെ എത്തിയപ്പോൾ അച്ഛൻ സെക്യൂരിറ്റിയോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഉടനെ താൻ പറഞ്ഞു എവിടെയും പോകാതെ അവിടെ തന്നെ നിൽക്കണമെന്ന്. എന്നിട്ട് തന്റെ മറ്റൊരു സുഹൃത്തിനെ വിളിച്ചു. അവനോട് ഒരു ഹെൽമെറ്റുമായിട്ട് അങ്ങോട്ടേക്ക് വരാൻ പറഞ്ഞു.
എന്നിട്ട് അവളെ വീണ്ടും വിളിച്ച് അച്ഛൻ പോയോ എന്ന് ചോദിച്ചപ്പോൾ അവൾ ഇല്ലെന്ന് പറഞ്ഞു. താൻ ഇറങ്ങി വരുമ്പോൾ തന്നെ പൊക്കാൻ വേണ്ടി നിൽക്കുകയാണ്. ഈ ടെൻഷനിടയിൽ രണ്ടെണ്ണം അടിക്കുകയും ചെയ്തിരുന്നു.
താൻ ഫോണെടുത്ത് അച്ഛനെ ഒരുതവണ കൂടി വിളിച്ചു. കുറേ നേരമായി കാത്തിരിക്കുന്നു അച്ഛൻ വരാറായോ എന്ന് ചോദിച്ചു. ഉടനെ അച്ഛൻ പറഞ്ഞു, താൻ ട്രാഫിക്കിലാണെന്ന്. ഇത് പറഞ്ഞ് ഫോൺകട്ട് ചെയ്തു.
പിന്നീട്, വലിച്ച് കൊണ്ടിരുന്ന സിഗരറ്റൊക്കെ കളഞ്ഞ് പുള്ളി വണ്ടിയിൽ കയറി പോയി. ഉടനെ അവൾ തന്നെ വിളിച്ച് കാര്യം പറഞ്ഞു. പിന്നാലെ ബൈക്കിൽ കയറി താൻ അങ്ങോട്ടേക്ക് പോയി. ഒരിക്കലും ചെന്നൈയിലെ ട്രാഫിക്കിൽ ബൈക്കിനെ വെട്ടിച്ച് ഒരു കാറിനും പോകാൻ കഴിയില്ല. ആ സമയത്ത് തിരുമലൈയിലെ വിജയ് ആയിരുന്നു താൻ.
അങ്ങനെ അച്ഛനേക്കാൾ പത്ത് മിനിട്ട് മുമ്പ് താനെത്തി. പുള്ളി വന്നപ്പോൾ താമസിച്ചല്ലേ എന്ന് താൻ ചോദിക്കുകയായിരുന്നു. ഉടനെ എന്ത് ചെയ്യാനാ ട്രാഫിക്കല്ലേ എന്ന് തിരിച്ച് പറഞ്ഞു. എന്ത് കള്ളത്തരമാണല്ലേ പറയുന്നത്. ശുദ്ധ കള്ളത്തരം മുഖത്ത് നോക്കി പറഞ്ഞ അച്ഛനൊണ്ട് എനിക്ക് എന്നാണ് ധ്യാൻ പറയുന്നത്.