എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം; സ്ത്രീധനത്തിനെതിരെയുള്ള വരന്റെ തീരുമാനത്തിന് കൈയ്യടിച്ച് വിവാഹത്തിന് ഒത്തുകൂടിയവർ

115

സ്ത്രീധനത്തിനെതിരെ പ്രതികരിക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ വാക്കുകളിലൂടെയുള്ള പ്രതിരോധമല്ല വേണ്ടത്, സ്വന്തം പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് വേണ്ടത്. അത്തരത്തിലുള്ള പ്രവൃത്തിയിലൂടെ നാടിനും നാട്ടുകാർക്കും മാതൃകയാവുകയാണ് ആലപ്പുഴ നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെ വി സത്യൻ- ജി സരസ്വതി ദമ്പതികളുടെ മകൻ സതീഷ് സത്യൻ.

പ്രിയതമ ശ്രുതിയ്ക്ക് മാതാപിതാക്കൾ വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ സതീഷ് തിരികെ നൽകി.നമുക്ക് താലിമാല മാത്രം മതി. ശ്രുതിയ്ക്ക് നിർബന്ധമുണ്ടെങ്കിൽ ഓരോ കൈയിലും ഓരോ വള കൂടിയാവാം. ‘ ശ്രുതിയുടെ കൈപിടിച്ച് സതീഷ് പറഞ്ഞു.

Advertisements

ശ്രുതി സമ്മതിച്ചതോടെ 50 പവനിൽ ഇവയൊഴിച്ച് ബാക്കിയുള്ള ആഭരണങ്ങൾ മാതാപിതാക്കൾക്ക് ഊരി നൽകി. ആഭരണങ്ങൾ വധുവിന്റെ അച്ഛനമ്മമാരെ ഏൽപ്പിച്ചശേഷം സതീഷ് ഇങ്ങനെ പറഞ്ഞു, ‘എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം’. വിവാഹത്തിന് ഒത്തുകൂടിയവർ വരന്റെ തീരുമാനത്തെ കയ്യടിച്ച് സ്വീകരിക്കുകയായിരുന്നു.

വിവാഹ സമയത്ത് വധു അണിഞ്ഞ ആഭരണങ്ങളെല്ലാം ചടങ്ങിനു ശേഷം സതീഷും അച്ഛനും ചേർന്ന് എസ്എൻഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. വധു ശ്രുതി രാജ് നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ. രാജേന്ദ്രൻ- പി ഷീല ദമ്പതിമാരുടെ മകളാണ്.

വ്യാഴാഴ്ച പണയിൽ ദേവീക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന വിവാഹത്തിൽ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.

Advertisement