ഫഹദിന്റെ ഇതുവരെ കാണാത്ത മുഖം: അതിരന്‍ എന്തു കൊണ്ടും കയ്യടി നല്‍കാവുന്നൊരു നല്ല സിനിമ, റിവ്യു വായിക്കാം

21

ഫഹദ് ഫാസില്‍ നായകനായ അതിരന്‍ ആണ് ഇന്ന് കേരളത്തില്‍ റിലീസിനെത്തിയ ഒരു ചിത്രം. ഒറ്റ വാചകത്തില്‍ മര്‍ഡര്‍ മിസ്റ്ററി. പക്ഷേ, അവതരണം കൊണ്ട് അതിനും അപ്പുറത്തേക്ക്. എന്തു കൊണ്ടും കയ്യടി നല്‍കാവുന്നൊരു നല്ല സിനിമയാണ് അതിരന്‍.

ഒരു സെക്കന്റു പോലും സ്‌ക്രീനില്‍ നിന്നു കണ്ണെടുക്കാനാവാത്ത വിധം സംഭവങ്ങളെ അതിവിദഗ്ധമായി കോര്‍ത്തിണക്കിയിട്ടുണ്ട് തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ് ഈ ചിത്രത്തെ.

Advertisements

നിഗൂഢത ചൂഴ്ന്നു നില്‍ക്കുന്ന കഥയ്ക്ക് അനുയോജ്യമായ ലൊക്കേഷന്‍. അതിനു ചേര്‍ന്ന പശ്ചാത്തലസംഗീതം. അവസാനത്തില്‍ മാത്രം പൂര്‍ണമായി വിരിയുന്ന പ്രണയാനുഭൂതി മൊത്തത്തില്‍ വേറിട്ട ദൃശ്യാനുഭവമാണ് സിനിമ

ഫഹദിന്റെ ഇതുവരെ കാണാത്ത മുഖം ആണ് അതിരനില്‍. അഭിനയത്തില്‍ കുമ്പളങ്ങി നൈറ്റ്സില്‍ നിന്നും ഏറെ ഉയരത്തിലേക്കാണ് അതിരനിലൂടെ ഫഹദ് കുതിക്കുന്നത്. ഒരിഞ്ചു താഴാതെ ചിലപ്പോള്‍ തെല്ലു മുന്നോട്ടു കയറിയും സായ് പല്ലവിയുമുണ്ട്.

പ്രേമമുള്‍പ്പെടെയുള്ള കഴിഞ്ഞ ചിത്രങ്ങളെയൊക്കെ സായ് പല്ലവി ഏറെ പിന്നിലാക്കിയിരിക്കുന്നു. നേര്‍ത്ത ചലനത്തില്‍ പോലും ആ കഥാപാത്രത്തിന്റെ പൊതു സ്വഭാവം സായ് നിലനിര്‍ത്തിയിട്ടുണ്ട്.

കളരി ചെയ്യുമ്പോഴും ഓട്ടിസത്തിന്റെ മാനറിസങ്ങള്‍ വിടുന്നില്ല. അപാരമായ ഇംപ്രവൈസേഷന്‍ തന്നെയാണത്. അതുല്‍ കുല്‍ക്കര്‍ണി, രണ്‍ജി പണിക്കര്‍, സുദീപ് നായര്‍, ശാന്തികൃഷ്ണ, സുരഭി, പ്രകാശ് രാജ്, പി ബാലചന്ദ്രന്‍ തുടങ്ങിയവരില്‍ നിന്നും അവരുടെ ‘ബസ്റ്റ് ഓഫ് ബസ്റ്റ് പര്‍ഫോമന്‍സ്’ തന്നെ നേടിയെടുക്കാന്‍ സംവിധായകനു കഴിഞ്ഞു.

നന്ദു പക്ഷേ, തീര്‍ത്തും പാളിപ്പോയി. ജഗതിയുടെ ലജ്ജാവഹമായ സ്വാധീനത്തില്‍ നിന്നും നന്ദു ഇനിയും സ്വതന്ത്രനായിട്ടില്ല. സിനിമ സംവിധായകന്റെ കലയാണെന്ന് സംവിധായകനായ വിവേകിനു ബോധ്യമുണ്ടെന്ന് ഈ സിനിമ കണ്ടാല്‍ നമുക്കും ബോധ്യപ്പെടും. ഓരോ സീനിന്റെയും ഷോട്ടുകള്‍ രൂപപ്പെടുന്നതിലൂടെ തിരക്കഥയ്ക്ക് അപ്പുറത്തേക്ക് സിനിമ വളര്‍ത്തിയെടുക്കാന്‍ വിവേകിനു കഴിഞ്ഞു.

കഥയുടെ മൂഡിനും ഊട്ടിയുടെ വന്യവും ഭീതി ജനകവുമായ സൗന്ദര്യത്തിനും അനുസരിച്ചുള്ള ലൈറ്റിങ്ങിലൂടെ ഛായാഗ്രഹണവും ക്ളാസ് തന്നെയായി. വീര്‍പ്പടക്കി തുടക്കം മുതല്‍ കാണാന്‍ തോന്നിയെങ്കില്‍ അതിന് ചിത്രസംയോജനത്തിനു കൂടി നന്ദി പറയാം.

ഉടനീളം സസ്പെന്‍സ് നിലനിര്‍ത്തിയ ‘അതിരന്’ തിരക്കഥയെഴുതാന്‍ ് പിഎഫ് മാത്യൂസിനെയും നായികയാക്കാന്‍ സായ് പല്ലവിയെയും സവിധായകന് നിര്‍ദേശിച്ചത് കഥ കേട്ട ഫഹദ് ഫാസില്‍ തന്നെയാണത്രെ. ഫഹദിന്റെ ആ തീരുമാനം ഒട്ടും അസ്ഥാനത്തായില്ല.

Advertisement