കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോള്‍ ഒരു ഏറ്റുമുട്ടലിനും നില്‍ക്കാതെ ഇറങ്ങി വന്ന ജാസി; ജി വേണുഗോപാല്‍ പറയുന്നു

220

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ നിരവധി പേരാണ് പ്രതികരിച്ച് രംഗത്ത് എത്തുന്നത്. സംഭവത്തില്‍ പ്രിന്‍സിപ്പളിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ജി വേണുഗോപാലും പ്രതികരിച്ചിരിക്കുകയാണ്. 

ഒരു പാട്ടുകാരന്‍, കലാകാരന്‍, അയാള്‍ വേദിയില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ വേദിയില്‍ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്‌ക്കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണ്. ഒരു കോളേജ് പ്രിന്‍സിപ്പലാണു് ഇത് ചെയ്തത് എന്ന് കേള്‍ക്കുമ്പോള്‍ നടുക്കം. കലാലയങ്ങള്‍ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോള്‍ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേര്‍ന്ന് വരുന്നവെന്ന് മാത്രം. നല്ല അദ്ധ്യാപകരും പ്രിന്‍സിപ്പള്‍മാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.

Advertisements

അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി . എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേള്‍ക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷര്‍ട്ടൂരി തലയ്ക്ക് മുകളില്‍ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണു് ജാസി .

മലയാള സിനിമാ സംഗീതം ജാസിക്ക് മന്‍പും പിന്‍പും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. എന്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ For the people ല്‍ ഞാന്‍ പാടി പുറത്ത് വരാത്ത പാദസരമേ കിലുങ്ങാതെ ‘ എന്ന പാട്ടാണ്. ‘അതെന്റെ കയ്യില്‍ നിന്നും പോയി ചേട്ടാ ‘ എന്ന് ജാസി നിരാശയോടെ പറയും.

ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നര്‍മ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാന്‍ പ്രയാസമാണ്. കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോള്‍ ഒരു ഏറ്റുമുട്ടലിനും നില്‍ക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം……വേണുഗോപാല്‍ പറയുന്നു.

Advertisement