സിനിമാ രംഗത്ത് മീശ മാധവൻ എന്ന സിനിമയിലെ സരസു എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ നടിയാണ് ഗായത്രി വർഷ. നടി മാത്രമല്ല സാംസ്‌കാരിക പ്രവർത്തകയുമാണ് താരം.
കുറച്ചുദിവസം മുൻപ് ഗായത്രി നടത്തിയ ഒരു പരാമർശം വലിയ ചർച്ചയായിരുന്നു. നവകേരളസദസിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗമാണ് വൈറലായത്.
മലയാള സീരിയലിൽ പള്ളീലച്ചനോ മുസ്ലിം പശ്ചാത്തലമോ ഇല്ലെന്നും സീരിയലുകളുടെ ഉള്ളടക്കം വരെ തീരുമാനിക്കുന്നത് കേന്ദ്രസർക്കാരാണ് എന്നുമായിരുന്നു ഗായത്രി പ്രസംഗത്തിൽ പറഞ്ഞത്. സാംസ്‌കാരിക മേഖലയിലേക്കുള്ള സംഘപരിവാർ കടന്നുകയറ്റവും ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ ജാതീയതയും തുറന്നുപറഞ്ഞത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.പിന്നാലെ ഗായത്രിക്ക് എതിരെ സൈബർ ആക്രമണമടക്കം ഉണ്ടാവുകയും ചെയ്തിരുന്നു.
താരം ഇപ്പോഴിതാ തനിക്ക് സിനിമയിലെ ഒരു നടനിൽ നിന്ന് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തുകയാണ് ഗായത്രി. മുമ്പൊരിക്കൽ ഒരു ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി താൻ സംസാരിച്ചത് കണ്ട് സിനിമയിൽ ക്യാരക്ടർ വേഷങ്ങൾ ചെയ്യുന്ന ഒരു നടൻ തന്നെ വിളിച്ച് ഒരുപാട് അഭിനന്ദിച്ചെന്നാണ് ഗായത്രി പറയുന്നത്.
തുടർന്ന് അടുത്ത സിനിമയിൽ സംവിധായകനോട് പറഞ്ഞ് നല്ല വേഷം നൽകാമെന്നും പറഞ്ഞെന്നും പിന്നീടാണ് മോശമായി സംസാരിച്ചതെന്നും ഗായത്രി പറയുന്നു. ഇതോടെ അയാളോട് ഫോൺ വെച്ചിട്ട് പോടാ എന്ന് പറയേണ്ടി വന്നെന്നും വെളിപ്പെടുത്തികയാണ് താരം.
ദി ടാബ് ഇനിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ‘സിനിമകളിൽ ക്യാരക്ടർ റോൾ ചെയ്യുന്ന ഒരു നടൻ ഏതോ ഒരു ഇലക്ഷൻ പ്രചരണത്തിന് താൻ നടത്തിയ പ്രസംഗം കണ്ടിട്ട് എന്നെ വിളിച്ചിരുന്നു.’
‘അയാൾ വിളിച്ചിട്ട് എന്നോട് ചോദിച്ചു. താൻ ഇങ്ങനെയൊക്കെ സംസാരിക്കുമോ, താൻ പുസ്തകമൊക്കെ വായിക്കുമോ? താൻ ഭയങ്കര മിടുക്കിയാണല്ലോ. താൻ ഇങ്ങനെയൊന്നും നിന്നാൽ പോര കേട്ടോ നല്ല നല്ല വേഷങ്ങൾ ചെയ്ത് സ്‌ക്രീനിൽ നല്ല തെളിഞ്ഞു വരണം.’
‘ഞാൻ എന്റെ അടുത്ത പടത്തിൽ സംവിധായകനോട് തന്റെ കാര്യം പറയുന്നുണ്ട് എന്ന്. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു, വലിയ സന്തോഷം ചേട്ടാ, ഈ വിളിച്ചതിലും ഒരുപാട് സന്തോഷമെന്ന്. അതൊരു ഹിറ്റ് സിനിമയാണ്.’
‘അയാൾ അതിൽ ഒരു പ്രധാന വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.പെട്ടെന്ന് അയാൾ എന്നോട് പറഞ്ഞു, പക്ഷെ ഒരു കാര്യമുണ്ട്, ഗായത്രി കാണേണ്ട പോലെ കാണേണ്ടി വരുമെന്ന്. അയാളിൽ നിന്ന് അടുത്ത നിമിഷം ഉണ്ടായ വാക്കുകൾ ആണത്.’
ഇതോടെ താൻ അപ്പോൾ തന്നെ തിരിച്ച് പറഞ്ഞത്, ‘ചേട്ടാ നിങ്ങൾ ക്യാമറ കാണുന്നതിന് മുൻപ് കാണാൻ തുടങ്ങിയതാണ് ഞാൻ. ഇതിലും വലിയ സൂപ്പർ സ്റ്റാറുകളുടെയും സംവിധാകരുടെയും കൂടെ സിനിമ ചെയ്തിട്ടുള്ളതാണ്.’
‘അവരെ ആരെയും വേണ്ടപോലെ കാണാത്തത് കൊണ്ട് ഇപ്പോഴും ഇവിടെ നിൽക്കുന്ന ഒരു ഗായത്രിയുണ്ട്. വെച്ചിട്ട് പോടാ ഫോൺ’- എന്ന് പറഞ്ഞ് നിർത്തിയ ആളാണ് താനെന്ന് ഗായത്രി പറയുന്നു.