ദിവസം ആരംഭിക്കുന്നത് ആ സംഭാഷണങ്ങളിലൂടെയാണ്, ആ ശബ്ദത്തിലൂടെയാണ്; ഇനിയതില്ല; ഇന്നസെന്റിനെ അനുസ്മരിച്ച് വികാര നിർഭരമായ കുറിപ്പുമായി സംവിധായകൻ സത്യൻ അന്തിക്കാട്

114

മലയാള സിനിമക്ക് നികത്താനാവാത്ത നഷ്ടമാണ് ഇന്നസെന്റ്. കളങ്കമില്ലാത്ത ആ ചിരിയും, നർമ്മത്തിൽ ചാലിച്ച കഥകളും കേൾക്കാൻ ഇനി നമുക്കാവില്ലലോ എന്ന സങ്കടം മാത്രം ആയിരിക്കും ഓരോ മലയാളിക്കും. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ഇന്നസെന്റിനെ കുറിച്ച് വികാര നിർഭരമായ കുറിപ്പ് പങ്ക് വെച്ചിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.

തന്റെ സോഷ്യൽമീഡിയ പേജിലൂടെ സത്യൻ അന്തിക്കാട് പങ്ക് വെച്ച കുറുപ്പിന്റെ പൂർണ രൂപം: ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം രാവിലെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞുവന്ന് ഇരുന്നാൽ ഇന്നസെന്റിനെ വിളിക്കാൻ തോന്നും. രണ്ടുമൂന്നുതവണ അറിയാതെ ആ നമ്ബറിൽ വിളിച്ചു. അപ്പുറത്ത് ഇന്നസെന്റ് ഇല്ലല്ലോ എന്ന് ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞ ഉടനെ കട്ട് ചെയ്തു. വർഷങ്ങളായുള്ള ശീലമാണ്. ഒന്നുകിൽ അങ്ങോട്ട് – അല്ലെങ്കിൽ ഇങ്ങോട്ട്! ദിവസം ആരംഭിക്കുന്നത് ആ സംഭാഷണങ്ങളിലൂടെയാണ്. ആ ശബ്ദത്തിലൂടെയാണ്. കറയില്ലാത്ത ആ സ്‌നേഹത്തിലൂടെയാണ്.

Advertisements

Also Read
മീനയോട് കടുത്ത പൊസസീവിനെസ്സ് ആണ്; രജനികാന്ത് അല്ലാതെ ആരും കൂടെ അഭിനയിക്കുന്നത് പോലും ഇഷ്ടമല്ല; തുറന്നുപറഞ്ഞ് നടൻ പ്രസന്ന

എല്ലാവരും ഇവിടംവിട്ട് പോകേണ്ടവരാണ് എന്ന തികഞ്ഞ ബോധ്യമുണ്ടെങ്കിലും നമ്മൾജീവിച്ചിരിക്കുന്നിടത്തോളംകാലം ഇവരൊക്കെ കൂടെയുണ്ടാകണം എന്ന് ആഗ്രഹിച്ചുപോകുന്നു. അതൊരു ധൈര്യമാണ്. സന്തോഷമാണ്.കഴിഞ്ഞ ദിവസം വീണ്ടും കുടുംബത്തോടെ ഇരിങ്ങാലക്കുടയിൽ പോയി. വെയിൽ ചാഞ്ഞുതുടങ്ങിയിരുന്നു. വേനൽ ച്ചൂടിനെ നേർത്ത കാറ്റ് വീശിയകറ്റുന്നുണ്ടായിരുന്നു. ‘പാർപ്പിട’ത്തിന്റെ ഗേറ്റ് തുറന്നുകിടക്കുകയാണ്. പുറത്തൊന്നും ആരുമില്ല. മുറ്റത്ത് കാർ നിർത്തി ഞാനിറങ്ങി. ഒഴിഞ്ഞ വരാന്തയിൽ ഇന്നസെന്റ് എപ്പോഴും ഇരിക്കാറുള്ള ചാരുകസേര! ആ കസേരയിലിരുന്നാണ് ‘കേറിവാ സത്യാ’ എന്ന് ഇന്നസെന്റ് ക്ഷണിക്കാറുള്ളത്. വല്ലാത്തൊരു ശൂന്യത.

അധികം വൈകാതെ ആലീസും സോണറ്റുമൊക്കെ എത്തി. അവർ സെമിത്തേരിയിൽ പോയതായിരുന്നു. ഇന്നസെന്റിന്റെ കല്ലറയിൽ പ്രാർഥിക്കാൻ.’എന്നും വൈകുന്നേരം ഞങ്ങളവിടെ പോകും. അപ്പച്ചൻ കൂടെയുള്ളതുപോലെ തോന്നും’, സോണറ്റ് പറഞ്ഞു.’എപ്പോൾചെന്നാലും അവിടെ കുറെ പൂക്കൾഇരിപ്പുണ്ടാകും. നമ്മൾപോലുമറിയാത്ത എത്രയോ പേർ നിത്യവും അവിടെവന്ന് പൂക്കളർപ്പിച്ച് പ്രാർഥിക്കുന്നു. ആളുകളുടെ ഈ സ്‌നേഹമാണ് ഇപ്പോൾഞങ്ങളെ കരയിക്കുന്നത്. അപ്പച്ചൻ ഇതറിയുന്നില്ലല്ലോ എന്ന സങ്കടം.’സ്‌നേഹസമ്ബന്നനായിരുന്നു ഇന്നസെന്റ്. ഷൂട്ടിങ് സെറ്റിൽ ക്യാമറാമാൻ ലൈറ്റിങ് നടത്തിക്കൊണ്ടിരിക്കുന്ന ഇടവേളകളിൽ ഞങ്ങളൊക്കെ ഇന്നസെന്റിനുചുറ്റും കൂടും.

Also Read
സ്വന്തം പോക്കറ്റ് വർധിപ്പിക്കണമെന്ന ആഗ്രഹം മാത്രമുള്ള നേതാക്കളെ തുടച്ചുനീക്കിയാൽ ബിജെപിക്ക് കേരളത്തിൽ ക്ലച്ച് പിടിക്കാം; തന്നെ ഒതുക്കിയതാണ് എന്ന് കൊല്ലം തുളസി

എത്രയെത്ര കഥകളാണ് ഇന്നസെന്റ് പറയുക! നർമത്തിലൂടെ എത്രയെത്ര അറിവുകളാണ് അദ്ദേഹം പകർന്നു നൽകുക.പുതിയ വീട്ടിലേക്ക് താമസം മാറ്റിയിട്ട് ഒരുവർഷം കഴിഞ്ഞിട്ടേയുള്ളൂ. ഞാൻ പരിചയപ്പെട്ടതിനുശേഷം ഇന്നസെന്റ് പണിതീർത്ത നാലാമത്തെ വീടാണ് ഇപ്പോഴത്തെ പാർപ്പിടം.
എല്ലാ വീടുകൾക്കും ‘പാർപ്പിടം’ എന്നുതന്നെയാണ് പേരിടുക. പുതിയവീട് കുറേക്കൂടി സൗകര്യമുള്ളതാണ്. വിശാലമായ സ്വീകരണമുറി. മുകളിലെ നിലകളിലേക്കു പോകാൻ സ്റ്റാർ ഹോട്ടലുകളിൽ ഉള്ളതിനേക്കാൾഭംഗിയുള്ള ലിഫ്റ്റ്!’ഇതെന്തിനാ ഇന്നസെന്റേ ലിഫ്റ്റ്?’ എന്ന് വീടുപണി നടക്കുന്ന സമയത്ത് ഞാൻ ചോദിച്ചിരുന്നു.

‘വയസ്സായി കോണികയറാനൊക്കെ ബുദ്ധിമുട്ടാകുന്ന കാലത്ത് ഇതൊക്കെ ഉപകാരപ്പെടും.’പക്ഷേ, ആ കാലത്തിനുവേണ്ടി ഇന്നസെന്റ് കാത്തുനിന്നില്ല. എല്ലാ സൗകര്യങ്ങളും തന്റെ പ്രിയപ്പെട്ടവർക്ക് വിട്ടുകൊടുത്ത് മൂപ്പരങ്ങുപോയി.പുതിയ വീട്ടിൽ താമസം തുടങ്ങിയ സമയത്ത് ഒരുദിവസം ഇന്നസെന്റ് പറഞ്ഞു:’ചില സന്ദർശകരുണ്ട്. അത് ബന്ധുക്കളോ പരിചയക്കാരോ ആകാം. നമ്മളെയൊന്ന് കൊച്ചാക്കിക്കാണിക്കാൻ വലിയ താത്പര്യമാണ്. ഈയിടെ വന്ന ഒരാൾചോദിച്ചു, ഇന്നസെന്റേട്ടന്റെ ഹൈസ്‌കൂളിലെ ഗ്രൂപ്പ് ഫോട്ടോ ഒന്നും ഇവിടെ കാണുന്നില്ലല്ലോ.’പണ്ട് പത്താംക്ലാസിലെ പരീക്ഷ കഴിഞ്ഞാൽ ഹെഡ്മാസ്റ്ററോടൊപ്പം ഇരുന്ന് കുട്ടികളുടെ ഫോട്ടോ എടുക്കുന്ന പതിവുണ്ട്. പല വീടുകളിലും ആ ഫോട്ടോ ഫ്രെയിം ചെയ്ത് വയ്ക്കാറുമുണ്ട്. അത് കാണുന്നില്ലല്ലോ എന്ന് ചോദിക്കുന്നതിന്റെ അർഥം നിങ്ങൾപത്താംക്ലാസുവരെ പഠിച്ചിട്ടില്ലല്ലോ എന്ന ഓർമപ്പെടുത്തൽ തന്നെയാണ്. ഇന്നസെന്റ് അയാളോട് പറഞ്ഞു:

Also Read
സ്വന്തം പോക്കറ്റ് വർധിപ്പിക്കണമെന്ന ആഗ്രഹം മാത്രമുള്ള നേതാക്കളെ തുടച്ചുനീക്കിയാൽ ബിജെപിക്ക് കേരളത്തിൽ ക്ലച്ച് പിടിക്കാം; തന്നെ ഒതുക്കിയതാണ് എന്ന് കൊല്ലം തുളസി

‘സ്‌കൂളിലെ ഗ്രൂപ്പ് ഫോട്ടോ ഇല്ല. പക്ഷേ, വേറൊരു ഫോട്ടോ ഉണ്ട്.’എന്നിട്ട് ഒരു ചുമരിന്റെ മുഴുവൻ വലുപ്പത്തിൽ പതിച്ചു വെച്ചിട്ടുള്ള പാർലമെന്റ് അംഗങ്ങളുടെ ഗ്രൂപ്പ്ഫോട്ടോ കാണിച്ചുകൊടുത്തു. അതിൽ ഇന്നസെന്റിന്റെകൂടെ നിൽ ക്കുന്നത് നരേന്ദ്രമോദിയടക്കമുള്ള കേന്ദ്രമന്ത്രിമാരും രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയുമൊക്കെയാണ്.സന്ദർശകന്റെ പരിഹാസമുന ഒടിഞ്ഞു. അധികനേരം അവിടെ നിൽ ക്കാതെ അയാൾസ്ഥലംവിട്ടു.ഇപ്പോൾഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ ഞാനാ ഫോട്ടോയുടെ മുന്നിൽ നിൽ ക്കുകയാണ്.

ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്ന സഭയിലേക്ക് ജനങ്ങൾതിരഞ്ഞെടുത്തയച്ചതാണ് ആ മനുഷ്യനെ. അന്ന് ടി.വി. ചാനലുകളുടെ ചർച്ചയിലിരുന്ന് പല പ്രഗല്ഭരും കളിയാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇംഗ്ലീഷ്പോലുമറിയാത്ത ഈ സിനിമാനടൻ അവിടെചെന്ന് എന്തുചെയ്യാനാണ് എന്നൊക്കെയായിരുന്നു പരിഹാസം. രാഷ്ട്രഭാഷയായ ഹിന്ദിയിൽ അനായാസം സംസാരിക്കാൻ കഴിയുമെന്നിരിക്കെ ഇംഗ്ലീഷ് എന്തിന് എന്ന് ഇന്നസെന്റ് അവരോട് ചോദിച്ചില്ല. പക്ഷേ, അറിയാവുന്നവർക്ക് അത് അറിയാമായിരുന്നു. പാർലമെന്റിന്റെ ആദ്യസമ്മേളനത്തിൽ പങ്കെടുത്തുവന്ന സമയത്ത് ഇന്നസെന്റ് പറഞ്ഞു: ‘പണ്ട് തുകൽ ബാഗ് വ്യാപാരത്തിന് ബോംബെയിൽ കറങ്ങി നടന്ന കാലത്ത് കിട്ടിയതാണ് ഹിന്ദി. വർഷങ്ങൾക്കുശേഷം ഞാൻ എം.പി.യായി ഡൽ ഹിയിലെത്തുമെന്ന് കർത്താവ് മുൻകൂട്ടി അറിഞ്ഞുകാണും.’

Also Read
ജാതിയോ മതമോ ഒരിക്കലും വിവാഹത്തിൽ വിഷയമായിട്ടില്ല; നീ കഴിഞ്ഞിട്ടേ എനിക്ക് എന്തും ഉള്ളൂ എന്ന് അർപ്പിതയോട് പറഞ്ഞിട്ടുണ്ട്: ധ്യാൻ ശ്രീനിവാസൻ

വടക്കേ ഇന്ത്യക്കാരായ പല എം.പി.മാരും ഇന്നസെന്റിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഇന്നത്തെ മന്ത്രി എം.ബി. രാജേഷ് എന്നോട് പറഞ്ഞിട്ടുണ്ട്. രാജേഷും അന്ന് എം.പി.യായിരുന്നു. ‘കാൻസർ വാർഡിലെ ചിരി’ എന്ന തന്റെ പുസ്തകത്തിന്റെ ഇറ്റാലിയൻ ഭാഷയിലിറങ്ങിയ പതിപ്പ് സോണിയാഗാന്ധിക്ക് കൊടുത്തപ്പോൾ അരമണിക്കൂറോളമാണ് അവർ ഇന്നസെന്റുമായി സംസാരിച്ചത്. കാൻസർ എന്ന രോഗത്തെക്കുറിച്ചും ഇന്നസെന്റ് അതിനെ നേരിട്ടതിനെക്കുറിച്ചുമാണ് സോണിയ ചോദിച്ചറിഞ്ഞത്. വാർത്തകളിൽ നിറഞ്ഞു നിൽക്കാനുള്ള അഭ്യാസങ്ങളൊന്നും എം.പി.യായിരുന്ന കാലത്ത് അദ്ദേഹം നടത്തിയിട്ടില്ല. തന്റെ മണ്ഡലത്തിനു വേണ്ടി തന്നെക്കൊണ്ടാവുന്നതൊക്കെ ചെയ്തു.ഇന്നസെന്റ് എം.പി.യായിക്കഴിഞ്ഞ ഉടനെ ചാലക്കുടി മണ്ഡലത്തിൽ പൂർത്തിയായ ഒരു പാലത്തിന്റെ ഉദ്ഘാടനമുണ്ടായിരുന്നു. എം.പി. ഫണ്ടിന്റെ സഹായത്തോടെ നിർമ്മിച്ച പാലമാണ്. തന്റെ വലിയൊരു ഫ്‌ളക്സ് പാലത്തിനടുത്ത് ഉയർത്താനൊരുങ്ങിയ പ്രവർത്തകരോട് ഇന്നസെന്റ് പറഞ്ഞുവത്രേ: ‘എന്റെ പടമല്ല. കഴിഞ്ഞതവണ എം.പി. ആയിരുന്ന ധനപാലന്റെ പടമാണവിടെ വയ്‌ക്കേണ്ടത്. അദ്ദേഹമാണ് ഈ പദ്ധതിക്കുവേണ്ടി ശ്രമിച്ചിട്ടുള്ളത്.’

കേവലം ഒരു രാഷ്ട്രീയക്കാരന് ഇത് പറയാൻ പറ്റില്ല. ഇന്നസെന്റ് മണ്ണിൽ കാലു തൊട്ടു നിൽക്കുന്ന പച്ച മനുഷ്യനായിരുന്നു. കാപട്യം കലരാത്ത രാഷ്ട്രീയക്കാരനായിരുന്നു.
പണ്ടൊക്കെ ‘പാർപ്പിട’ത്തിൽ ചെന്നാൽ ഇന്നസെന്റിനെക്കാൾകൂടുതൽ നമ്മളെ ചിരിപ്പിക്കുക ആലീസാണ്. മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ആലീസ് തമാശ പറയുക. ഇന്നസെന്റിനുപോലും ചിലപ്പോൾഉത്തരം മുട്ടിപ്പോകും.
സുഖത്തിലും ദുഃഖത്തിലും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി ഇന്ന് തനിച്ചായിരിക്കുന്നു. സോണറ്റും രശ്മിയും അന്നയും ഇന്നുവുമൊക്കെ കൂട്ടിനുണ്ടെങ്കിലും ഒറ്റപ്പെട്ട ഒരു തുരുത്തിൽ അകപ്പെട്ടുപോയതുപോലെയാണിപ്പോൾആലീസ്. കരഞ്ഞുകരഞ്ഞ് കണ്ണീർ ഗ്രന്ഥികൾവറ്റിപ്പോയിരിക്കുന്നു. മുഖത്തെ കുസൃതിയും പ്രസന്നതയും മാഞ്ഞു പോയിരിക്കുന്നു.
‘ആലീസ് പഴയതുപോലെയാകണം.’ ഞാൻ പറഞ്ഞു.

Advertisement