ക്യാംപസ് പശ്ചാത്തലത്തിൽ കമൽ സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജിഷ്ണു രാഘവൻ. പഴയകാല നടൻ രാഘവന്റെ മകനാണ് ജിഷ്ണു. മലയാളികൾക്ക് ഇന്നും വേദനയാണ് ജിഷ്ണുവിന്റെ അപ്രതീക്ഷിത വിയോഗം.
സിനിമയിൽ സജീവമായിരുന്ന കാലത്താണ് ജിഷ്ണുവിനെ അർബുദം കീഴടക്കുന്നത്. ആദ്യം തൊണ്ടയിൽ ബാധിച്ച അർബുദം നീക്കം ചെയ്തു. പിന്നാലെ ശ്വാസകോശത്തിലേയ്ക്ക് കൂടി അത് വ്യാപിക്കുകയായിരുന്നു. ജിഷ്ണു അവതരിപ്പിച്ച കഥാപാത്രങ്ങൾക്കും, രോഗശയ്യയിലും നൽകിയ പോസിറ്റീവ് എനർജ്ജിയ്ക്കും എന്നും പ്രേക്ഷക മനസ്സിൽ സ്ഥാനമുണ്ട്.
വർഷങ്ങൾ നീണ്ടു നിന്ന് പോരാട്ടത്തിന് ഒടുവിലാണ് നടൻ ജിഷ്ണു കാൻസറിന് കീഴടങ്ങി വിടവാങ്ങിയത്. മലയാള സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി താരം കടന്നുപോയിട്ട് ഏഴ് വർഷം പിന്നിടുകയാണ്.
താരത്തിന്റെ മരണവാർഷികത്തിൽ സുഹൃത്തും നടനുമായിരുന്ന ജോളി ജോസഫ് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.: മണ്ണിലെ താരമായിരുന്ന നീ എന്തിനാടാ ഇത്രയും നേരത്തെ ഒരുപാട് താരങ്ങളുള്ള വിണ്ണിലേക്ക് പോയെ ….? മറക്കില്ലൊരിക്കലും ഒരുമിച്ചുണ്ടായിരുന്ന ഓരോ നിമിഷവും…ഞങ്ങളുടെ ജിഷ്ണു സ്വർഗത്തിലേക്ക് പോയിട്ട് ഇന്നേക്ക് ഏഴ് വർഷം🥹
മുൻപ് ജോളി ജോസഫ് ജിഷ്ണുവിനെ കുറിച്ച് പറഞ്ഞതിങ്ങനെ: ‘ജിഷ്ണു ഈ കുറിപ്പ് എഴുതി പതിനൊന്ന് മാസം കഴിഞ്ഞപ്പോൾ അവൻ നമ്മളെ വിട്ടുപോയി. അവൻ അതിൽ പറഞ്ഞിരുന്നത് ആരും ഒരു കാരണവശാലും സമൂഹ മാധ്യമങ്ങളിൽ നിർദേശിക്കുന്ന മരുന്നുകൾ ഒരിക്കലും അന്ധമായി വിശ്വസിക്കരുത് പരീക്ഷിക്കരുത് കഴിക്കരുത്, പകരം നല്ലൊരു ഡോക്ടറെ കാണുക , അദ്ദേഹം പറയുന്നത് മാത്രം അനുസരിക്കുക. ഇല്ലെങ്കിൽ നഷ്ടം നമുക്ക് മാത്രം’– ജോളി ജോസഫ് പറയുന്നതിങ്ങനെ. ഒപ്പം ജിഷ്ണു ഇംഗ്ലീഷിലെഴുതിയ കുറിപ്പ് ജോളി മലയാളത്തിലേക്ക് തർജമ ചെയ്തും പങ്കിട്ടുവെച്ചിട്ടുണ്ട്.
ജിഷ്ണുവിന്റെ വാക്കുകൾ ഇങ്ങനെ:’സുഹൃത്തുക്കളേ, ലക്ഷ്മിതരുവും മുള്ളാത്തയും കഴിക്കാൻ എനിക്ക് ധാരാളം നിർദ്ദേശങ്ങൾ ലഭിക്കുന്നു.. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു… ഇത് എന്നിലും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിർദ്ദേശിച്ച മറ്റ് പല ജനപ്രിയ ഇതര മരുന്നുകളും പരീക്ഷിക്കാൻ ഞാൻ റിസ്‌ക് എടുത്തു.. . എന്റെ ട്യൂമർ നിയന്ത്രിക്കാൻ അതിന് കഴിഞ്ഞില്ല എന്നുമാത്രമല്ല വളരെ അപകടകരമായ ഒരു അവസ്ഥയിലേക്ക് എന്നെ കൊണ്ടെത്തിച്ചു.. ഇതിനകം തെളിയിക്കപ്പെട്ട മരുന്നിന് പകരമായി ഞാനിത് ഒരിക്കലും നിർദ്ദേശിക്കില്ല.’
‘ഈ മഹാമാരിക്ക് ഉള്ള ശരിയായ മരുന്ന് ഉണ്ടാക്കാൻ ഇവയെ കുറിച്ച് കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.. കീമോതെറാപ്പിക്കോ ഔപചാരികമായ ഏതെങ്കിലും മരുന്നിന് പകരമായി ആരും ഇത് ഉപദേശിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്..’
‘ഇത് വളരെ അപകടകരമാണ്.. സമൂഹ മാധ്യമങ്ങളിൽ ഫോർവേഡ് ചെയ്യുന്ന സന്ദേശങ്ങൾ ഒരിക്കലും നിങ്ങൾ അന്ധമായി വിശ്വസിക്കരുത്.. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ മരിച്ചതായി സോഷ്യൽ മീഡിയ പ്രഖ്യാപിച്ചു, പക്ഷെ ഞാൻ ഇവിടെ ഇന്ന് നിങ്ങൾക്ക് സന്ദേശം അയക്കുന്നു.’ ജിഷ്ണുവിന്റെ കുറിപ്പ് അവസാനിക്കുന്നതിങ്ങനെ.
അതേസമയം, ജിഷ്ണുവിന്റെ ഓർമദിനത്തിൽ സിദ്ധാർഥ് ഭരതൻ ഉൾപ്പടെയുള്ള സുഹൃത്തുക്കൾ സ്മരണ കുറിപ്പുകൾ പങ്കുവെച്ചിട്ടുണ്ട്.