22 വര്‍ഷം ആയിട്ടും ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത അപൂര്‍വ്വ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുമായി കുഞ്ചാക്കോ ബോബന്‍

89

മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ പേരിലാണ് മലയാള സിനിമയിലെ ഒട്ടു മിക്ക ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും.

എന്നാല്‍ ഒരു സൂപ്പര്‍ താരത്തിനും ഇല്ലാത്ത, മറ്റൊരു യുവ താരത്തിനും മലയാളത്തില്‍ അവകാശപ്പെടാന്‍ ഇല്ലാത്ത റെക്കോര്‍ഡിന് ഉടമയാണ് മലയാളികളുടെ പ്രീയപ്പെട്ട ചാക്കോച്ചന്‍ എന്ന കുഞ്ചാക്കോ ബോബന്‍.

Advertisements

മാത്രമല്ല കഴിഞ്ഞ 22 വര്‍ഷമായി ചാക്കോച്ചന്റെ പേരില്‍ തന്നെയാണ് ഈ അപൂര്‍വ റെക്കോര്‍ഡ് ഉള്ളതും. റെക്കോര്‍ഡ് മറ്റൊന്നുമല്ല, നായകനായി അരങ്ങേറിയ ആദ്യ ചിത്രം തന്നെ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ് ആക്കി മാറ്റിയ ഒരേ ഒരു നടന്‍ ആണ് കുഞ്ചാക്കോ ബോബന്‍.

ഫാസിലിന്റെ സംവിധാനത്തില്‍ 1997 ഇല്‍ ആണ് അനിയത്തിപ്രാവിലൂടെ കുഞ്ചാക്കോ ബോബന്‍ അരങ്ങേറ്റം കുറിച്ചത്.

തീയേറ്ററുകളില്‍ പതുക്കെ തുടങ്ങിയ ഈ ചിത്രം പിന്നീട് കത്തിക്കയറുകയായിരുന്നു. വമ്പന്‍ വിജയം നേടിയ ഈ ചിത്രം തകര്‍ത്തത് അതിനു മുന്‍പത്തെ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ് ആയിരുന്ന മണിച്ചിത്രത്താഴിന്റെ റെക്കോര്‍ഡ് ആണ്.

ഫാസില്‍ മോഹന്‍ലാല്‍ ശോഭന കൂട്ടുകെട്ടില്‍ ഒരുങ്ങിയ മണിച്ചിത്രത്താഴ് 1993 ഇല്‍ ആണ് റിലീസ് ചെയ്തത്. അതിനു ശേഷം ഒരുപാട് യുവ നടന്മാരും താര പുത്രന്മാരും മലയാള സിനിമയില്‍ അരങ്ങേറി എങ്കിലും ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റ് തന്റെ പേരിലാക്കിയ നടന്‍ എന്ന റെക്കോര്‍ഡ് കുഞ്ചാക്കോ ബോബന് തന്നെ ഇപ്പോഴും സ്വന്തം.

1997 എന്ന വര്‍ഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാള സിനിമയുടെ ചരിത്രത്തില്‍ മൂന്നു ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രങ്ങള്‍ പിറന്ന വര്‍ഷം കൂടിയാണത്.

അനിയത്തിപ്രാവ് സ്ഥാപിച്ച കളക്ഷന്‍ റെക്കോര്‍ഡ് ആ വര്‍ഷം ഓണം റിലീസ് ആയെത്തിയ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം ചന്ദ്രലേഖ തകര്‍ത്തു പുതിയ ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറി. ആ ചിത്രം നിര്‍മ്മിച്ചതും ഫാസില്‍ ആയിരുന്നു എന്നത് മറ്റൊരു കൗതുകം ആയി മാറുന്നു.

എന്നാല്‍ ചന്ദ്രലേഖക്ക് അധികം നാള്‍ ആ റെക്കോര്‍ഡ് കൈവശം വെക്കാന്‍ സാധിച്ചില്ല.

അതേ വര്‍ഷം ക്രിസ്മസ് റിലീസ് ആയെത്തിയ ആറാം തമ്പുരാന്‍ എന്ന മോഹന്‍ലാല്‍- ഷാജി കൈലാസ് ചിത്രം ചന്ദ്രലേഖയേയും തകര്‍ത്തു ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറി.

അതിനു ശേഷം മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് 2000 പിറന്നപ്പോള്‍ നരസിംഹം എന്ന ഇന്‍ഡസ്ട്രി ഹിറ്റ് പിറന്നത്. അതും മോഹന്‍ലാല്‍- ഷാജി കൈലാസ് ചിത്രമായിരുന്നു എന്നത് മറ്റൊരു അപൂര്‍വത.

Advertisement