നിർമ്മാതാവും സിനിമാ താരവുമായ മണിയൻപിള്ള രാജു മലയാള സിനിമയിലെ മുതിർന്ന താരങ്ങളിൽ ഒരാളാണ്. അടുത്തകാലത്താണ് താരത്തിന്റെ മകനും നടനുമായ നിരഞ്ജൻ വിവാഹിതനായത്.
ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മണിയൻപിള്ള രാജുവും മകനും ഇപ്പോഴിതാ ഡിയർ വാപ്പി എന്ന സിനിമയിലൂടെ ഒരുമിച്ച് അഭിനയിക്കുകയാണ്. കൂടാതെ, താരം നിർമ്മിക്കുന്ന മഹേഷും മാരുതിയും എന്ന ഒരു സിനിമയും തീയേറ്ററുകളിലേക്ക് എത്തുകയാണ്. ഈ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെ താരം വെളിപ്പെടുത്തിയ മറ്റൊരു കാര്യമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
തന്റെ ഒരു സിനിമയെ കുറിച്ചാണ് മണിയൻപിള്ള രാജു വെളിപ്പെടുത്തുന്നത്. നിർമ്മാതാവായി താൻ പങ്കാളിയാകേണ്ട സിനിമയെ കുറിച്ചാണ് താരം സംസാരിക്കുന്നത്. ഛോട്ടാ മുംബൈയുടെ വിജയത്തിനു ശേഷം അൻവർ റഷീദിന്റെ സംവിധാനത്തിൽ താനും ചേർന്ന് ഒരു സിനിമ നിർമ്മിക്കാൻ ഒരുങ്ങിയെന്നാണ് മണിയൻപിള്ള രാജു പറയുന്നത്. ഒരു സിനിമയെക്കുറിച്ചുള്ള ചർച്ചകളിലാണ് ഈ കഥയും വന്നുപെട്ടതെന്ന് മണിയൻപിള്ള രാജു വെളിപ്പെടുത്തുന്നു. സച്ചി-സേതു ആയിരുന്നു തിരക്കഥാകൃത്തുക്കൾ.
അക്കാലത്ത് വന്ന സച്ചി-സേതു എഴുതിയ ചോക്ലേറ്റ് എന്ന പടം നടക്കുമ്പോൾ തന്നെ അതിന്റെ കഥ കേടട് വ്യത്യസ്തമാണെന്ന് തോന്നിയിരുന്നു. ഞാൻ നിർമ്മിച്ച ഛോട്ടാ മുംബൈയുടെ ക്യാമറാമാൻ അഴകപ്പനായിരുന്നു അതിന്റെയും ഛായാഗ്രാഹകൻ. പടം നന്നായിട്ടുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ചോക്ലേറ്റ് തീർന്നതിനു ശേഷം അഴകപ്പന്റെ കയ്യിൽ നിന്ന് നമ്പർ വാങ്ങി ഞാൻ സച്ചി- സേതുവിനെ വിളിച്ച് ഒരു പടം ചെയ്യണമെന്ന് പറഞ്ഞു. അപ്പോഴേക്ക് ഛോട്ടാ മുംബൈ ഇറങ്ങിയിരുന്നു. സച്ചി- സേതുവിനെക്കൊണ്ട് നമുക്ക് ഒരു കഥയെഴുതിക്കാമെന്ന് അൻവർ റഷീദിനോടും പറഞ്ഞു.
ഒരു ഫ്‌ലാറ്റ് എടുത്ത് ഞങ്ങൾ നാലുപേരുംകൂടി ഇരുന്നെങ്കിലും അവരുടെ ഒരു കഥയിലേക്കും അൻവർ അടുക്കുന്നില്ല. അവസാനം മോഹൻലാലിനെവച്ച് ഇവർ (സച്ചി- സേതു) ഒരു കഥയുണ്ടാക്കി. ഞാൻ നോക്കുമ്പോൾ ഒരു നിർമ്മാതാവ് എന്ന നിലയിൽ എന്നെക്കൊണ്ട് അത് ബാലൻസ് ചെയ്യാനാവില്ലായിരുന്നു. മോഹൻലാൽ വലിയ ഒരു ഗുസ്തിക്കാരനായിട്ടും അയാളുടെ അടുത്ത് പഠിക്കാൻ പോകുന്ന ആളായി പൃഥ്വിരാജും. നായകനായി ട്രൈ ചെയ്തിട്ട് പരാജയപ്പെട്ട ആളാണ് പൃഥ്വിയുടെ കഥാപാത്രം.
ഹൈദരാബാദ് ആണ് കഥാപശ്ചാത്തലം. ഹെലികോപ്റ്റർ സംഘട്ടനമൊക്കെയുണ്ടെന്ന് ഇവർ പറഞ്ഞപ്പോഴേ ഞാൻ ഞെട്ടിയെന്നും ഒടുവിൽ താൻ മോഹൻലാലിനെ നോക്കി കണ്ണ് കാണിക്കുകയായിരുന്നു. തന്റെ മുഖത്തെ വിളർച്ച കണ്ട് മോഹൻലാൽ ഇടപെട്ടു. ഇത് ക്ലീഷേ പോലെയുണ്ടല്ലോ, നമുക്ക് വേറെ പിടിച്ചൂടേ എന്ന മോഹൻലാൽ ചോദിച്ചപ്പോഴാണ് തനിക്ക് ശ്വാസം വീണത്.
അപ്പോൾ അൻവർ റഷീദും പറഞ്ഞത് നമുക്ക് ഒരു ഇടവേള എടുക്കാമെന്നാണ്. പിന്നെയാണ് മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ കഥ സേതു എന്നോട് പറയുന്നതെന്നും മണിയൻപിള്ള രാജു പറയുന്നു.
സേതുവാണ് മഹേഷും മാരുതിയും തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആസിഫ് അലിയും മംമ്ത മോഹൻദാസുമാണ് കേന്ദ്രകഥാപാത്രങ്ങൾ. എൺപതുകളിലെ ഒരു മാരുതി കാറിനെയും ‘ഗൗരി’ എന്ന പെൺകുട്ടിയേയും ഒരുപോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ പ്രണയമാണ് ഈ സിനിമ.