നിവിന്‍ പോളി നസ്‌റിയ കൂട്ടുകെട്ടിലെ ഹിറ്റായ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി വന്ന് സംവിധായകനായി മലയാള സിനിമയില്‍ അനിഷേധ്യ സാന്നിധ്യമായി മാറുകയാണ് മിഥുന്‍ മാനുവേല്‍ തോമസ്. അവസരം തേടി ഒരുപാട് അലഞ്ഞിട്ടുണ്ട് മിഥുന്‍. ആ ദുരിതകാലത്തിലെ കഥ പറയുകയാണ് മിഥുന്‍ മാനുവേല്‍ തോമസ്.
സിനിമയില്‍ എത്തുന്നതിനു മുന്‍പ് ദുബായില്‍ ജോലി നോക്കുകയായിരുന്നു മിഥുന്‍. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ജോലി നഷ്ടപ്പെട്ടപ്പോള്‍ നാട്ടിലെത്തി, പിന്നെ സിനിമയില്‍ കയറികൂടാനുളള ശ്രമങ്ങളായി. സിവില്‍ സര്‍വീസ് എഴുതാനുളള മോഹവും കൂട്ടുണ്ടായിരുന്നു. 1500 രൂപയുടെ തടിയന്‍ പുസ്തകം വാങ്ങി നടക്കാത്ത കാര്യമാണെന്ന് മനസിലായപ്പോള്‍ ഉപേക്ഷിച്ചു.
ഇഞ്ചികൃഷിയിലായി പിന്നെ ശ്രദ്ധ, അതു പൊട്ടിയപ്പോള്‍ റബര്‍ മംഗലാപുരത്ത് നിന്ന് കോണ്‍ഡ്രാക്ട് എടുക്കുന്ന പണി ചെയ്തു. അതും പൊളിഞ്ഞു. കടം കയറിയപ്പോള്‍ തിരക്കഥാകൃത്താകാന്‍ ഇറങ്ങി തിരിച്ചു. ഒരു ചെറുകഥ പോലും അച്ചടിച്ചു വന്നിട്ടില്ല. എന്റെ കഥ ആരും വായിച്ചിട്ടുമില്ല മിഥുന്‍ പറയുന്നു
ലാല്‍ ജോസിന്റെ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ജോയ്‌സിയെന്ന സുഹൃത്താണ് എനിക്കു എഴുതാന്‍ ആത്മവിശ്വാസം തന്നത്. എന്റെ ഒരു തിരക്കഥ ഞാന്‍ അവളെ കാണിച്ചിരുന്നു. മമ്മൂക്കയുടെ അടുത്ത് കഥ പറയണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം.
എന്റെ ഒരു ബന്ധുവിന്റെ സുഹൃത്തു വഴി മമ്മൂക്കയെ കാണാനായിരുന്നു ശ്രമം. മമ്മൂക്കയോട് കഥ പറയാന്‍ തെല്ലും ഭയം ഉണ്ടായില്ല. ലോക്കേഷനില്‍ ബന്ധുവിന്റെ സുഹൃത്തിനൊപ്പം പോയി. മമ്മൂക്ക എന്റെ കൂടെയുണ്ടായിരുന്ന ആളോട് സംസാരിച്ചു. വിശേഷങ്ങള്‍ ചോദിച്ചു, എന്നെ പരിചയപ്പെടുത്തുന്നതാണ് അടുത്ത ഘട്ടം എന്നാല്‍ ഞാന്‍ വയനാട്ടില്‍ നിന്നുളള പയ്യനാണ് എന്ന് മാത്രം അയാള്‍ പറഞ്ഞു. അത് കഴിഞ്ഞ് പോകാമെന്ന് എന്നോട് പറഞ്ഞു.
മമ്മൂക്കയോട് കഥ പറയേണ്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അങ്ങനെ ഒറ്റയടിക്ക് കഥ പറയാന്‍ പറ്റില്ലെന്നും ഇങ്ങനെ സെറ്റില്‍ വന്ന് നിന്ന് പരിചയമുണ്ടാക്കണമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ കടുത്ത നിരാശയായി.
നിധിന്‍ എന്ന സുഹൃത്ത് വഴി അജു വര്‍ഗീസിനെയും നിവിന്‍ പോളിയെയും പരിചയപ്പെട്ടതാണ് രക്ഷയായത്. അജുവാണ് സിനിമയിലെ ഗോഡ്ഫാദര്‍.
ഒരു പെട്ടിയില്‍ അഞ്ചു കഥകളുമായാണ് അജുവിനെ കാണാന്‍ പോയത്. രണ്ടെണ്ണം സിനിമയായി ആടും ഓംശാന്തി ഓശാനയും മിഥുന്‍ പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുക്കാനുളള പരിശ്രമത്തിലാണ് മിഥുന്‍.