അറിയപ്പെടുന്ന മലയാള നാടക-ചലച്ചിത്ര അഭിനേത്രിയാണ് നിലമ്പൂർ ആയിഷ. 1950കളിൽ കേരളത്തിലാരംഭിച്ച രാഷ്ട്രീയ നാടക പ്രസ്ഥാനത്തിലൂടെയാണ് നിലമ്പൂർ ആയിഷ അരങ്ങിലെത്തിയത്. ഇ.കെ. അയമുവിന്റെ ‘ജ്ജ് നല്ല മൻസനാവാൻ നോക്ക്’ ആയിരുന്നു ആദ്യത്തെ നാടകം. മുസ്ലിം സമുദായത്തിൽനിന്ന് ഒരു വനിത നാടകരംഗത്തേക്ക് കടന്നതിന്റെ ഭാഗമായി ഒട്ടേറെ എതിർപ്പുകൾ ഇവർക്ക് നേരിടേണ്ടിവന്നിട്ടുണ്ട്.
ഇതിനെയെല്ലാം അതിജീവിച്ച് അമ്പതിലേറെ വർഷത്തോളം ഇവർ നാടകവേദിയിൽ തുടർന്നു. നൂറിലേറെ നാടകങ്ങളുമായി 12,000ലേറെ വേദികളിൽ ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ALSO READ

വനിതാ ദിനത്തോടനുബന്ധിച്ച് അമ്മ സംഘടനയിലെ അഭിനേതാക്കൾ സംഘടിപ്പിച്ച ആർജ്ജവം എന്ന പരിപാടിയിൽ നിലമ്പൂർ ആയിഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ അഭിനയത്തിനും മുസ്ലിം സമുദായത്തിൽ നിന്ന് വന്ന അഭിനേത്രി എന്ന നിലയിലും ആദ്യമായി അംഗീകാരം വാങ്ങി തന്നത് നടി മേനകയാണ് എന്ന് പറയുകയാണ് നിലമ്പൂർ ആയിഷ.
‘നാല് വർഷങ്ങൾക്ക് മുമ്പ് മദ്രാസിൽ കൊണ്ടു പോയി ആദ്യമായി മുസ്ലിം സമുദായത്തിൽ നിന്ന് വന്ന അഭിനേത്രി എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ഒരു അവാർഡ് വാങ്ങി തരുന്നത് മേനകയാണ്. അതിന് ഞാൻ എന്നും മേനകയോട് കടപ്പെട്ടിരിക്കും. ഞാൻ ആരാണെന്ന് മനസിലാക്കിയത് അവരാണ്.

ഒരുപാട് ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നൊരു കലാകാരിയാണ് ഞാൻ. നാല് വർഷത്തോളമായി ഞാൻ ഇത്രയും കാലം ചെയ്തതിന് എന്ത് നേട്ടമാണ് എനിക്കുണ്ടായത് എന്ന ചിന്ത വല്ലാതെ അലട്ടുന്നുണ്ട്. കലാകാരന്മാരും കലാകാരികളുമാണ് നാടിന്റെ മാറ്റത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുള്ളത്. ആ പ്രവർത്തനം ഇനിയും മുന്നോട്ട് കൊണ്ടുപോകണം.
എനിക്ക് കരയാൻ വയ്യ, ഞാൻ കരഞ്ഞിട്ടുണ്ട്. ലളിതയുടെ മരണം എന്നെ വല്ലാതെ തളർത്തി, ഞാൻ വല്ലാതെ തളർന്നു, ഒരുപാട് സ്നേഹിക്കാൻ അറിയുന്നൊരു സ്ത്രീയായിരുന്നു എന്നും ആയിഷ പറയുന്നുണ്ട്.
ALSO READ

മലയാള നാടകവേദിക്ക് ആയിഷ നൽകിയ സംഭാവനകളെ മാനിച്ച് 2008ൽ എസ്.എൽ. പുരം സദാനന്ദൻ പുരസ്‌കാരം നൽകി കേരള സർക്കാർ ആയിഷയെ ആദരിച്ചിരുന്നു. ജീവിതത്തിന്റെ അരങ്ങ് എന്ന പേരിൽ ആയിഷയുടെ ആത്മ കഥ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു. നൂറിലധികം സിനിമകളിൽ ആയിഷ അഭിനയിട്ടുണ്ട്.









