തന്റെ പുതിയ ചിത്രമായ രണം തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടയില്‍ ചിത്രം പരാജയമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച നടന്‍ പൃഥ്വിരാജിനെതിരെ വിമര്‍ശനവുമായി ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ബിജു ലോസണ്‍.
തിയറ്ററുകളില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന സിനിമയെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിര്‍മിക്കണമായിരുന്നുവെന്നുമാണ് ബിജു പറഞ്ഞത്.
‘ശരിയാണ്. ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിര്‍മിക്കണമായിരുന്നു. അല്ലാതെ നിര്‍മാതാവിന്റെ പണമായിരുന്നില്ല ഉപയോഗിക്കേണ്ടിയിരുന്നത്. സിനിമയ്ക്കു ശരാശരി പ്രതികരണമാണ്.
പക്ഷേ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ഒരു പൊതുവേദിയില്‍ അങ്ങനെ പറയാന്‍ പാടില്ല.’ ബിജു പറഞ്ഞു. ബിജു ലോസണിന്റെ ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റും ആനന്ദ് പയ്യന്നൂരിന്റെ യെസ് സിനിമാ കമ്പനിയും ചേര്‍ന്നാണ് രണം നിര്‍മിച്ചത്.
നേരത്തെ പൃഥ്വിയുടെ പ്രസ്താവനയ്‌ക്കെതിരെ നടന്‍ റഹ്മാനും രംഗത്തുവന്നിരുന്നു. റഹ്മാന്‍ ഫെയ്‌സ്ബുക്കില്‍ നടത്തിയ പ്രതികരണത്തിന് താഴെ നടന്ന ചര്‍ച്ചയിലാണ് ബിജു ലോസണിന്റെ പ്രതികരണം. പൃഥ്വി പറഞ്ഞത് വസ്തുതയാണെന്നും ചിത്രം ഗംഭീരമാണെന്നതില്‍ സംശയമില്ലെന്നും പക്ഷേ പ്രേക്ഷക പ്രതികരണം ശരാശരി ആയിരുന്നുവെന്നും ഒരു പ്രേക്ഷകന്‍ ബിജു ലോസണെ ടാഗ് ചെയ്തുകൊണ്ട് അഭിപ്രായപ്പെടുകയുണ്ടായി. ഈ കമന്റിന് മറുപടി നല്‍കിയാണ് ബിജു തന്റെ നിലപാട് വ്യക്തമാക്കിയത്.
റഹ്മാന്റെ വാക്കുകള്‍
ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്. ഞാൻ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാൻ. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകൻ. അന്നും ഇന്നും.
ദാമോദർ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാൾക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവിൽ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദർ വീണു…. അതുകണ്ട് കാണികൾ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് ‘രണ’മെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നിൽക്കുന്നത്.
അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ…., അതെന്റെ കുഞ്ഞനുജനാണെങ്കിൽ കൂടി, എന്റെ ഉള്ളു നോവും… കുത്തേറ്റവനെ പോലെ ഞാൻ പിടയും……..