ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നതെന്ന് രണ്‍വീര്‍; സദസ്സില്‍ നിറഞ്ഞ കയ്യടി

40

മുംബൈ: താര ജോഡികളായ രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹമാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ഹിറ്റ്.

Advertisements

ഇരുവരും ഒന്നിച്ചെത്തുന്ന മുഹൂര്‍ത്തങ്ങള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് ആരാധകര്‍. ഇരുവരുടേയും ചിത്രങ്ങളും വീഡിയോകളും കാണാന്‍ സമൂഹമാധ്യമങ്ങളിലും വന്‍ തിരക്കാണ്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ഇരുവരുടേയും ആഘോഷങ്ങള്‍ തകൃതിയായി നടക്കുകയാണ്.

ഇറ്റലിയിലെ ലേക്ക് കോമോ റിസോര്‍ട്ടിലെ വിവാഹത്തിന് ശേഷം നവംബര്‍ 21ന് ബംഗളൂരുവില്‍ ദീപികയുടെ കുടുംബം ഒരുക്കിയ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തതിനുശേഷം ഇരുവരും മുംബൈയില്‍ തിരിച്ചെത്തി. ബംഗളൂരുവിലെ പാര്‍ട്ടിയില്‍ തിളങ്ങിയ താരങ്ങള്‍ ശനിയാഴ്ച രണ്‍വീറിന്റെ സഹോദരി റിതിക മുംബൈയില്‍ ഒരുക്കിയ വിവാഹ സല്‍ക്കാരത്തിലും വ്യത്യസ്തമായാണെത്തിയത്. ഇത്തവണ പാട്ട് പാടിയും നൃത്തമാടിയുമാണ് ഇരുവരും സല്‍ക്കാരം ആഘോഷമാക്കിയത്.

എന്നാല്‍ പാര്‍ട്ടിക്കിടെ ദീപികയെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നതിനിടെ രണ്‍വീര്‍ ദീപികയെ കുറിച്ചു പറഞ്ഞ വാക്കുകള്‍ അതിമനോഹരമായിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്,’ രണ്‍വീറിന്റെ ഈ വാക്കുകള്‍ കേട്ട് സദസ്സ് മുഴുവന്‍ കൈയ്യടിക്കുകയായിരുന്നു.

അടുത്ത സഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത പാര്‍ട്ടിയില്‍ രണ്‍വീര്‍ദീപിക ജോഡികള്‍ തന്നെയാണ് ചുവടുവച്ചും പാട്ട് പാടിയും ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചത്. മുംബൈയില്‍ തങ്ങളുടെ സിനിമാ സുഹൃത്തുക്കള്‍ക്കായി ഡിസംബര്‍ ഒന്നിന് ഇരുവരും ചേര്‍ന്ന് വിവാഹ സല്‍ക്കാരം ഒരുക്കുന്നുണ്ട്. അതിനു ശേഷം രണ്‍വീറിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി മറ്റൊരു സല്‍ക്കാരം കൂടി നടത്തും.

പ്രമുഖ സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് അരോറയായിരുന്നു ഇരുവരുടേയും വിവാഹ സല്‍ക്കാരത്തിനുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. പിങ്ക്, കറുപ്പ്, നീല നിറങ്ങളില്‍ ഒരുക്കിയ വസ്ത്രങ്ങളില്‍ അതീവ സുന്ദരിയായാണ് ദീപിക എത്തിയത്. ബംഗളൂരുവിലെ പാര്‍ട്ടിയിലും ആളുകള്‍ ചര്‍ച്ച ചെയ്തത് താരങ്ങള്‍ അണിഞ്ഞെത്തിയ വസ്ത്രങ്ങളെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചുമായിരുന്നു.

നവംബര്‍ 14ന് കൊങ്ങിണി ആചാരപ്രകാരവും 15ന് സിന്ധി ആചാരപ്രകാരവും ഇറ്റലിയില്‍ വച്ചായിരുന്നു രണ്‍വീര്‍ദീപിക വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം മുപ്പതോളം പേര്‍ മാത്രം പങ്കെടുത്ത സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം.

Advertisement